ന്യൂദല്‍ഹി: പെട്രോള്‍ വില വീണ്ടും വര്‍ധിപ്പിച്ച നടപടിക്കെതിരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കടുത്ത പ്രതിഷേധവുമായി രംഗത്ത്. വില വര്‍ധന നിരാശപ്പെടുത്തുന്നതാണെന്നും ഇത് അടിയന്തരമായി പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
പെട്രോള്‍ വില വര്‍ധന സംബന്ധിച്ച വിഷയത്തില്‍ സഖ്യകക്ഷികളുമായി കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച നടത്തിയിട്ടില്ലെന്നും ഇത് ആശാസ്യമല്ലെന്നും മമത കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന വില വര്‍ധന ഉടന്‍ പിന്‍വലിച്ച് പൂര്‍വസ്ഥിതിയിലാക്കണമെന്നും ഭാവിയിലെങ്കിലും ഇത്തരം നടപടികള്‍ക്കു മുമ്പ് സഖ്യകക്ഷികളുമായി കോണ്‍ഗ്രസ് നേതൃത്വം കൂടിയാലോചിക്കണമെന്നും മമത ആവശ്യപ്പെട്ടു.
പെട്രോളിന് ഇന്നലെ അര്‍ധരാത്രി മുതലാണ് 70 പൈസ വര്‍ധിപ്പിച്ചത്. കഴിഞ്ഞമാസം രണ്ടുതവണ വില താഴ്ത്തിയിരുന്നു. അന്താരാഷ്ട്ര വില നിലവാരമനുസരിച്ചാണ് ഇന്നലെ വീണ്ടും വില വര്‍ധിപ്പിക്കേണ്ടിവന്നതെന്നാണ് എണ്ണക്കമ്പനികള്‍ പറയുന്നത്. ദല്‍ഹിയില്‍ പുതുക്കിയ വില ലിറ്ററിന് 68.48 രൂപയാണ്. രൂപയുടെ വിലയിടിവു തുടരുന്നതും കമ്പനികള്‍ കാരണമായി പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: