അഞ്ചല്‍: തകര്‍ച്ചയിലായ കശുവണ്ടിവ്യവസായം സംരക്ഷിക്കാന്‍ ആഫ്രിക്കക്കാരെ കൊണ്ടുവന്ന് കോണ്‍ക്ലേവ് നടത്തുന്ന കശുവണ്ടിവികസന കോര്‍പ്പറേഷനും സര്‍ക്കാരും മറന്ന ഒരുകൂട്ടര്‍ മരണവും പ്രതീക്ഷിച്ച് കഴിയുന്നു. കോര്‍പ്പറേഷന്റെ ഫാക്ടറി ഷെഡുകളില്‍ പത്തും മുപ്പതും വര്‍ഷം കഷ്ടപ്പെട്ട് പണിയെടുത്ത പാവപ്പെട്ട സ്ത്രീതൊഴിലാളികളാണ് ഇവര്‍.
ഇവര്‍ക്ക് അര്‍ഹതപ്പെട്ട ഗ്രാറ്റുവിറ്റിയോ ആനുകൂല്യങ്ങളോ നല്‍കാതെ ജോലി അവസാനിപ്പിച്ചവരാണിവര്. ജീവിതം മുഴുവന്‍ ഷെഡുകളില്‍ നരകയാതന അനുഭവിച്ചവര്‍ യുഡിഎഫ് ഭരണത്തില്‍ തിരുവോണത്തിനു പോലും ബോണസിനുവേണ്ടി നിരാഹാരം അനുഷ്ഠിച്ചവര്‍ ഇന്ന് മരുന്നിനു പോലും പണമില്ലാതെ മരണം കാത്തുകഴിയുന്നു. സിപിഎമ്മിനും കമ്മ്യൂണിസ്റ്റ് തൊഴിലാളി യൂണിയനുകള്‍ക്കും വേണ്ടി വഴിതടയാനും കഞ്ഞിവയ്പ് സമരം നടത്താനും ഓടിനടന്നിരുന്ന സ്ത്രീതൊഴിലാളികള്‍ക്കാണ് ഈ അധോഗതി. പലരും ഗ്രാറ്റുവിറ്റിക്ക് വേണ്ടി കാത്തിരുന്നു മരണത്തിന് കീഴടങ്ങി.
അഴിമതിയുടെയും രാഷ്ട്രീയ തിണ്ണമിടുക്കിന്റെയും ചക്കിളത്തിപ്പോരാട്ടം അരങ്ങു തിമിര്‍ത്ത കാപ്പക്സും കശുവണ്ടിവികസന കോര്‍പ്പറേഷനും വെള്ളാനകളെ ചുമക്കുകയാണ്. കേരളത്തിലേയ്ക്ക് തോട്ടണ്ടി ഇറക്കുമതിക്ക് ഇടനിലക്കാരായി നിന്ന് വീര്‍പ്പിച്ച കീശകള്‍ ആരുടേതാണന്ന് എല്ലാ തൊഴിലാളികള്ക്കുമറിയാം. എന്നാല്‍ മരണത്തോടു മല്ലടിക്കുന്ന പിന്നാക്കസ്ത്രീകള് ഉള്‍പ്പെടുന്ന പാവങ്ങളോട് ഇടതുമുന്നണിക്കും വകുപ്പ് മന്ത്രിക്കും ഒരേ നയമാണ്. നിങ്ങള്‍ പട്ടിണി കിടന്ന് നരകിച്ചോളൂ സര്‍ക്കാര്‍ ഒപ്പമുണ്ടന്ന പരിഹാസമാണത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: