തിരുവനന്തപുരം: മൂന്നാര്‍ വിഷയത്തില്‍ സിപിഐയുടെ കടുത്ത പ്രതിഷേധത്തെ അവഗണിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷിയോഗം ചേര്‍ന്നു. കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് മൂന്നാറിലെ പ്രാദേശിക നേതാക്കള്‍ ഉന്നയിക്കുന്ന പ്രശ്നങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മൂന്നാറിലെ സര്‍ക്കാര്‍ പുറമ്പോക്കിലെ കൈയ്യേറ്റം ഒഴിപ്പിക്കാന്‍ റവന്യൂ വകുപ്പ് നിയമപ്രകാരം നടപടികള്‍ ആംരംഭിച്ചതിനെതിരെ സിപിഎം പ്രാദേശിക നേതൃത്വം മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. ഇതേതുടര്‍ന്നാണ് സര്‍വകക്ഷിയോഗം വിളിച്ചത്. മൂന്നാറില്‍ വന്‍കിട കയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രി ചെറുകിട കൈയേറ്റക്കാർക്ക് മറ്റ് ഭൂമിയില്ലെങ്കിൽ അവരോട് അനുഭാവപൂർവമായ സമീപനം വേണമെന്നും പറഞ്ഞു.
മുഖ്യമന്ത്രിയുടെ കോണ്‍ഫറൻസ് ഹാളിൽ വിളിച്ചു ചേർത്തിട്ടുള്ള യോഗത്തിൽ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ പങ്കെടുത്തില്ല. കോട്ടയത്ത് മറ്റൊരു യോഗത്തില്‍ പങ്കെടുക്കേണ്ടതുകൊണ്ട് മൂന്നാര്‍ യോഗത്തില്‍ പങ്കെടുക്കാന്‍ സാധിച്ചില്ലെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.
യോഗത്തിൽ പങ്കെടുക്കേണ്ടതില്ലെന്ന് ഇ.ചന്ദ്രശേഖരനെ സിപിഐ നേരത്തെ അറിയിച്ചിരുന്നു. മൂന്നാറിലെ 22 സെന്റ് ഭൂമിയിലെ കൈയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രി യോഗം വിളിച്ചിരിക്കുന്നത്. എന്നാല്‍ ഈ യോഗത്തെക്കുറിച്ച് അറിയില്ലെന്നാണ് സിപിഐയുടെ നിലപാട്. ഔദ്യോഗികമായി സിപിഐയ്ക്കു ക്ഷണം ലഭിച്ചിട്ടുമില്ല. വിളിക്കാത്ത യോഗത്തിന് റവന്യൂമന്ത്രി എന്തിനു പോകണമെന്ന് കഴിഞ്ഞ ദിവസം പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ചോദിച്ചിരുന്നു.
എന്നാല്‍ റവന്യൂ മന്ത്രി പങ്കെടുക്കാത്തത് അസൗകര്യം കൊണ്ടു മാത്രമാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നല്കുന്ന വിശദീകരണം. ക്ഷണമില്ലെന്നു പറഞ്ഞ് വിവാദമാക്കേണ്ട കാര്യമില്ല. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തത്തെ ബാധിച്ചിട്ടില്ല. കയ്യേറ്റത്തിനെതിരായ പാർട്ടി നിലപാടിൽ മാറ്റമില്ലെന്നും കോടിയേരി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: