ന്യൂദൽഹി: കശ്മീരിലെ അനന്ത്നാഗിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്കര്‍ കമാന്‍ഡര്‍ ബഷിര്‍ ലഷ്കരി ഉള്‍പ്പെടെ മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടു. ഭീകരർക്ക് പുറമെ രണ്ട് സാധാരണക്കാരും കൊല്ലപ്പെട്ടു. ഇതില്‍ ഒരു സ്ത്രീ ഉൾപ്പെടുന്നു.
കഴിഞ്ഞമാസം അനന്ത്നാഗില്‍ ആറു പോലീസുകാരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന്റെ സൂത്രധാരനാണ് ലഷ്കരി. ഇയാളുടെ മരണം ഡിജിപി സ്ഥിരീകരിച്ചു. ലഷ്കരിയുടെ തലയ്ക്ക് കശ്മീര്‍ പോലീസ് 12 ലക്ഷം രൂപ വിലയിട്ടിരുന്നു. അനന്ത്നാഗിലെ ബട്ട്പോർ ഗ്രാമത്തിലെ ഒരു കെട്ടിടത്തിൽ ഭീകരർ ഒളിവിൽ തങ്ങിയിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് സുരക്ഷാ സേനയും സൈന്യവും എത്തിയത്. തുടർന്ന് ഭീകരർ സൈന്യത്തിന് നേർക്ക് വെടിയുതിർക്കുകയായിരുന്നു. ഗ്രാമീണരെ കവചമാക്കിക്കൊണ്ടാണ് ഭീകരർ സൈന്യത്തിന് എതിരെ ആക്രമണം നടത്തിയത്. തിരിച്ച് സൈന്യവും പ്രത്യാക്രമണവും നടത്തി.
ഭീകരർ തടങ്കിൽ പാർപ്പിച്ചിരിക്കുന്ന 17 സാധാരണക്കാരെ സൈന്യം രക്ഷപ്പെടുത്തി. എന്നാൽ ഇനിയും ജനങ്ങൾ കെട്ടിടത്തിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇവരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: