ആലക്കോട്: പാലക്കടം തട്ടില്‍ ടൂറിസം വികസനവുമായി ബന്ധപ്പെട്ടുള്ള നിര്‍മ്മാണപ്രവൃത്തികളില്‍ സര്‍ക്കാറിന് ലക്ഷങ്ങളുടെ നഷ്ടം വരുത്തിയതിന് ഡിടിപിസി മുന്‍ സെക്രട്ടറി ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തു. ജില്ലാ ടൂറിസം പ്രാമോഷന്‍ കൗണ്‍സില്‍ മുന്‍ സെക്രട്ടറി സജി വര്‍ഗ്ഗീസ്, വിജയകുമാര്‍, എം.കെ.രാധാകൃഷ്ണന് എന്നിവര്‍ക്കെതിരെയാണ് കണ്ണൂര്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. പാലക്കടം തട്ട് ടൂറിസം ട്രയാംഗിള്‍ സര്‍ക്യൂട്ട് പദ്ധതിയിലുള്‍പ്പെടുത്തി ഒരു കോടിയോളം രൂപയുടെ വിവിധ നിര്‍മ്മാണപ്രവൃത്തികള്‍ സജി വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയിരുന്നു. ഇതില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നതായി നേരത്തെ തന്നെ വിലിജന്‍സ് ത്വരിതാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിജിലന്‍സ് കോടതി നിര്‍ദ്ദേശ പ്രകാരമാണ് ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കണ്ണൂര്‍ വിജിലന്‍സ് സിഐ കെ.വി.ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. 40 ലക്ഷം രൂപയുടെ ക്രമക്കേടുകള്‍ നടന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. അതിനിടെ വെള്ളാട് ദേവസ്വത്തിന്റെ ഭൂമി കയ്യേറിയാണ് പാലക്കയംതട്ടില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തിയതെന്ന് ചൂണ്ടിക്കാട്ടി വെള്ളാട് ദേവസ്വം കോടതിയില്‍ നല്കിയ പരാതിയിലും അന്വേഷണം നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: