ആലപ്പുഴ: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാളി. ജില്ലയില്‍ ഡെങ്കിപ്പനിയും എലിപ്പനിയും ഭീതി പരത്തുന്നു. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ 125 പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. എട്ടുപേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു.
ഇന്നലെ മാത്രം 20 പേരാണ് ഡെങ്കിപ്പനി ബാധിച്ച ചികിത്സ തേടിയത്. ഇതില്‍ ആറുപേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രികളിലും സമീപ ജില്ലകളിലും ചികിത്സ തേടുന്നവരുടെ കണക്കുകൂടി കൂട്ടുമ്പോള്‍ പനിബാധിതരുടെ എണ്ണം വളരെ ഏറെയാകാനാണ് സാദ്ധ്യത.
സ്വകാര്യ ആശുപത്രികളിലെ വാര്‍ഡുകള്‍ നിറഞ്ഞതിനാല്‍ പലരെയും മരുന്നു നല്കി മടക്കി അയയ്ക്കുകയാണ്. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രക്തം നല്‍കാനെത്തുന്നവരുടെ തിരക്ക് മൂലം ബ്ലഡ് ബാങ്ക് പ്രവര്‍ത്തനവും അവതാളത്തിലാകുകയാണ്.
ഇന്നലെ മാരാരിക്കുളം വടക്ക്, പുന്നപ്ര വടക്ക് പ്രദേശങ്ങളിലാണ് ഡെങ്കിപ്പനി സ്ഥീരീകരിച്ചത്. രണ്ടുപേര്‍ക്കാണ് ഇന്നലെ എലിപ്പനി സ്ഥിരീകരിച്ചത്. മണ്ണഞ്ചേരി, ആലപ്പുഴ നഗരം എന്നിടവിടങ്ങളില്‍ എലിപ്പനി ബാധിച്ചത്.
പനിബാധിച്ച് 1,308 പേരാണ് ഇന്നലെ ജില്ലയില്‍ ചികിത്സ തേടിയത്. ഇതില്‍ 90 പേരെ കിടത്തി ചികിത്സയ്ക്കു വിധേയരാക്കി. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ 15,000ലേറെ പേര് പനിബാധിച്ച് ചികിത്സ തേടിയതായാണ് ഔദ്യോഗിക കണക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: