കൊല്ലത്തുകാരുടെ എംഎല്‍എ പിന്നേം പൊട്ടിത്തെറിച്ചു. ആദ്യത്തേത് രാത്രി പതിനൊന്നാം മണിക്ക് വിളിച്ചുണര്‍ത്തിയ ആരാധകനോടായിരുന്നെങ്കില്‍ ഇത്തവണ നറുക്ക് വീണത് എല്ലാവരെയും ശരിയാക്കാനുള്ള ആഗോളദൗത്യം ഏറ്റെടുത്ത കുറേ മാധ്യമപ്രവര്‍ത്തകര്‍ക്കാണ്.
കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് പ്രമുഖ നടനെതിരെ വ്യാപകമായി അരങ്ങേറുന്ന പപ്പരാസി വര്‍ത്തമാനങ്ങളുടെ തുടര്‍ച്ചയായിരുന്നു കഴിഞ്ഞദിവസം എറണാകുളത്തെ സിനിമാതാരങ്ങളുടെ പത്രസമ്മേളനം.
പറയാനുള്ളത് പറഞ്ഞ് മൂട്ടിലെ പൊടിയും തട്ടി പൂര്‍വാധികം ഇന്നസെന്റായി എഴുന്നേറ്റ് പോകാനൊരുമ്പെട്ട സിനിമാസംഘടനയുടെ നേതാക്കളെ പിടിച്ചിരുത്തി ചോദ്യം ചെയ്യുകയായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ എന്നാണ് അറിയുന്നത്.
പള്ളിക്കൂടപ്രായത്തിലേ ചോദ്യങ്ങള്‍ വെറുത്തുപോയ ഇന്നസെന്റ് എംപി മൗനിയായപ്പോഴാണ് കൊല്ലത്തെ സിപിഎം എംഎല്‍എ എം. മുകേഷും പത്തനാപുരത്തെ എല്‍ഡിഎഫ് എംഎല്‍എ കെ.ബി. ഗണേശ് കുമാറും അമ്മയുടെ പൊന്നുമോന് ഗോപാലകൃഷ്ണനെന്ന ദിലീപിന്റെ വക്കാലത്ത് ഏറ്റെടുത്തത്. അമ്മയുടെ മക്കളെ ഒറ്റപ്പെടുത്തി വേട്ടയാടാന്‍ അനുവദിക്കില്ലെന്ന സിനിമയിലെ പിണറായിക്കുട്ടികളുടെ കടുംപിടുത്തം കണ്ട് ആവേശഭരിതരായി ഡയസിലിരുന്ന താരപ്രഭുക്കന്മാര് കൂവുകയും കയ്യടിക്കുകയും ആര്‍ത്തുവിളിക്കുകയും ചെയ്തു.
കഴിച്ച പുട്ടിന് അധികം വിലയെടുത്തത് ചോദ്യം ചെയ്തവനോട് പൊട്ടന് പൂട്ട് വിഴുങ്ങിയതുപോലെ മിണ്ടാണ്ടിരുന്നോളാന്‍ പറഞ്ഞ ഒരു പുട്ടുകച്ചവടക്കാരനെക്കുറിച്ച് കേട്ടിട്ടുണ്ട്. ഏതാണ്ട് ആ ചേലിലാണ് ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടത്തിനിറങ്ങിയ താരദ്വയങ്ങള്‍ക്ക് കോട്ടകെട്ടി കാവലായി ഒരു എംപിയും രണ്ട് എംഎല്‍എമാരുമടങ്ങുന്ന താരങ്ങളുടെ അമ്മയുടെ പ്രകടനം. എന്തായാലും പ്രമുഖ നടിക്ക് സാദാ പിന്തുണയും പ്രമുഖ നടന് മുന്തിയ പിന്തുണയും ആവര്‍ത്തിച്ച് പ്രഖ്യാപിച്ച് അമ്മയുടെ അച്ഛന്മാര് കൈയും മലര്‍ത്തി മടങ്ങി.
ശീതീകരിച്ച മുറിയിലിരുന്ന് ‘ഒരു ചായ കുടിച്ചേച്ച് പോടെ’ എന്ന് കൊല്ലം ശൈലിയില്‍ പറഞ്ഞ് ശീലിച്ച മുകേഷിനാണ് സംഗതി കുരുക്കാവുന്നത്. പി.കെ. ഗുരുദാസനെ കൊല്ലം കാസ്ട്രോയാക്കി സാക്ഷാല്‍ ബ്രണ്ണന്‍ വിജയന് നടത്തിയ കരുനീക്കത്തിലാണ് മുകേഷ് മാനത്തുനിന്നെന്ന പോലെ സിപിഎം വേദികളിലേക്ക് പൊട്ടിവീണത്.
പോളയത്തോടുള്ള നാടകക്കൂട്ടവും സിനിമാക്കമ്പവും നഗരത്തിലെ കോളേജുകളിലെ തരുണീമണിമാരുമൊക്കെയായി പൊട്ടിത്തെറിക്കാന്‍ വെമ്പിനിന്ന ആ വിപ്ലവത്തീനാമ്പിനെ തിരിച്ചറിയാന്‍ പിണറായി വിജയന് വേണ്ടിവന്നു എന്ന് സാരം. തന്റെ പരനാറിയന്‍ പ്രസംഗങ്ങള്‍ക്ക് വരെ തൊണ്ടപൊട്ടി സിന്ദാബാദ് വിളിച്ച വമ്പന്മാരെയെല്ലാം ഒറ്റപ്പകല്‍ കൊണ്ട് തുടച്ച് വെടിപ്പാക്കി കൊല്ലം സീറ്റ് മുകേഷിന് പതിച്ചുനല്‍കുകയായിരുന്നു പിണറായി. ഗുരുദാസനെക്കുറിച്ച് ഗദ്ഗദകണ്ഠരായവരോട് ഇനി ആ പേര് മിണ്ടരുതെന്നായിരുന്നു അങ്ങുന്നിന്റെ ശാസന.
മുകേഷിനെയും കൊണ്ടുനടന്ന് വോട്ട് പിടിച്ച പാര്‍ട്ടിസഖാക്കന്മാര്‍ ഇപ്പോള്‍ തലയില്‍ മുണ്ടിട്ട് നടക്കുകയാണ്. പാര്‍ട്ടിയുടെ മാത്രമല്ല നാട്ടുകാര്‍ വിളിക്കുന്ന പരിപാടികള്‍ക്ക് പോലും എംഎല്‍എയെ കിട്ടണമെങ്കില്‍ ബഡായി ബംഗ്ലാവിന്റെ വരാന്തയില്‍ കാത്തുകെട്ടിക്കിടക്കണം. നേതാക്കന്മാര് മുതല്‍ സാദാ സഖാക്കള്‍ക്ക് വരെ അതാണ് അവസ്ഥ. ആരെങ്കിലും തക്കത്തിന് കിട്ടുമ്പോള്‍ ചോദിച്ചാല്‍ ഒരു കഥ അപ്പോള്‍ പൊട്ടിവീഴും.
തേവള്ളിയില്‍ വോട്ട് ചോദിക്കാന്‍ പോയപ്പോള്‍ ഒരു അമ്മൂമ്മ പറഞ്ഞുവത്രെ മോനെന്നും ബഡായി ബംഗ്ലാവില്‍ത്തന്നെ കാണണം എന്ന്. വോട്ടറുടെ വാക്കല്ലേ. കേട്ടില്ലെങ്കില്‍ നാളെ വോട്ട് കിട്ടിയില്ലെങ്കിലോ…. എംഎല്‍എയുടെ ഇമ്മാതിരി പഴക്കം ചെന്ന കോമഡി കേട്ട് തഴക്കം വന്ന പാര്ട്ടിക്കാര് ഇപ്പോള്‍ നടിയുടെ കേസിലും മറുപടി പറയേണ്ട ഗതികേടിലാണ്.
എംഎല്‍എ ആയതില്‍പ്പിന്നെ മുകേഷിനെ കാണാനില്ലെന്ന് കൊല്ലത്ത് പരാതി വ്യാപകമായിരുന്നു. കളക്ട്രേറ്റ് വളപ്പില്‍ ബോംബ് പൊട്ടിയിട്ട് പോലും എംഎല്‍എയെ ആ പ്രദേശത്തൊന്നും കണ്ടതേയില്ല. ആളെ കാണാനില്ലെന്ന് പറഞ്ഞ് കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ പരാതിയും നല്കി. പരാതിയില്‍ കഴമ്പുണ്ടെന്ന തോന്നിയ എസ്ഐ കേസെടുത്തു. എല്ലാം കഴിഞ്ഞ് പുറത്തുവന്ന എംഎല്‍എ പിന്നേം കോമഡി പറഞ്ഞു, താന്‍ രാഹുല്‍ ഗാന്ധിക്ക് പഠിക്കാന്‍ പോയിരിക്കുകയായിരുന്നുവത്രെ.
ഒരു സ്ത്രീയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചുവെന്ന കേസില്‍ പാര്‍ട്ടിയുടെ നിലപാടെന്താണ് എന്ന ചോദ്യത്തിന് വല്ലവിധേനയും ഉരുട്ടിപ്പിരട്ടി ഉത്തരം പറഞ്ഞുകടന്നുപോകുന്നതിനിടയിലാണ് ചായ കുടിച്ചേച്ച് പോടെ എന്ന് സ്വന്തം എംഎല്‍എ വിളിച്ചുപറയുന്നത്. എംഎല്‍എ മുകേഷിന് ഇത്രയുമൊക്കെ ചുണയോടെ മിണ്ടാനും പറയാനുമൊക്കെ അറിയാമെന്നത് കൊല്ലത്തെ പാര്‍ട്ടിക്കാര്‍ക്ക് പുതിയ അറിവാണ്.
ചായകുടി ഇ.കെ. നായനാരുടെ കാലം തൊട്ടേ പാര്‍ട്ടി നേതാക്കന്മാരുടെ ഒരു ദൗര്‍ബല്യമാണ്. കൊതി മൂത്താല്‍ വേണ്ടിവന്നാല്‍ അമേരിക്കയില്‍ പോയി ചായകുടിക്കാനും വെമ്പുന്ന വിപ്ലവദാഹികളാണ് പലരും. കട്ടന്‍ചായയും പരിപ്പുവടയുമെന്ന പരമ്പരാഗത നടപ്പുശീലങ്ങളൊന്നും എംഎല്‍എയ്ക്ക് വഴങ്ങില്ലെങ്കിലും ഇമ്മാതിരി ചായകുടിയില്‍ അല്പം
താല്‍പര്യമൊക്കെയുണ്ടെന്ന് പാര്‍ട്ടിക്കാര്‍ക്കിടയില്‍ ഒരു സംസാരമുണ്ടുതാനും.
പീഡനക്കേസുകള്‍ പാര്‍ട്ടിക്ക് പുത്തരിയല്ല. പാര്‍ട്ടി ഓഫീസുകളില്‍ ഒളിക്യാമറ വച്ചാല്‍ അവിടെ നടക്കുന്ന ഗറില്ലാ യുദ്ധമുറകള്‍ അപ്പടി കാണാമെന്നത് ഇപ്പോള്‍ എല്ലാവര്ക്കും അറിയുകയും ചെയ്യാം. അല്ലെങ്കിലും ഒളിപ്പോരിലാണ് പുരോഗമനവിപ്ലവത്തിന്റെ ഹരം കുടിയിരിക്കുന്നത്.
അതറിയാന്‍ ബൊളീവിയന്‍ കാടുകളിലേക്ക് ചേക്കേറുകയൊന്നും വേണ്ട. ഗോപി കോട്ടമുറിക്കലിനോടോ പി. ശശിയോടോ ഒക്കെ ചോദിച്ചാല്‍ മതി. സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും അത്തരം വിപ്ലവരഹസ്യങ്ങള്‍ വെള്ളിവെളിച്ചത്തില്‍ എത്തുന്നതിനോട് പാര്‍ട്ടിക്ക് യോജിപ്പില്ല. അത്തരം തത്വാധിഷ്ഠിത നിലപാടിനെക്കുറിച്ച് ചുക്കും ചുണ്ണാമ്പും അറിയാത്ത സിനിമാക്കാരെയൊക്കെ പിടിച്ച് എംഎല്‍എയും നേതാവുമൊക്കെ ആക്കാന്‍ പുറപ്പെട്ടാല്‍ ഇതാവും ഫലം.
സംഗതി അമ്മയും മക്കളുമൊക്കെ ആണെങ്കിലും താനൊരു ജനപ്രതിനിധി ആണെന്ന കാര്യം മുകേഷ് ഓര്‍ക്കണമായിരുന്നുവെന്നാണ് താരത്തിന്റെ വരവില്‍ കപ്പിനും ചുണ്ടിനുമിടയ്ക്ക് എംഎല്‍എ കസേര നഷ്ടമായ ചില നേതാക്കന്മാരുടെ കുണ്ഠിതം. ആരോപണവിധേയനായ ഒരാള്‍ക്കുവേണ്ടി തന്റെ പദവി മറന്ന് മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറുക വഴി എംഎല്‍എ തെറ്റാണ് ചെയ്തതെന്നും അത്തരക്കാര്‍ ചൂണ്ടിക്കാട്ടുന്നു. പാര്‍ട്ടിയെ സ്ത്രീവിരുദ്ധമെന്ന് ചിത്രീകരിക്കാന്‍ വര്‍ഗശത്രുക്കള്‍ക്ക് ഇടം നല്കുന്ന നിലപാടാണ് മുകേഷ് കൈക്കൊണ്ടതെന്നും അവര്‍ക്ക് അഭിപ്രായമുണ്ട്.
താരത്തെ എംഎല്‍എ ആക്കിയതില്‍ പരം ഒരു സ്ത്രീവിരുദ്ധത വേറെയുണ്ടോ എന്ന ചോദ്യം ആദ്യം ഉയര്‍ത്തിയത് നേരത്തെ മലയാളസിനിമയിലൊക്കെ നായികയായും മറ്റും അഭിനയിച്ച നടി സരിതയാണ്. എംഎല്‍എയുമായി വളരെ അകന്ന എന്തോ ഒരു ബന്ധമുണ്ടായിരുന്ന ആളാണ് ഇപ്പറഞ്ഞ നടി. ആ വാക്കുകള്‍ക്ക് വില കൊടുക്കാത്ത പാര്‍ട്ടി നേതാക്കന്മാരോട് രാത്രി 11 മണി കഴിഞ്ഞാല്‍ ലോകം അസ്തമിക്കുന്ന നടന് അന്തസുണ്ടോടോ അന്തസ് എന്ന് ചോദിക്കുന്ന കാലം അത്ര ദൂരത്തൊന്നുമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: