ഗുവാഹതി: അസമില്‍ കോക്രാജര്‍ ജില്ലയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ നാലു പേര് കൂടി കൊല്ലപ്പെട്ടു. ഇതോടെ ദിവസങ്ങളായി നീളുന്ന കലാപത്തില്‍ മരിച്ചവരുടെ എണ്ണം 21 ആയി. ഇന്ന് ഗൗരംഗ നദീ തീരത്തു നിന്നും നാലു മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ദിവസം ഓള് അസം മൈനോരിറ്റി സ്റ്റുഡന്റ്സ് യൂനിയന്‍ ആഹ്വാനം ചെയ്ത ബന്ദിനിടെയാണു സംഘര്‍ഷം ഉണ്ടായത്. ബലംപ്രയോഗിച്ചു കടകള്‍ അടപ്പിക്കുന്നതിനിടെ പോലീസ് നടത്തിയ വെടിവയ്പ്പിലാണു ആളുകള്‍ കൊല്ലപ്പെട്ടത്. സംഘര്‍ഷ മേഖലകളില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ തുടരുകയാണ്.
18 കമ്പനി സൈനികരെയാണു വിന്യസിച്ചിരിക്കുന്നത്. അക്രമികളെ കണ്ടാലുടന്‍ വെടിവയ്ക്കാനും ഉത്തരവുണ്ട്. ഇതേത്തുടര്‍ന്നു ജില്ലകളില്‍ നിന്നും ആളുകള്‍ കൂട്ടത്തോടെ പലായനം ചെയ്യുകയാണ്. ഫഗിരാഗ്രാം, സെര്ഫന്ഗുരി, നരബരി, ഗോസിയഗൗണ്, ഡോട്ടോമ, മൊകാറഞ്ചന്, തുളസിബരി എന്നീ മേഖലകളില്‍ ആളുകള്‍ വീടുകള്‍ ഉപേക്ഷിച്ചു രക്ഷപെടുകയാണ്.
50,000 ഗ്രാമവാസികളെ സര്‍ക്കാര്‍ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റിപ്പാര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: