പാനൂര്‍: പഴയ വില്ലേജ് ഓഫീസിലെ അഗ്നിബാധ സംഭവത്തില്‍ ദുരൂഹത. നഗരസഭ അധികൃതര്‍ വ്യാപാരസ്ഥാപനങ്ങളില്‍ നിന്നും മറ്റുമായി ശേഖരിച്ച മാലിന്യങ്ങള്‍ സൂക്ഷിച്ച പഴയ പാനൂര്‍ വില്ലേജ് ഓഫീസ് കെട്ടിടം കഴിഞ്ഞ ദിവസം രാത്രി ദുരൂഹമായി കത്തുകയായിരുന്നു. ഏറെ കാലമായി ഉപയോഗ ശൂന്യമായി കിടക്കുന്ന കെട്ടിടമാണിത്. സമീപത്തെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് പ്രയാസമുണ്ടാക്കുന്ന ഈ കെട്ടിടം പൊളിച്ചു നീക്കണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ നടപടികള്‍ ഒന്നുമുണ്ടായില്ല. ഇതിനിടയിലാണ് കെട്ടിടത്തിനുളളില്‍ തീപടര്‍ന്നത്. മഴകാലത്ത് തീ പിടിക്കാനുളള സാഹചര്യവുമില്ല. ആരോ തീ ഇട്ടതാവാമെന്ന സംശയമാണ് ഉയര്‍ന്നിട്ടുളളത്. പോലീസും, ഫയര്‍ഫോഴ്സും എത്തി തീയണക്കുകയായിരുന്നു. ഇതിനിടയില്‍ ചുമര് മണ്ണുമാന്തി ഉപയോഗിച്ച് നീക്കവും ചെയ്തു. കെട്ടിടം പൂര്‍ണ്ണമായും അവിടെ നിന്നും നീക്കാന്‍ ചിലര്‍ നടത്തിയ അട്ടിമറിയാണോ തീപിടുത്തമെന്ന സംശയമാണ് നാട്ടുകാര്‍ക്കുളളത്. സംഭവത്തിലെ ദുരൂഹത നീക്കണമെന്നും, മാലിന്യ സംസ്ക്കരണത്തിന് നൂതന മാര്‍ഗങ്ങള്‍ തേടണമെന്നും യുവമോര്‍ച്ച കൂത്തുപറമ്പ് മണ്ഢലം പ്രസിഡണ്ട് എ.സിബിന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: