അബദ്ധങ്ങള്‍ എഴുന്നെള്ളിക്കുന്നതില്‍ കോണ്‍ഗ്രസ്സ് ഒരിക്കല്‍ക്കൂടി കുപ്രസിദ്ധി നേടി ഭാരതത്തിന്റെയും ലോകത്തിന്റെയും മുന്നില്‍ പരിഹാസ്യരാകുന്നു. കഴിഞ്ഞ വര്‍ഷം നോട്ട് പിന്‍വലിച്ചപ്പോള്‍ നഖശിഖാന്തം എതിര്‍ത്ത് സ്വയം വഷളായി. ഇതിന് ജനങ്ങള്‍ പാഠം പഠിപ്പിച്ചു, തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍പോലും ദയനീയമായി പരാജയപ്പെട്ടു.
ഇപ്പോള്‍ ഒരര്‍ത്ഥത്തില്‍ അത്രയോ അതില്‍ കൂടുതലെ പ്രാധാന്യമുള്ള ജിഎസ്ടി എന്ന പേരിലറിയപ്പെടുന്ന ചരക്ക് സേവന നികുതി നിയമം നടപ്പിലാക്കുന്ന കാര്യത്തിലും ബാലിശമായ കാരണങ്ങള്‍ പറഞ്ഞ് കോണ്‍ഗ്രസ്സ് നേതാക്കാള്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ പരിഹസിക്കുന്നു.
നടപ്പിലാക്കുന്നതിന് സാക്ഷ്യം വഹിക്കാന്‍ സര്‍ക്കാര്‍ വിളിച്ച ലോക്സഭാ ഒരുക്കത്തില്‍നിന്ന് കോണ്‍ഗ്രസ്സ് മാറിനില്ക്കാന് തീരുമാനിച്ചതോടെ കോണ്‍ഗ്രസ്സ് നേതാക്കള്‍ അവരുടെ യഥാര്‍ത്ഥ മുഖം ഒന്നുകൂടി ജനങ്ങള്‍ക്ക് കാണിച്ചുകൊടുക്കുന്നു.
ഭരണഘടനയുടെ 122-ാമത് പരിഷ്കരണ ബില്‍ പാസാക്കി ജൂലായ് ഒന്നു മുതല്‍ നടപ്പിലായിരിക്കുന്ന ചരക്ക് സേവന നികുതി (ജിഎസ്ടി) ഭാരതത്തിന്റെ ചരിത്രത്തിലെ ഏറ്റവും ബൃഹത്തായതും വിപ്ലവകരവുമായ നികുതി പരിഷ്കരണമാണ്. ഇനിമുതല്‍ രാജ്യത്തിനക്ക് നികുതിക്ക് സംസ്ഥാനങ്ങളുടെയോ നഗരസഭകളുടേയോ അതിര്‍വരമ്പുകളില്ല.
വര്‍ഷങ്ങളോളം കോണ്‍ഗ്രസ്സ് നയിച്ച യുപിഎ സര്‍ക്കാര്‍ ചര്‍ച്ചകള്‍ മാത്രം നടത്തി കടലാസ് താളുകളില്‍ മാത്രം ഒതുക്കി നിര്‍ത്തിയ ഈ ബൃഹത്തായ പരോക്ഷ നികുതി സംവിധാനം, ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ മാത്രമല്ല രാഷ്ട്രീയ ചരിത്രത്തിലും നാഴികകല്ലായി മാറുകയാണ്.
ബഹുമുഖമായ പതിനൊന്നോളം പരോക്ഷ നികുതികളെ ലയിപ്പിച്ച് സുതാര്യമായ ഏകനികുതി സമ്പ്രദായം നടപ്പിലാക്കുമ്പോള്‍ നേരിടുന്ന വെല്ലുവിളികളെ സമഗ്രമായി ഒരുക്കുന്ന ഒരു സംവിധാനംകൊണ്ട് നേരിടുന്നതിന് കാര്യക്ഷമമായ സര്‍ക്കാര്‍തന്നെ രാജ്യത്തിനുണ്ടായിരിക്കണം.
അതുകൊണ്ടുതന്നെയായിരുന്നു പത്ത് വര്‍ഷം കൊണ്ട് ഒട്ടനവധി സംസ്ഥാന സര്‍ക്കാര്‍ തങ്ങളുടെ കൂടെ ഉണ്ടായിരുന്നിട്ടും യുപിഎ സര്‍ക്കാരിന്ന് അത് നടപ്പില്‍ വരുത്താന്‍ സാധിക്കാതിരുന്നതും, ഇപ്പോള്‍ അവര്‍ അത് മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നതില്‍ അസൂയയും വിയോജിപ്പും രോഷവും പ്രകടിപ്പിക്കുന്നതും.
കേന്ദ്ര ബജറ്റ് അവതരണ വേളയില്‍ 2006 ഫിബ്രവരി 28 ന് അന്നത്തെ ധനകാര്യ മന്ത്രി പി.ചിദംബരം ചരക്കുസേവന നികുതി നടപ്പിലാക്കാന്‍ ലക്ഷ്യമിട്ട് പ്രഖ്യാപിച്ച തീയ്യതി 2010 ഏപ്രില്‍ ഒന്നായിരുന്നു. മുന്നോട്ടുള്ള വഴികള്‍ സുഗമമാക്കാന്‍ ഒരു രൂപരേഖയും, പ്രായോഗികമായി നടപ്പിലാക്കാന്‍ ഒരു ചട്ടകൂട് തയ്യാറാക്കുന്നതിന്നും സംസ്ഥാന ധനകാര്യ മന്ത്രിമാരുടെ അധികാരപ്പെട്ട ഒരു കമ്മിറ്റിയും അന്ന് കെട്ടിപ്പടുത്തു.
ആ അധികാരപ്പെട്ട കമ്മിറ്റി 2008 ഏപ്രില്‍ മാസം ‘ചരക്ക് സേവന നികുതി മാര്‍ഗ്ഗവും മാതൃകയും’ എന്ന പേരില്‍ അവരുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തുടര്‍ന്ന് സര്‍ക്കാര്‍ ജിഎസ്ടിയെ ആസ്പദമാക്കിയ ആദ്യ ചര്‍ച്ചയുടെ രൂപരേഖ യുപിഎ സര്‍ക്കാര്‍ പുറത്തുവിട്ടു.
സമഗ്രമായ രൂപരേഖയും ഘടനയും ഒരുക്കി തയ്യാറാക്കിയെന്ന് അവകാശപ്പെട്ട ആ നികുതി പിരിവ് സംവിധാനത്തിന്ന് രണ്ട് തലങ്ങളുണ്ടായിരുന്നു. പക്ഷെ ആ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം ഒരു തലത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ വരുമാനം ഉറപ്പുവരുത്താന്‍ സി.ജിഎസ്ടി എന്ന പേരിലും, സംസ്ഥാന സര്‍ക്കാരിന് പിരിച്ചെടുക്കാന്‍ എസ്ജിഎസ്ടി എന്ന പേരിലും ദ്വിമുഖ നികുതി സമ്പ്രദായമായിരുന്നു.
അത് ഭാരതത്തെ ഏകനികുതി സമ്പ്രദായത്തിനകത്ത് കൊണ്ടുവരാനോ വിലയില്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള അന്തരം നികത്താനോ പര്യാപ്തമായിരുന്നില്ലെന്ന് മാത്രമല്ല കച്ചവടക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും ആശ്വാസം നല്കാന് കഴിയുന്നതുമായിരുന്നില്ല. എന്നാലും യുപിഎ സര്‍ക്കാരിന് എല്ലാശു പാര്‍ശകളും സ്വീകാര്യമായിരുന്നു.
നടപ്പിലാക്കാന്‍ ത്രിമുഖമായ കമ്മറ്റി സംവിധാനവും നിലവില്‍ വന്നു. വിവര സാങ്കേതിക സംവിധാനം വികസിപ്പിച്ചെടുക്കാന്‍ മറ്റൊരും കമ്മിറ്റിയും പ്രവര്‍ത്തനമാരംഭിച്ചു. യുപിഎ സര്‍ക്കാര്‍ പിന്നീട് നാല് വര്‍ഷവും കഴിച്ചുകൂട്ടി. നടപ്പിലാക്കാന്‍ പ്രഖ്യാപിച്ച 2010 ലെ ഏപ്രില്‍ ഒന്ന് അക്ഷരാര്‍ത്ഥത്തില്‍ ചിദംബരം ജനങ്ങളെ നോക്കി ചിരിക്കാന്നുള്ള വിഡ്ഢിദിനമാക്കുകയും ചെയ്തു.
മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്ന് ശേഷം ആറ് മാസത്തിനുള്ളില്‍ ജിഎസ്ടി ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു, 2016 ആഗസ്റ്റ് മാസം ലോക്സഭയും രാജ്യസഭയും ബില്‍ പാസാക്കി , ഒരു മാസത്തിനുള്ളില്‍ രാഷ്ട്രപതിയും അംഗീകരിച്ചു.
ഇത്തരം നിയമം സംസ്ഥാന തലത്തിലും നടപ്പിലാക്കാന്‍ പകുതിയോളം സംസ്ഥാനങ്ങളുടെ നിയസഭാ അംഗീകാരം മതിയായിരുന്നെങ്കിലും സിപിഎമ്മും കോണ്‍ഗ്രസ്സും ഭരിക്കുന്ന സംസ്ഥാനങ്ങളുള്‍പ്പെടെ എതാണ്ട് എല്ലാ സംസ്ഥാനങ്ങളും നിയമസഭകളില്‍ അതിന് അനുബന്ധപ്പെട്ട ബില്ലിന് അംഗീകാരം നല്കുകയുണ്ടായി.
കര്‍ശനമായ സമയപരിധി നിശ്ചയിച്ച് കാര്യക്ഷമമായി പഴയ പരോക്ഷ നികുതി സമ്പ്രദായത്തെ സമഗ്രമായ പുതിയ സമ്പ്രദായത്തിലേക്ക് മാറ്റുമ്പോള്‍ തിര്‍ച്ചയായും രാജ്യത്തിനകത്തുതന്നെ സൃഷ്ടിക്കപ്പെട്ട അതിര് വരമ്പുകളില്‍നിന്ന് സാധാരണക്കാര്‍ക്കും കച്ചവടക്കാര്‍ക്കും അക്ഷരാര്‍ത്ഥത്തില്‍ മോചനം തന്നെയാണ് ലഭിക്കുന്നത്.
ഇപ്പോള്‍ നികുതി സമ്പ്രദായത്തിന് സംസ്ഥാനങ്ങളുടെ അതിര്‍വരമ്പുകളില്ല. ഈ മാറ്റത്തെ രാജ്യത്ത് നിലവില്‍വന്ന വിവരാവകാശ നിയമത്തോടോ, ഭക്ഷ്യ സുരക്ഷാ നിയമത്തോടോ, വിദ്യാഭ്യാസ അവകാശ നിയമത്തോടോ താരതമ്യം ചെയ്യാന്‍ സാധിക്കില്ല. ഇവയെല്ലാം പുതുതായി നിലവില്‍ വന്ന നിയമങ്ങള്‍ മാത്രമാകുമ്പോള്‍, ജിഎസ്ടി എന്ന ലളിതവും സുതാര്യവുമായ നികുതി സംവിധാനം പഴയ ഒട്ടനവധി നികുതി സമ്പ്രദായത്തില്‍ നിന്നുള്ള മോചനം തന്നെയാണ്.
പുതിയ സംവിധാനം നിലവില്‍ വന്നതോടെ പതിറ്റാണ്ടുകള്‍ പഴകിയ ഒരു സംവിധാനത്തില്‍നിന്ന് രാജ്യം മോചനം നേടുന്നത്. ആ നികുതി നിയമമാറ്റത്തിന്റെ സമയത്തിന് സാക്ഷ്യം വഹിക്കാന്‍ നിയമനിര്‍മ്മാണ സംവിധാനം അതിന്റെ പങ്കാളികളെ ക്ഷണിക്കുന്നത് സ്വാതന്ത്ര്യ ദിവസത്തെ നിസ്സാരവല്‍ക്കരിക്കലാണോ?
(സാമ്പത്തികവിഷയങ്ങളെക്കുറിച്ച് എഴുതുന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: