കട്ടപ്പന: അഞ്ജുവിന്റെ കാര്‍ഷിക മികവില്‍ കൊന്നത്തടി പാറയ്ക്കല്‍ വീട്ടിലേക്ക് വീണ്ടും അംഗീകാരമെത്തി. മണ്ണിന്റെ മണമറിഞ്ഞ് കാര്‍ഷിക സമൃദ്ധിയുടെ ഹരിത പാഠങ്ങള്‍ രചിച്ച അഞ്ജുവിനാണ് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച വിദ്യാര്‍ത്ഥി കര്‍ഷക എന്ന അവാര്‍ഡ് ലഭിച്ചത്.
ജില്ലയിലെ മികച്ച കുട്ടികര്‍ഷക എന്ന അംഗീകാരത്തിന് ശേഷം സംസ്ഥാനത്തെ മികച്ച കുട്ടികര്‍ഷകയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് അഞ്ജു. രാജകുമാരി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പന്ത്രണ്ടാം തരം പഠിച്ചിറങ്ങിയ അഞ്ജു അഞ്ചാം ക്ലാസ് മുതലാണ് കാര്‍ഷിക രംഗത്തേത് ഇറങ്ങിയത്. ആദ്യ കൃഷി വിളവെടുപ്പ് വിജയകരമായപ്പോള്‍ കൃഷി വിപുലീകരിക്കുകയായിരുന്നു. പൂര്‍ണമായും ജൈവരീതിയിലാണ് കൃഷി നടത്തുന്നത്. വെണ്ടയ്ക്ക, പാവല്‍, വിവിധ ഇനം മുളകുകള്‍, ലെറ്റൂസ്, പാക്കോയി ,കശ് കശ്, സെലറി തുടങ്ങി എണ്പത്തില് പരം സ്വദേശിയും വിദേശിയുമായ പച്ചക്കറികളാണ് അഞ്ജുവിന്റെ കൃഷിയിടത്തില്‍ സമൃദ്ധമായി വിളയുന്നത്.
വീടിനോട് ചേര്‍ന്നുള്ള 50 സെന്റ് സ്ഥലത്താണ് അഞ്ജുവിന്റെ ഹരിതാഭ നിറഞ്ഞ കൃഷിത്തോട്ടം. സാമ്പത്തിക ബുദ്ധിമുട്ടും എന്‍ട്രന്‍സ് പരീക്ഷയില്‍ മുന്നിരയിലെത്താന് കഴിഞ്ഞില്ലെങ്കിലും കൃഷിഓഫീര് ആകാനുള്ള പഠനത്തിനായി കേരളത്തില്‍ ഒരു സീറ്റ് തരപ്പെടുത്തണമെന്നു കൃഷിവകുപ്പ് മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു കാത്തിരിക്കുകയാണ് ഈ കൊച്ചു കര്‍ഷക. പാറയ്ക്കല്‍ തോമസ് -വത്സമ്മ ദമ്പതികളുടെ മകളാണ്. ബോബിയാണ് സഹോദരന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: