കേരളത്തിന്റെ റവന്യു ഭൂമിയുടെ 58 ശതമാനവും വിദേശ ബന്ധമുള്ള അഞ്ച് സ്വകാര്യ കുത്തക തോട്ടക്കമ്പനികളുടേതാണ്. എല്ലാ നിയമങ്ങളേയും ചട്ടങ്ങളേയും കാറ്റില്‍പ്പറത്തി എട്ട് ജില്ലകളിലായി 5.25 ലക്ഷം ഏക്കര്‍ ഭൂമി ഇവര്‍ കൈവശംവെച്ച് പതിറ്റാണ്ടുകളായി അനുഭവിക്കുന്നു. ഇത് വീണ്ടെടുക്കാന്‍ കേരളം ഇന്നുവരെ ഭരിച്ച ഒരു സര്‍ക്കാരും കൃത്യമായ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല.
കേരളത്തില്‍, അന്തിയുറങ്ങാന്‍ സ്വന്തം വീടോ ഒരു തുണ്ടു ഭൂമിയോ ഇല്ലാത്ത പട്ടിണിപ്പാവങ്ങളായ രണ്ട് ലക്ഷത്തോളം കുടുംബങ്ങളുണ്ടെന്നാണ് കണക്ക്. ആദിവാസികളും പട്ടികജാതിക്കാരും പിന്നാക്കക്കാരുമാണ് ഇവരില്‍ ഏതാണ്ട് മുഴുവന്‍ പേരും. ജനക്ഷേമം നടപ്പാക്കേണ്ട സര്‍ക്കാരുകളുടെ കരുണയ്ക്കായി എത്രയോ കാലമായി ഇവര്‍ കാത്തിരുന്ന് വഞ്ചിതരാകുന്നു.
കേരളം ഭരിച്ച ഇടതുവലത് സര്‍ക്കാരുകള്‍ക്ക് ആരോടാണ് പ്രതിബന്ധത? പാര്‍ശ്വവത്കരിക്കപ്പെട്ട ജനങ്ങളോടാ? അതോ കുത്തക തോട്ടക്കമ്പനികളോടോ? ഇവരുടെ പക്കലുള്ള ഭൂമിയുടെ പത്തിലൊന്നുണ്ടെങ്കില്‍ സംസ്ഥാനത്തെ ഭൂരഹിതര്‍ക്കെല്ലാം കിടപ്പാടമുണ്ടാകും. സംസ്ഥാനത്ത് പ്രാബല്യത്തിലിരിക്കുന്ന എല്ലാ നിയമങ്ങളെയും വെല്ലുവിളിച്ച് വ്യാജരേഖകളും കള്ളപ്രമാണങ്ങളും ചമച്ച് സര്‍ക്കാര്‍ ഭൂമി കൈവശംവക്കുന്നവരെ യജമാനന്മാരായി കാണുന്നവരാണ് നമ്മുടെ ഭരണാധികാരികള്‍.
ഇതിന് ഏറ്റവും പുതിയ ഉദാഹരണമാണ് തോട്ടഭൂമികള്‍ ഏറ്റെടുക്കാന്‍ നടപടിയെടുക്കുന്നതിന് കാരണമായ എം.ജി.രാജമാണിക്യം റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ ഇടതു സര്‍ക്കാര്‍ നടത്തുന്ന തരംതാണ കളികള്‍. എത്രയോ കോടതി വിധികളും അന്വേഷണ കമ്മീഷനുകളും തോട്ടങ്ങള്‍ ഏറ്റെടുക്കാന്‍ ഉണ്ടായി. ഒന്നില്‍ പോലും കര്‍ശനമായ നടപടികളെടുക്കാന്‍ ഒരു സര്‍ക്കാരിനും നട്ടെല്ലുണ്ടായിരുന്നില്ല.
ഒടുവില്‍ 2013 ഫെബ്രുവരിയില്‍ ഒരു പൊതുതാല്പര്യഹര്ജിയിലാണ് രണ്ട് മാസത്തിനകം ഹാരിസണ്‍ മലയാളം കമ്പനിയുടെ ഭൂമി ഏറ്റെടുക്കാന്‍ രണ്ട് മാസത്തിനകം നടപടിയുണ്ടാകണമെന്ന വിധിയുണ്ടായത്.
ഇതേതുടര്‍ന്ന് ഇക്കാര്യങ്ങള്‍ പഠിക്കാന്‍ അന്നത്തെ എറണാകുളം ജില്ലാ കളക്ടര്‍ രാജമാണിക്യത്തെ സ്പെഷ്യല്‍ ഓഫീസറായി നിയമിച്ചു. രണ്ട് വര്‍ഷംകൊണ്ട് ആയിരക്കണക്കിന് രേഖകള്‍ പരിശോധിച്ച് 700 പേജുള്ള സമഗ്രമായ റിപ്പോര്‍ട്ടാണ് അദ്ദേഹം സര്‍ക്കാരിന് സമര്‍പ്പിച്ചത്. അതിനൊപ്പം ഹാരിസണ്‍ മലയാളത്തിന്റെ 38051 ഏക്കര്‍ ഭൂമി ഏറ്റെടുത്തും രാജമാണിക്യം ഉത്തരവിറക്കി. ഇത് പിന്നീട് ഹൈക്കോടതി ശരിവക്കുകയും ചെയ്തു.
പുതിയൊരു നിയമനിര്‍മാണവും ഭൂമി ഏറ്റെടുപ്പിന് ആവശ്യമില്ല. ടാറ്റയും ഹാരിസണും ഉള്‍പ്പടെയുള്ള കമ്പനികള്‍ കൈവശം വെക്കുന്ന ഭൂമി സര്‍ക്കാരിന് ഏറ്റെടുക്കാനും കഴിയും. ഇക്കാര്യം നിര്‍ദ്ദേശിക്കുന്ന റിപ്പോര്‍ട്ട് എങ്ങിനെയും അട്ടിമറിക്കാനാണ് ഇടതു സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിനുള്ള ഏറ്റവും വ്യക്തമായ നീക്കമാണ് 2017 ഏപ്രില്‍ നാലിന് സംസ്ഥാന നിയമസെക്രട്ടറി ബി.ജി.ഹരീന്ദ്രനാഥ് സര്‍ക്കാരിന് നല്കിയ കത്ത്.
ശക്തമായ നിയമം നിലനില്‍ക്കേ ഭൂമി ഏറ്റെടുക്കലിന് പുതിയൊരു നിയമനിര്‍മാണം വേണമെന്ന ഈ റിപ്പോര്‍ട്ട് ഇടതുസര്‍ക്കാരിന്റെ അടിസ്ഥാന പ്രമാണങ്ങളെത്തന്നെ ചോദ്യം ചെയ്യുന്നു. നിലവില്‍ കേസുകളില്‍ സര്‍ക്കാരിനുളള മേല്‍ക്കോയ്മ ഒന്നൊന്നായി തകര്‍ക്കുന്ന ശുപാര്‍ശകളാണ് കത്തിന്റെ ഉള്ളടക്കം.
ഭൂമി പ്രശ്നത്തില്‍ ഇടതുസര്‍ക്കാരും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും എന്നും ഇരട്ടത്താപ്പു തന്നെയാണ് കാട്ടിയിട്ടുള്ളത്. ഇരയ്ക്കൊപ്പമാണെന്ന് നടിച്ച് വേട്ടക്കാരനാകുന്ന തന്ത്രം ഇനിയും അവര്‍ക്ക് മുന്നോട്ടുകൊണ്ടുപോകാനാവില്ല. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ടാറ്റ, ഹാരിസണ്‍ കമ്പനികള്‍ക്കെതിരായ നടപടിപകളെല്ലാം മരവിച്ചു.
റവന്യു കേസുകളില്‍ എല്ലാ കോടതികളിലും സര്‍ക്കാരിന് തിരിച്ചടികളുണ്ടാകുന്നു. ഹൈക്കോടതിയില്‍ സര്‍ക്കാരിനുവേണ്ടി ഭൂമികേസുകള്‍ ശക്തമായി നടത്തിയ അഡ്വ.സുശീലാ ഭട്ടിനെ ഒഴിവാക്കി. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് വന്‍കിട കമ്പനികളുടെ ഭൂമി പ്രശ്നങ്ങള്‍ നിയമസഭയില്‍ നിരന്തരം ഉന്നയിച്ചിരുന്ന നിയമമന്ത്രി എ.കെ.ബാലന് മൗനിയായി.
മൂന്നാറിലെ ഒഴിപ്പിക്കലിനെ കുരിശിന്റെ പേരില്‍ തടസ്സപ്പെടുത്തി. ശതകോടികളുടെ സര്‍ക്കാര്‍ ഭൂമി വീണ്ടെടുക്കാന്‍ ശ്രമിച്ച ഫോര്‍ട്ടുകൊച്ചി സബ് കളക്ടര്‍ ആദില അബ്ദുള്ളയെ ഇരുട്ടിവെളുക്കും മുമ്പ് സ്ഥലം മാറ്റി. ഇപ്പോള്‍ ദേവികുളം സബ് കളക്ടര്‍ ശ്രീരാം വെങ്കിട്ടരാമനെ തെറിപ്പിക്കാനുള്ള സൂത്രപ്പണികളിലാണ് സര്‍ക്കാര്‍.
ഹാരിസണ്‍ മലയാളം കമ്പനി നിയമവിരുദ്ധമായി 76000 ഏക്കര്‍ ഭൂമി കൈവശം വെക്കുന്നുണ്ടെന്നും ഇത് സര്‍ക്കാരിന് ഏറ്റെടുക്കാമെന്നും 2005ല്‍ നിവേദിത പി. ഹരന് കമ്മറ്റി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനു ശേഷം ജസ്റ്റിസ് എല്‍.മനോഹരനും പി.സജിത് ബാബു കമ്മറ്റിയും സമാനമായ റിപ്പോര്‍ട്ടുകള്‍ നല്കി. പലവട്ടം കോടതി വിധികളുണ്ടായി. എന്നിട്ടും സര്‍ക്കാരുകള്‍ക്ക് സംശയം മാറുന്നില്ല.
കൃഷിഭൂമി കര്‍ഷകനെന്ന മുദ്രാവാക്യവുമായി നടപ്പാക്കിയ ഭൂപരിഷ്കരണ നിയമത്തിന്റെ ഏറ്റവും വലിയ പാളിച്ച അത് തോട്ടഭൂമികളെ പരിധിയില്‍ നിന്ന് ഒഴിവാക്കി എന്നതാണ്. ആ പഴുതുപയോഗിച്ച് വന്‍കിട തോട്ടങ്ങളള്‍ കേരളത്തെ കൊള്ളയടിക്കുകയാണ്. സര്‍ക്കാരുകള്‍ അതിന് ഒത്താശ ചെയ്യുകയെന്ന അപമാനത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്.
വി.എസ്.സര്‍ക്കാരിന്റെ കാലത്ത് മൂന്നാറില്‍ ടാറ്റയില്‍ നിന്ന് ആയിരം ഏക്കര്‍ ഭൂമി ഏറ്റെടുത്തതൊഴിച്ചാല്‍ ഒരു സര്‍ക്കാരും ഇക്കാര്യത്തില്‍ ഫലപ്രദമായി ഒന്നും ചെയ്തിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇതങ്ങിനെ പോയാല്‍ കമ്പനികള്‍ തോട്ടങ്ങള്‍ വിറ്റൊഴിയുകയും തദ്ദേശീയരായ കൈയേറ്റക്കാര്‍ സര്‍ക്കാര്‍ ഭൂമി സ്വന്തമാക്കുകയും ചെയ്യും. അതിന്റെ നേര്‍സാക്ഷ്യമാണിപ്പോള്‍ മൂന്നാര്‍ മലനിരകളില്‍ നടക്കുന്നത്.
മൂന്നാറില്‍ തുടക്കം കുറിച്ച ബിഡിജെഎസിന്റെ ഭൂസമരം രണ്ടാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഭൂരഹിതരില്ലാത്ത കേരളമെന്ന ലക്ഷ്യവുമായി സംഘടിപ്പിക്കുന്ന സമരത്തിലൂടെ കേരളത്തിന്റെ പകുതിയിലേറെ റവന്യുഭൂമി നിയമ വിരുദ്ധമായി കൈവശം വെക്കുന്ന വിദേശ കുത്തക കമ്പനികളെ കേരളത്തില്‍ നിന്ന് കെട്ടുകെട്ടിച്ചേ തീരൂ.
കേരള ജനതയ്ക്ക് അവകാശപ്പെട്ട ഭൂമി പിടിച്ചെടുത്ത് വിതരണം ചെയ്യുക, തോട്ടഭൂമിക്ക് പരിധി നിശ്ചയിച്ച് രണ്ടാം ഭൂപരിഷ്കരണ നിയമം നടപ്പാക്കുക, പതിറ്റാണ്ടുകളായി തോട്ടകമ്പനികളും സര്‍ക്കാരുകളും ചേര്‍ന്ന് നടത്തുന്ന തട്ടിപ്പുകളെക്കുറിച്ച് സിബിഐ അന്വേഷണം നടത്തുക, രാജമാണിക്യം റിപ്പോര്‍ട്ടു നടപ്പാക്കുക എന്നീ അവശ്യങ്ങളുയര്‍ത്തിയാണ് സന്ധിയില്ലാ സമരത്തിന് ബിഡിജെഎസ് സമരത്തിനിറങ്ങിയിരിക്കുന്നത്.
(ബിഡിജെഎസ് സംസ്ഥാന അദ്ധ്യക്ഷനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: