വിഴിഞ്ഞം: കോട്ടുകാല്‍ വില്ലേജ് ഓഫീസ് കേന്ദ്രീകരിച്ച് വ്യാജ സര്‍ട്ടിഫിക്കറ്റ് ലോബി പ്രവര്‍ത്തിക്കുന്നതായി പരാതി. സര്‍ക്കാര്‍ ജോലി, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങളുടെ ചുവടു പിടിച്ചാണ് വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിക്കുന്നത്. ഹിന്ദു മത വിശ്വാസിയാണ് എന്ന സര്‍ട്ടിഫിക്കറ്റാണ് കൂടുതലായും സംഘടിപ്പിക്കപ്പെടുന്നത്. ഇതിനു പുറകില്‍ ഉദ്യോഗസ്ഥ രാഷ്ട്രീയ കൂട്ടുകെട്ടാണ്. ചില ലോക്കല്‍ നേതാക്കന്മാര് വന്‍തുക വാങ്ങിയാണ് പലര്‍ക്കും ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിച്ച് നല്‍കുന്നത്. ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ നല്കാന് മടിക്കുന്ന ഉദ്യോഗസ്ഥന്മാരെ സര്‍വീസ് സംഘടനാ നേതാക്കളെ കൊണ്ടും ജനപ്രതിനിധികളെ കൊണ്ടും ഭീഷണിപ്പെടുത്തുകയാണ് പതിവ്. സാധാരണക്കാരായ പട്ടികജാതി, പട്ടികവര്‍ഗ്ഗത്തില്‍പെട്ട ഹിന്ദുക്കള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളാണ് ഇത്തരത്തില്‍ അട്ടിമറിക്കപ്പെടുന്നത്. ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ നല്കാന് ചില മതമേലദ്ധ്യക്ഷന്മാരും സമ്മര്‍ദം ചെലുത്തുന്നതായും ആരോപണമുയരുന്നു.
കാലങ്ങളായി ക്രിസ്തുമതാചാര പ്രകാരം ജീവിക്കുന്നവര്‍ പോലും സ്കൂള്‍ സര്‍ട്ടിഫിക്കറ്റുകളില്‍ ഹിന്ദു എന്ന് വ്യാജമായി രേഖപ്പെടുത്തുന്നുണ്ട്. തുടര്‍ന്ന് വിവിധ ആവശ്യങ്ങള്‍ക്കായി ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്. വില്ലേജ് ഉദ്യോഗസ്ഥരുടെ അന്വേഷണത്തില്‍ ക്രിസ്തുമത വിശ്വാസിയാണെന്ന് ബോധ്യപ്പെട്ടാലും രണ്ട് അയല്‍ സാക്ഷി മൊഴിയുടെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്കാന് ഇവര്‍ നിര്‍ബന്ധിതരാകുന്നു.
ഇത്തരം നടപടികളില്‍ നിന്ന് ഉദ്യോഗസ്ഥന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് വിവിധ ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ റവന്യൂ അധികൃതര്‍ക്ക് പരാതി നല്കി.വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ധര്‍മ്മ പ്രസാര്‍ പ്രമുഖ് മംഗലത്തുകോണം സുധി, ബിജെപി മണ്ഡലം പ്രസിഡന്റ് കട്ടച്ചല്‍കുഴി ബി.രാധാകൃഷ്ണണന്,പഞ്ചായത്ത് പ്രസിഡന്റ് അവണാകുഴി സനല്‍, ആര്‍എസ്എസ് മണ്ഡല് ബൗദ്ധിക് പ്രമുഖ് പി.എസ്.പ്രശാന്ത്, ഹിന്ദു ഐക്യവേദി പഞ്ചായത്ത് പ്രസിഡന്റ് പുത്തളം സുരേഷ്, സെക്രട്ടറി ചൊവ്വര ഷിബു തുടങ്ങിയവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: