ന്യൂദല്‍ഹി: ചരക്കു സേവന നികുതി സ്വതന്ത്ര്യ ഇന്ത്യയുടെ പുതിയ തുടക്കമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പതിറ്റാണ്ടുകളായി രാജ്യത്തെ കൊള്ളയടിച്ചവര്‍ക്ക് അവയെല്ലാം തിരിച്ചു തരേണ്ടിവരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു നരേന്ദ്രമോദി.
ജിഎസ്ടി നടപ്പാക്കിയതു വഴി പുതിയ സാമ്പത്തിക സംവിധാനം രാജ്യത്ത് നിര്‍മ്മിക്കാനായെന്ന് മോദി പറഞ്ഞു. നോട്ടുനിരോധനശേഷം നടത്തിയ പരിശോധനകളില്‍ മൂന്നുലക്ഷത്തോളം കമ്പനികളാണ് സംശയത്തിന്റെ പരിധിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
ഒരു ലക്ഷത്തോളം കമ്പനികളുടേയും 37,000 ഷെല്‍ കമ്പനികളുടേയും രജിസ്ട്രേഷന് റദ്ദാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. പത്തുലക്ഷം രൂപയിലധികം വരുമാനമുള്ള നികുതിദായകര്‍ വെറും 32 ലക്ഷമെന്നാണ് കണക്ക്. കോടിയിലധികം പേര് പട്ടികയ്ക്ക് പുറത്താണ്.
പ്രധാനമന്ത്രിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും ഒപ്പിനേക്കാള്‍ വിലയുള്ളതാണ് നിങ്ങളുടെ ഒപ്പ്, ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരെ നരേന്ദ്രമോദി ഓര്‍മ്മിപ്പിച്ചു. സ്വിസ് ബാങ്കുകളിലുള്ള ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപം വന്‍തോതില്‍ കുറഞ്ഞിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
നിക്ഷേപകരുടെ വിവരങ്ങള്‍ ഇന്ത്യയ്ക്ക് സ്വമേധയാ ലഭിക്കുന്ന സംവിധാനം കൂടി നിലവില്‍ വരുന്നതോടെ കള്ളപ്പണക്കാര്‍ വിഷമവൃത്തത്തിലാകും. കള്ളപ്പണത്തിനെതിരായ കേന്ദ്രസര്‍ക്കാരിന്റെ യുദ്ധം കൂടുതല്‍ ശക്തിയോടെ തുടരുകയാണ്.
അതിനായി ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ സഹായം ആവശ്യമാണ്. നിങ്ങളുടെ വിശ്വാസ്യതയ്ക്ക് വലിയ വിലയാണുള്ളത്. അതു കാത്തുസൂക്ഷിക്കുക തന്നെ വേണം. സമൂഹത്തിന്റെ സാമ്പത്തിക സ്ഥിതി കാത്തു രക്ഷിക്കേണ്ടത് സിഎമാരാണെന്നും ഐസിഎഐ സമ്മേളനത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: