തൃപ്പൂണിത്തുറ: എറണാകുളം- കോട്ടയം സംസ്ഥാന പാതയില്‍ തൃപ്പൂണിത്തുറ മുതല്‍ പൂത്തോട്ട വരെയുള്ള റോഡില്‍ കുണ്ടും കുഴിയും. വാഹനയാത്രികരും കാല് നടയാത്രികരും ദുരിതത്തിലായി. ഇരുചക്ര വാഹന യാത്രികര്‍ക്ക് കുഴിയില്‍ വീണ് പരിക്കേല്‍ക്കുന്നത് നിത്യസംഭവമാണ്.
റോഡുകള്‍ മോശമായിട്ടും ലിമിറ്റഡ് സ്റ്റോപ്പ്, ഓര്‍ഡിനറി ബസ്സുകള്‍ മത്സരഓട്ടത്തില്‍ നിന്ന് പിന്മാറാത്തതും അപകടങ്ങള്‍ക്ക് കാരണമാകുന്നു.
എസ്എന്‍ ജംഗ്ഷനില്‍ നിന്നും ഏരൂര്‍ ഭാഗത്തേക്ക് തിരിയുന്ന ഭാഗത്താണ് കുഴികള്‍ വ്യാപകം. പ്രഭാത സവാരിക്ക് ഇറങ്ങുന്നവരും അപകടത്തിനിരയാകുന്നു. മഴക്കാലം ആയതോടു കൂടി അപകടങ്ങള്‍ പെരുകി. ലാഭേച്ഛ മാത്രം പ്രതീക്ഷിച്ച പണിയുന്ന റോഡുകള്‍ ഒരു മഴയോട് കൂടി കുഴികളായി മാറുകയാണ്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ നടത്തുന്ന അശാസ്ത്രീയമായി റോഡ് നന്നാക്കലിന്റെ പേരില്‍ ലക്ഷങ്ങളാണ് തട്ടിയെടുക്കുന്നത്. കുഴിയടയ്ക്കലിന്റെ പേരില്‍ നടത്തുന്ന ടാറിങ്ങും ഒരുമഴയില്‍ ഇളകിത്തുടങ്ങി.
റോഡ് നിര്‍മ്മാണത്തില്‍ അപാകം കണ്ടെത്തിയതിനെ തുടര്‍ന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് ഇടപെട്ട് പണികള്‍ നിര്‍ത്തിവെപ്പിച്ചിരുന്നു. എന്നാല്‍, ഇവിടെ സര്‍ക്കാര്‍ സംവിധാനങ്ങളൊന്നും വിഷയത്തില്‍ ഇടപെട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: