കോഴിക്കോട്: സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സമാധാന ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്ന് രാഷ്ട്രീയ-മാധ്യമ-സാംസ്കാരിക രംഗത്തെ പ്രമുഖര്‍. ഓര്‍ഗനൈസര്‍ കോഴിക്കോട്ട് സംഘടിപ്പിച്ച ‘ശാന്തിതേടി’ സമാധാന സംവാദത്തില്‍ പങ്കെടുത്താണ് പ്രമുഖര്‍ നിലപാട് വ്യക്തമാക്കിയത്.
അക്രമങ്ങള്‍ അവസാനിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് മുഖ്യ പങ്ക് വഹിക്കാനാകുമെന്ന് ദ സണ്‍ഡേ ഗാര്ഡിയന് എഡിറ്റോറിയല്‍ ഡയറക്ടര്‍ പ്രൊഫ. എം.ഡി. നാലപ്പാട്ട് അഭിപ്രായപ്പെട്ടു. ഓര്‍ഗനൈസര്‍ വാരിക കോഴിക്കോട്ട് സംഘടിപ്പിച്ച ”ശാന്തി തേടി” സമാധാന സംവാദത്തിന്റെ മാധ്യമ സംവാദത്തില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാന സംഭവങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ വഹിച്ച പങ്കിനെക്കുറിച്ച് ചരിത്രത്തില്‍ നിന്ന് നമുക്ക് മനസ്സിലാക്കാവുന്നതാണ്.
അക്രമങ്ങള്‍ക്ക് രാഷ്ട്രീയപരമായ കാരണങ്ങള്‍ക്ക് പുറമെ സാമ്പത്തികപരമായ കാരണങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൊഴിലില്ലായ്മ, സാമ്പത്തിക അരക്ഷിതാവസ്ഥയിലേക്ക് യുവാക്കളെ തള്ളിവിടുന്നു. വേണ്ടത്ര വിദ്യാഭ്യാസമുണ്ടായിട്ടും തൊഴില്‍ ലഭിക്കാത്ത അവസ്ഥയില്‍ നിരാശയുണ്ടാവുകയും അത് അക്രമത്തിന്റെ പാതയിലേക്ക് മാറുന്നതായും കാണാന്‍ സാധിക്കും. കൂടുതല്‍ യുവാക്കള്‍ക്ക് യോഗ്യതക്കനുസരിച്ചുള്ള തൊഴില്‍ ലഭ്യമാകുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാഷ്ട്രീയപരമായ ഇച്ഛാശക്തിയുള്ള ഒരു ഭരണകൂടത്തിന് അക്രമം അവസാനിപ്പിക്കാന്‍ സാധിക്കുമെന്ന് മാതൃഭൂമി മുന്‍ ഡെപ്യൂട്ടി എഡിറ്റര്‍ എന്‍.പി. രാജേന്ദ്രന് അഭിപ്രായപ്പെട്ടു. രാഷ്ട്രീയ നേതൃത്വം ആഗ്രഹിച്ചാല്‍ പോലും സമാധാനം ഉണ്ടാക്കാന്‍ കഴിയാത്ത രീതിയില്‍ ഒരു പ്രതികാര അന്തരീക്ഷം കണ്ണൂരില്‍ വളര്‍ന്നു വന്നതായി കാണാന്‍ സാധിക്കുന്നുണ്ട്. നിരന്തരമായ സമാധാന ശ്രമങ്ങള്‍ അക്രമം ഇല്ലാതാക്കാന്‍ ആവശ്യമാണ്.
പരിശ്രമങ്ങള്‍ നടത്തിക്കൊണ്ടേയിരിക്കണം. സമാധാന ശ്രമങ്ങള്‍ ആര് നടത്തിയാലും അതിന് പിന്തുണക്കണം. പ്രകോപനപരമായ പ്രസംഗങ്ങള്‍ അവസാനിപ്പിക്കാന്‍ രാഷ്ട്രീയ നേതൃത്വവും തയ്യാറാവണം. സമാധാന ചര്‍ച്ചകളില്‍ എടുക്കുന്ന തീരുമാനങ്ങള്‍ അണികള്‍ക്കിടയിലേക്ക് എത്തിക്കാന്‍ നേതാക്കള്‍ക്ക് സാധിക്കണം. അക്രമങ്ങളെ മഹത്വവല്ക്കരിക്കുന്നതില് നിന്ന് പിന്മാറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അക്രമം ആര് നടത്തിയാലും പോലീസ് മുഖം നോക്കാതെ നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്ന് ടി.ജി. മോഹന്‍ദാസ് അഭിപ്രായപ്പെട്ടു. എന്നാല്‍ കണ്ണൂരില്‍ അത് സംഭവിക്കുന്നില്ല. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ അക്രമം നടത്തുമ്പോള്‍ അവരെ സംരക്ഷിക്കുന്ന നിലപാടാണ് ഭരണാധികാരികളില്‍ നിന്ന് ഉണ്ടാവുന്നത്. ഇത് ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഇത് അക്രമകാരികള്‍ക്ക് തുണയാവുകയാണ്. ഇത് അവസാനിപ്പിക്കണം.
നിഷ്പക്ഷമായ നടപടി സ്വീകരിക്കാന്‍ പോലീസും ഭരണാധികാരികളും തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സോഷ്യല്‍ മീഡിയകള്‍ നിയന്ത്രണമില്ലാതെ സത്യമല്ലാത്ത വാര്‍ത്തകളാണ് പ്രചരിപ്പിക്കുന്നതെന്ന് കൗമുദി ചാനല്‍ ഹെഡ് എം.സി. റെജി. ഓര്‍ഗനൈസര്‍ വാരിക സംഘടിപ്പിച്ച ‘ശാന്തിതേടി’ സമാധാന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോഷ്യല്‍ മീഡിയയുടെ തെറ്റായ പ്രവണതകള്‍ നിയന്ത്രിക്കണം. അക്രമങ്ങള്‍ വ്യാപിക്കാതിരിക്കാന്‍ സംസ്ഥാനത്തെ മാധ്യമങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്. ഒറ്റയടിക്ക് അക്രമം ഇല്ലാതാക്കാന്‍ കഴിയില്ല. സമാധാന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കാലങ്ങളില്‍ ശ്രമിച്ചവരെയും ഇപ്പോഴത്തെ ശ്രമങ്ങളിലേക്കും കൊണ്ടുവരണം. അക്രമം വ്യാപിക്കാതിരിക്കാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരണം.
യഥാര്‍ത്ഥ പ്രതികളെ പിടികൂടുകയും ചെയ്യുമ്പോള്‍ അക്രമം പടിപടിയായി ഒഴിവാക്കാമെന്നും എം.സി. റെജി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: