കോഴിക്കോട്: രാഷ്ട്രീയ സമാധാനത്തിന് കൂടുതല്‍ കനല്‍പാതകള്‍ താണ്ടേണ്ടിവരുമെന്ന് ആര്‍എസ്എസ് പ്രാന്തസഹകാര്യവാഹ് എം. രാധാകൃഷ്ണന്. ഓര്‍ഗനൈസര്‍ വാരിക സംഘടിപ്പിച്ച ‘ശാന്തിതേടി’ സമാധാന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ഒരുമിച്ചിരുന്ന് ചര്‍ച്ച നടത്താന്‍ പോലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തയ്യാറാകുന്നില്ല. ചര്‍ച്ചയ്ക്കെത്തിയാല്‍ സമൂഹത്തില്‍ അവര്‍ പ്രചരിപ്പിക്കുന്ന നുണകള്‍ ചീട്ടുകൊട്ടാരം പോലെ തകരും. ആശയ സംവാദത്തിലൂടെ സിപിഎമ്മിന് ആര്‍എസ്എസിനെ നേരിടാന്‍ കഴിയില്ലെന്നവര്‍ക്ക് ബോദ്ധ്യവുമാണ്. അതുകൊണ്ടാണ് അക്രമങ്ങളെ അവര്‍ പ്രോത്സാഹിപ്പിക്കുന്നത്. സമാധാനപരമായി പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് ജനാധിപത്യത്തില്‍ സ്വാധീനം കൈവരിക്കാന്‍ ആര്‍എസ്എസിന് കഴിയുന്നത്. പാവപ്പെട്ട ജനസമൂഹത്തിനിടയില്‍ വളര്‍ന്നുവന്നത്. എന്നാല്‍ വിദ്വേഷത്തിന്റെ പ്രത്യയശാസ്ത്രം വളര്‍ത്തിയാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നില ഉറപ്പിച്ചത്. ഈ സമൂഹത്തിനിടയില്‍ സ്നേഹത്തിന്റെയും ദേശീയതയുടെയും സന്ദേശം പകര്‍ന്ന് നല്കിയപ്പോള് അതിനെ തടയാന്‍ അവര്‍ നുണപ്രചാരണങ്ങള്‍ നടത്തി.
ഏതു കൊലപാതകത്തിനു മുമ്പും ആശയപരമായ ന്യായീകരണം കണ്ടെത്താന്‍ സിപിഎമ്മിന് അറിയാം. ഇവരുടെ അക്രമങ്ങള്‍ക്ക് പ്രത്യേക രീതികളുമുണ്ട്. ഇപ്പോള്‍ ന്യൂനപക്ഷ വിരുദ്ധരാണ് ആര്‍എസ്എസുകാരെന്ന് പറഞ്ഞു പരത്തുന്നു. കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് ശാന്തമായി ജീവിക്കാന്‍ സാധിക്കാത്തത് സിപിഎം കേന്ദ്രങ്ങളിലാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ കോട്ടകളിലാണ് ബിജെപിക്ക് വോട്ട് വര്‍ദ്ധിച്ചത്. ഈ ചോര്‍ച്ച മനസ്സിലാക്കിയ അവര്‍ അതിന് കാരണക്കാരായവരെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നു. സംഘര്‍ഷ രാഷ്ട്രീയം ഒഴിവാക്കുകയെന്നത് അത്യാവശ്യമാണ്. കേവല രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി കോണ്‍ഗ്രസും ലീഗും മാറിനില്ക്കുമ്പോള് സമാധാനം സൃഷ്ടിക്കാനുള്ള അവസരങ്ങള്‍ അകന്നുപോകുകയാണെന്നും എം. രാധാകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: