കൊച്ചി: നെല്‍ക്കര്‍ഷകരെ കബളിപ്പിക്കാന്‍ വീണ്ടും കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറിന്റെ പ്രഖ്യാപനം. സര്‍ക്കാര്‍ സംഭരിക്കുന്ന നെല്ലിന്റെ വില കര്‍ഷകര്‍ക്ക് ബാങ്കുവഴി വിതരണം ചെയ്യുമെന്നാണ് പ്രഖ്യാപനം. ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്ത്തിയാകുന്നെന്നും മന്ത്രി പറഞ്ഞു. എന്നാല്‍, കഴിഞ്ഞ സീസണില്‍ സംഭരിച്ച നെല്ലിന്റെ വില ഇനിയും കൊടുത്തുതീര്‍ത്തിട്ടില്ല.
അതിനിടെയാണ് മൂന്നാമതും ഒരേ വിഷയത്തില്‍ മൂന്നാമത്തെ പ്രഖ്യാപനം. കുട്ടനാട്ടില്‍ ഉള്‍പ്പടെ കഴിഞ്ഞ മാര്‍ച്ച് 30ന് ശേഷം നെല്ല് നല്‍കിയവര്‍ക്ക് വില കിട്ടിയിട്ടില്ല. ഏപ്രില്‍ 15 വരെയുള്ള കേന്ദ്രസര്‍ക്കാര്‍ വിഹിതം മാത്രമാണ് നല്‍കിയത്. സംസ്ഥാനത്ത് 220.18 കോടി രൂപയാണ് കഴിഞ്ഞ പുഞ്ചക്കൃഷി നെല്ല് സംഭരിച്ചതിന് കര്‍ഷകര്‍ക്ക് നല്‍കാനുള്ളത്.
2016 ജൂണ്‍ 14ന് കുട്ടനാട്ടിലെ കായല്‍ പാടശേഖരങ്ങള്‍ സന്ദര്‍ശിക്കവേ, സംഭരിക്കുന്ന നെല്ലിന് 10 ദിവസത്തിനകം വില നല്‍കുമെന്ന് മന്ത്രി ഉറപ്പ് കൊടുത്തിരുന്നെങ്കിലും പാലിച്ചില്ല. 2017 മാര്‍ച്ച് മൂന്നിന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി തോമസ് ഐസക്ക് നെല്ല് സംഭരിക്കാനായി 700 കോടി രൂപയാണ് പ്രഖ്യാപിച്ചത്.
മാര്‍ച്ച് 22ന് നെല്ല് വില ബാങ്കുകള്‍ മുഖേന ലഭ്യമാക്കുമെന്ന് പിന്നീട് കൃഷി മന്ത്രി തിരുവനന്തപുരത്തും പറഞ്ഞു. അടുത്ത സീസണിന് മുമ്പായി കുടിശ്ശിക പൂര്‍ണമായും നല്‍കുമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ നിലവില്‍ രണ്ടാം കൃഷിയുടെ വിത പൂര്‍ത്തിയാകേണ്ട സമയം (ജൂണ്‍ 15) കഴിഞ്ഞിട്ടും പുഞ്ചക്കൃഷിയില്‍ സംഭരിച്ച നെല്ലിന്റെ വില നല്കാന് കഴിഞ്ഞിട്ടില്ല.
ഇതിനിടെയാണ് കഴിഞ്ഞ ദിവസം കുമരകം മെത്രാന് കായലില്‍ ഉല്പാദിപ്പിച്ച മെത്രാന് കായല്‍ ബ്രാന്‍ഡ് അരിയുടെ വിപണന ഉദ്ഘാടന വേളയില്‍ വീണ്ടും പ്രഖ്യാപനം ആവര്‍ത്തിച്ചത്. ഇതും മാധ്യമങ്ങള്‍ക്ക് മുമ്പിലെ മന്ത്രിയുടെ പ്രഖ്യാപനമായി മാറുമെന്നാണ് കര്‍ഷകര്‍ ആശങ്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: