തിരുവനന്തപുരം: ഡോ ടി.പി. സെന്‍കുമാര്‍ പോലീസ് മേധാവി സ്ഥാനത്തു നിന്ന് പടിയിറങ്ങിയത് ഉദ്യോഗസ്ഥര്‍ക്ക് സുപ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഇറക്കിയശേഷം. പോലീസില്‍ നിയമാനുസൃതമല്ലാത്ത സ്ഥലംമാറ്റങ്ങള്‍ പാടില്ലെന്നും ഉദ്യോഗസ്ഥര്‍ എങ്ങനെ പെരുമാറണമെന്നും വ്യക്തമാക്കിയാണ് സെന്‍കുമാര്‍ പടിയിറങ്ങിയത്.
2014-15 കാലഘട്ടത്തില്‍ നിശ്ചിതകാലപരിധികള് ലംഘിച്ച് സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയമായി നിരവധിപേരെ സ്ഥലംമാറ്റിയത് ചൂണ്ടിക്കാട്ടിയാണ് സെന്‍കുമാര്‍ സര്‍ക്കുലര്‍ ഇറക്കിയത്. 2014ല്‍ 383 പേരെയും 2015ല്‍ 426 പേരെയും സ്ഥലംമാറ്റിയതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സെന്‍കുമാര്‍ സര്‍ക്കുലറില്‍ പറഞ്ഞു.
സ്റ്റേഷന് ഹൗസ്ഓഫീസറെ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കാതെയും എസ്ഐ, എഎസ്ഐ, സീനിയര്‍ സിപിഒമാര്‍ എന്നീ തസ്തികയില്പ്പെട്ടവരെ മൂന്നുവര്‍ഷം പൂര്‍ത്തിയാക്കാതെയും സ്ഥലംമാറ്റരുത്. ബാഹ്യസമ്മര്‍ദ്ദം മൂലമുള്ള അനാവശ്യ സ്ഥലംമാറ്റങ്ങള്‍ ഒഴിവാക്കണം.
ഒരു ഉദ്യോഗസ്ഥന് കൃത്യവിലോപം നടത്തിയാല്‍ സ്ഥലംമാറ്റത്തിന് പകരം അച്ചടക്കനടപടി സ്വീകരിക്കണം.
കാലയളവിന് മുമ്പ് സ്ഥലംമാറ്റ ഉത്തരവ് ഇറക്കിയാല്‍ പോലീസ് എസ്റ്റാബ്ലിഷ്മെന്റ് ബോര്‍ഡ് മുമ്പാകെ സൂക്ഷ്മപരിശോധനയ്ക്ക് ഹാജരാക്കണം. എസ്റ്റാബ്ലിഷ്മെന്റ് ബോര്‍ഡിന്റെ അനുമതിക്കുവിധേയമായി മാത്രമേ സ്ഥലംമാറ്റാവൂ. ഈ ഉത്തരവുകളുടെ പകര്‍പ്പുകള്‍ വിവരാവകാശനിയമത്തിന് കീഴില്‍ ലഭ്യമാക്കണം. സിഐമാരുടെ സ്ഥലംമാറ്റത്തിനും ഇത് ബാധകമായിരിക്കണം. സ്ഥലംമാറ്റ ഉത്തരവില്‍ കാരണങ്ങള്‍ സ്പഷ്ടമാക്കണം.
അന്യായമായ സ്ഥലംമാറ്റങ്ങള്‍ ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വത്തെയും നിശ്ചയദാര്‍ഢ്യത്തെയും ധൈര്യത്തെയും നിഷ്പക്ഷതയെയും ബാധിക്കുമെന്ന് സെന്‍കുമാര്‍ ചൂണ്ടിക്കാട്ടുന്നു.
പോലീസുകാരില്‍ ചെറിയ വിഭാഗം ഭൗതികനേട്ടങ്ങള്‍ക്കുവേണ്ടി തെറ്റായി പ്രവര്‍ത്തിക്കുന്നുണ്ട്. പോലീസിന്റെ പ്രധാനശത്രുക്കള്‍ ഇവരാണ്. ഇത്തരക്കാരെ നിഷ്കാസനം ചെയ്യണം. നിയമങ്ങളിലുള്ള അറിവ് ഉദ്യോഗസ്ഥര്‍ക്കുണ്ടാകണം.
സമൂഹം ആഗ്രഹിക്കുന്ന പ്രവര്‍ത്തനരീതി പോലീസില്‍ നിന്ന് ഉറപ്പാക്കുന്നതില്‍ ഡിവൈഎസ്പിമാര്‍, എസ്പിമാര്, ഡിഐജിമാര്‍, ഐജിമാര്‍ എന്നിവര്‍ കൂടുതല്‍ ശ്രദ്ധനല്കണം. ഒരുകാര്യം നടപ്പാക്കാന്‍ ഉത്തരവിറക്കി ഒന്നും ചെയ്യാതിരിക്കുന്നത് ശരിയല്ല. ഉദ്യോഗസ്ഥര്‍ നിയമപരമായി പ്രവര്‍ത്തിക്കുമ്പോള്‍ ആത്മവിശ്വാസം പകരേണ്ടത് മുതിര്‍ന്ന ഉദ്യോഗസ്ഥരാണ്. സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുണം.
സമ്മര്‍ദ്ദങ്ങള്‍ ഫോണ്‍ മുഖേനയാണെങ്കില്‍ റിക്കാര്‍ഡ് ചെയ്യുന്നതിന് ശ്രദ്ധിക്കണം. റിക്കാര്‍ഡ് ചെയ്ത ഉടനെ മീഡിയയില്‍ കൊടുക്കുകയല്ല വേണ്ടത്. സത്യസന്ധമായ അന്വേഷണത്തില്‍ ഉണ്ടായ തെറ്റായ നടപടി ഇല്ലാതാക്കുന്നതിന് ഇതുപയോഗിക്കണം. മതമൗലികവാദികളും ഇടതുപക്ഷ തീവ്രവാദപ്രസ്ഥാനങ്ങളും കേരളത്തില്‍ വേരുറപ്പിക്കുന്നതിന് കാര്യമായ ശ്രമം നടത്തുന്നുണ്ട്.
സമൂഹം ഒന്നടങ്കം പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഇതില്ലാതാക്കാന്‍ കഴിയുകയുള്ളൂവെന്നും സെന്‍കുമാര്‍ പോലീസ് സേനയിലെ എല്ലാ ഓഫീസര്‍മാരുടെയും അറിവിലേക്കുള്ള സര്‍ക്കുലറില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: