കൊച്ചി: ചരക്ക് സേവന നികുതി(ജിഎസ്ടി) ഉപഭോഗ സംസ്ഥാനമായ കേരളത്തിന് ഏറെ ഗുണകരമാകുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇരുപത് ശതമാനത്തോളം നികുതി വരുമാനം വര്‍ധിക്കും. ഇപ്പോള്‍ ചെലവ് 15% വര്‍ധിക്കുമ്പോള്‍ 10% മാത്രമാണ് നികുതി വരുമാന വര്‍ധന. ഈ നികുതി ചോര്‍ച്ച തടയാന്‍ ചരക്ക് സേവന നികുതി വഴി സാധിക്കും.
കൂടാതെ നാല് വര്‍ഷത്തിനുള്ളില്‍ കമ്മി ഇല്ലാതാകും. നികുതി വരുമാനം ഗണ്യമായി വര്‍ധിക്കും. കേരളത്തില്‍ ജിഎസ്ടിയുമായി ബന്ധപ്പെട്ട ഐടി സേവനങ്ങള്‍ സൗജന്യമായി ലഭ്യമാക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. ജിഎസ്ടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജിഎസ്ടിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ പരിഹരിക്കാന്‍ ജിഎസ്ടി കണ്‍സള്‍ട്ടന്റ് കൗണ്‍സില്‍ സെല്‍ ജില്ലാടിസ്ഥാനത്തില്‍ കൂട്ടായ്മകള്‍ നടത്തുമെന്ന് മന്ത്രി പറഞ്ഞു. നികുതിക്ക് മേലുള്ള നികുതി ഒഴിവായി ഒറ്റ നികുതി ഏര്‍പ്പെടുത്തുന്നതോടെ നികുതി ഘടനയിലെ സങ്കീര്‍ണ്ണതകള്‍ ഒഴിവാകും. 85 ശതമാനം ചരക്കുകളുടെയും നികുതി കുറഞ്ഞിരിക്കുകയാണ്.
ആദ്യഘട്ടം മുതല്‍ നികുതിയിളവ് ലഭിക്കുന്നതിനാല്‍ കയറ്റുമതി രംഗത്തെ മത്സര ശേഷി വര്‍ധിക്കും, സംസ്ഥാനങ്ങള്‍ തമ്മിലുള്ള സാമ്പത്തിക അതിര്‍ത്തികള്‍ ഇല്ലാതാകും, നിക്ഷേപം എളുപ്പമാകും, രാജ്യത്തെ ഉത്പാദന വര്‍ധനവിന് കാരണമാകും, ഇങ്ങനെ ജിഎസ്ടി യുടെ ഗുണഫലങ്ങള്‍ മന്ത്രി അക്കമിട്ടു നിരത്തി.
ജിഎസ്ടിയില്‍ ഒരു ചരക്കില്‍ ആദ്യതവണ നികുതിയടച്ചു കഴിഞ്ഞാല്‍ പിന്നെ നികുതി അടയ്ക്കേണ്ടിവരുമ്പോള്‍ നികുതിയിളവ് ലഭിക്കും. നേരത്തെ ഇത്തരമൊരു സൗകര്യം ഇല്ലായിരുന്നു. എന്നാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വരുമാനം കുറയുന്നില്ല. നികുതിപിരിവ് അവസാനിക്കും. ഇത് വ്യാപാരികള്‍ക്ക് ആശ്വാസമാകും.
നമുക്ക് ആവശ്യമുള്ള ഉപഭോഗവസ്തുക്കളുടെ 70-80 ശതമാനവും പുറത്തുനിന്ന് വരുന്നതാണ്. കച്ചവടം എവിടെ നടക്കുന്നുവോ അവിടെ നികുതി നല്‍കണം എന്നതാണ് ജിഎസ്ടിയുടെ പ്രത്യേകത. ഇന്ത്യയില്‍ എവിടെ നിന്നും കേരളത്തിലുള്ളയാള്‍ ഒരു സാധനം കേരളത്തിലെ മേല്‍വിലാസത്തില്‍ വാങ്ങുമ്പോള്‍ അതിന്റെ നികുതി കേരളത്തില്‍ ലഭിക്കും.
നികുതി ഘടന പരിഷ്ക്കാരത്തിന്റെ നാലാം ഘട്ടമാണിത്. കൊളോണിയല്‍ കാലത്ത് തുടങ്ങിയ ഭൂനികുതി സമ്പ്രദായത്തില്‍ നിന്നും ജിഎസ്ടിയിലെത്തുമ്പോള്‍ ഉദ്യോഗസ്ഥ കേന്ദ്രീകൃത നികുതി സംവിധാനത്തിന് അവസാനമാകുകയാണ്. നികുതി ചരിത്രത്തിലെ ഏറ്റവും സുപ്രധാന അധ്യായമാണിതെന്നും മന്ത്രി പറഞ്ഞു.
മന്ത്രി മാത്യു ടി.തോമസ് അധ്യക്ഷത വഹിച്ചു. യോഗത്തിനു ശേഷം വാപാരികളുടേയും സദ്ദസ്സിന്റേയും സംശയങ്ങള്‍ക്ക് മന്ത്രിയും നികുതി വിദഗ്ധരും മറുപടി നല്കി. എംഎല്‍എമാരായ എം. സ്വരാജ്, ജോണ്‍ ഫെര്‍ണാണ്ടസ്, സെന്‍ട്രല്‍ ടാക്സ് ചീഫ് കമ്മീഷണര്‍ പുല്ലേല നാഗേശ്വര റാവു, കൊമേഴ്സ്യല്‍ ടാക്സ് കമ്മീഷണര്‍ ഡോ. രാജന് ഖോബ്രഗഡെ, സെന്‍ട്രല്‍ ടാക്സ് ചീഫ് കമ്മീഷണര്‍ നാഗേന്ദ്ര കുമാര്‍, ജില്ല കളക്ടര്‍ മുഹമ്മദ് വൈ.സഫീറുള്ള തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: