മക്കളേ,
മറ്റുള്ളവരുമായി നമ്മളെ താരതമ്യം ചെയ്ത് അവരുടെ സൗഭാഗ്യങ്ങളെക്കുറിച്ചും നമ്മുടെ പ്രയാസങ്ങളെക്കുറിച്ചും ഓര്‍ത്തു ദുഃഖിക്കുന്ന പ്രവണതയ്ക്ക് നമ്മള് പലപ്പോഴും അടിമപ്പെടാറുണ്ട്. വാസ്തവത്തില്‍ നമ്മുടെ കര്‍മ്മഫലങ്ങളെ അനുഭവിച്ചു തീര്‍ക്കാനും നമ്മുടെ വാസനകളെ ക്ഷയിപ്പിക്കാനും ഏറ്റവും അനുയോജ്യമായ ജീവിതമാണ് നമുക്കോരോരുത്തര്‍ക്കും ലഭിച്ചിരിക്കുന്നത്. എന്നാല്‍ എപ്പോഴും നമ്മളെക്കാള്‍ മികച്ചവരോട് സ്വയം താരതമ്യം ചെയ്ത് ദുഃഖിക്കാനാണ് നമുക്കു താല്പര്യം.
നേരേമറിച്ച് നമ്മളേക്കാള്‍ കഷ്ടപ്പെടുന്നവരെക്കുറിച്ചോര്ത്ത,് അവരെ അപേക്ഷിച്ച് നമ്മുടെ സ്ഥിതി വളരെ ഭേദമാണെന്ന് തിരിച്ചറിഞ്ഞ് സ്വയം ആശ്വസിക്കാന്‍ നമുക്കു കഴിയാറില്ല.
ഇന്നു നമ്മുടെ പക്കല്‍ എന്തൊക്കെയില്ല എന്നതിനെക്കുറിച്ച് നമ്മള് വളരെയധികം ബോധവാന്മാരാണ്. എന്നാല്‍ ഈശ്വരന് നമുക്ക് നല്‍കിയിട്ടുള്ള സൗഭാഗ്യങ്ങളെക്കുറിച്ച് നമ്മള് വേണ്ടത്ര ചിന്തിക്കാറില്ല.
നമ്മള് ഓരോരുത്തരും നമ്മളെക്കാള്‍ മെച്ചപ്പെട്ട ജീവിതം നയിക്കുന്നു എന്ന് നമുക്കു തോന്നുന്ന മറ്റൊരാളായി മാറാനുള്ള ശ്രമത്തിലാണ്. സ്ത്രീയ്ക്ക് പുരുഷനാകണം. പുരുഷന് സ്ത്രീയാകണം. കുഞ്ഞുങ്ങള്‍ക്ക് മുതിര്‍ന്നവരാകാന്‍ ആഗ്രഹം. വൃദ്ധന്മാരാകട്ടെ യുവാക്കളാകാന് കൊതിക്കുന്നു.
ഒരിക്കല്‍ ഒരാള്‍ പൂജാമുറിയിലിരുന്ന് ഈശ്വരനോട് പ്രാര്‍ത്ഥിച്ചു, ‘ഭഗവാനെ, പുരുഷന്മാരുടെ കഷ്ടപ്പാട് എന്താണെന്ന് എന്റെ ഭാര്യയ്ക്ക് അറിയില്ല. ഞാന്‍ പകല്‍ മുഴുവന്‍ ജോലി ചെയ്യുന്നു. അവളാകട്ടെ വീട്ടില്‍ സുഖിച്ചിരിക്കുന്നു. പുരുഷന്മാരുടെ കഷ്ടപ്പാടെന്തെന്ന് അവളറിയണം. അങ്ങയോട് ഒരു അപേക്ഷയുണ്ട്. എന്നെ അവളാക്കി മാറ്റുക, അവളെ ഞാനാക്കി മാറ്റുക!’ ഉടനെ ഭഗവാന്റെ അരുളപ്പാടു കേട്ടു, ‘ഞാന്‍ നിന്റെ പ്രാര്‍ത്ഥന സ്വീകരിച്ചിരിക്കുന്നു.’
അടുത്തദിവസം രാവിലെ എഴുന്നേറ്റപ്പോള്‍ താന്‍ ഒരു സ്ത്രീയായി എന്ന് അയാള്‍ക്കു മനസ്സിലായി. അയാളുടെ ഭാര്യ പുരുഷനായി മാറിയിരുന്നു. പുരുഷനായി മാറിയ ഭാര്യയ്ക്ക് എട്ടു മണിയ്ക്ക് ഉണര്‍ന്ന് സാവകാശം കുളിച്ച് ഓഫീസില്‍ പോയാല്‍ മതി. സ്ത്രീയായി മാറിയ അയാള്‍ക്ക് വെളുപ്പാന്കാലത്തു തന്നെ എഴുന്നേല്‍ക്കേണ്ടി വന്നു. പലഹാരങ്ങളൊക്കെ ഉണ്ടാക്കി. വീടു മുഴുവന്‍ അടിച്ചു തുടച്ചു.
കുട്ടികളെ കുളിപ്പിച്ചു ഭക്ഷണം കൊടുത്തു. അപ്പോഴേയ്ക്കും ഭര്‍ത്താവിന് ഓഫീസില്‍ പോകേണ്ട സമയമായി. ഭര്‍ത്താവിന് വസ്ത്രങ്ങളെല്ലാം എടുത്തു കൊടുത്തു. പ്രാതല്‍ കഴിച്ച് ഭര്‍ത്താവ് ഓഫീസില്‍ പോകുന്ന സമയം ഉച്ചഭക്ഷണം പൊതിഞ്ഞ് പെട്ടിയില്‍ വച്ചുകൊടുത്തു. കുട്ടികളെ സ്ക്കൂളില്‍ കൊണ്ടുപോയി വിട്ടു. തിരിച്ചു വരുന്ന വഴി ചന്തയില്‍ നിന്ന് പച്ചക്കറികളൊക്കെ വാങ്ങി. വീട്ടിലെത്തിയ ഉടനെ എല്ലാവരുടേയും വസ്ത്രങ്ങള്‍ കഴുകി ഉണക്കാനിട്ടു.
തിരക്കിട്ട് ഉച്ചഭക്ഷണം കഴിച്ചു. വൈകുന്നേരത്തെ ഭക്ഷണം പാകം ചെയ്തു. അല്പം വിശ്രമിക്കാമെന്നു ചിന്തിച്ചപ്പോഴാണ് പെട്ടെന്ന് മഴ വന്നത്. വേഗം തന്നെ ഉണക്കാനിട്ട വസ്ത്രങ്ങള്‍ എടുത്ത് മടക്കിവെച്ചു. അപ്പോഴേയ്ക്കും കുട്ടികള്‍ സ്കൂളില്‍ നിന്ന് തിരിച്ചെത്തി. കുറച്ചു കഴിഞ്ഞ് ഭര്‍ത്താവും വന്നു. അവര്‍ക്ക് ചായയും ഭക്ഷണവും നല്കി. സന്ധ്യയ്ക്ക് വിളക്കു കത്തിച്ചു, നാമം ചൊല്ലി. കുട്ടികളെ ഹോംവര്‍ക്ക് ചെയ്യാനിരുത്തി.
അവരുടെ കൂടെയിരുന്നു പഠനകാര്യങ്ങളൊക്കെ ശ്രദ്ധിച്ചു. ഭര്‍ത്താവിനും കുട്ടികള്‍ക്കും വേണ്ട ഭക്ഷണം വിളമ്പി. അടുത്ത ദിവസത്തേയ്ക്കു വേണ്ടതെല്ലാം തയ്യാറാക്കി. ഇതുപോലെ പല ദിവസങ്ങള്‍ കഴിഞ്ഞുപോയി. അപ്പോഴേയ്ക്കും സ്ത്രീയായി മാറിയ ഭര്‍ത്താവ് കുഴഞ്ഞു പോയിരുന്നു.
അയാള്‍ വീണ്ടും പൂജാമുറിയില്‍ പോയി ഈശ്വരനോട് പ്രാര്‍ത്ഥിച്ചു, ‘ഭഗവാനെ, എന്റെ കഷ്ടകാലത്താണ് സ്ത്രീയായി മാറണമെന്നു തോന്നിയത്. ഞാന്‍ കുഴഞ്ഞുപോയി. അതുകൊണ്ട് എന്നെ വീണ്ടും പഴയ രൂപത്തിലാക്കിത്തന്നാലും.’ ഭഗവാന് പറഞ്ഞു, ‘ശരി. ഞാന്‍ നിന്റെ പ്രാര്‍ത്ഥന സ്വീകരിച്ചിരിക്കുന്നു. എന്നാല്‍ അതിന് നീ ഒമ്പതു മാസം കാത്തിരിക്കണം.’ ‘അതെന്താണു ഭഗവാനെ?’ ഭഗവാന് പറഞ്ഞു, ‘അതോ, നീ ഇപ്പോള്‍ ഗര്‍ഭിണിയാണ്.’
ഈ കഥയിലെ ഭര്‍ത്താവിനെപ്പോലെയാണ് നമ്മളോരോരുത്തരും.
മറ്റുള്ളവരുടെ സൗഭാഗ്യങ്ങളെക്കുറിച്ച് ചിന്തിച്ച് അസൂയപ്പെടുമ്പോള്‍ അവരുടെ ദുഃഖങ്ങളെ കുറിച്ചും പ്രയാസങ്ങളെക്കുറിച്ചും നമ്മള് അറിയുന്നില്ല. അതുപോലെ നമുക്കില്ലാത്ത കഴിവുകള്‍ മറ്റുള്ളവരില്‍ കണ്ട് നമ്മള് വിഷമിക്കുമ്പോള്‍ അവര്‍ക്കില്ലാത്ത മറ്റു പല കഴിവുകളും നമുക്കുണ്ട് എന്ന് നമ്മള് തിരിച്ചറിയുന്നില്ല.
ഈ ലോകത്തിലെ ഓരോരുത്തരും അതുല്യരാണ്. ഒരാളെപ്പോലെ സംസാരിക്കാന്‍ മറ്റൊരാള്‍ക്ക് കഴിയില്ല. ഒരാളെപ്പോലെ ചിന്തിക്കാന്‍ മറ്റൊരാള്‍ക്കു കഴിയില്ല. ഇങ്ങനെ മറ്റാര്‍ക്കുമില്ലാത്ത ഒരു സ്ഥാനം നമുക്കോരോരുത്തര്‍ക്കും ഈ പ്രപഞ്ചത്തിലുണ്ട്്. നമ്മുടേതായ ഒരു നിയോഗവുമുണ്ട്. ജനങ്ങളുടെ ഇടയില്‍ ഒരു പുതിയ ശിശുവിനെ ഈശ്വരന് പറഞ്ഞയയ്ക്കുന്നത് ലോകജീവിതമാകുന്ന നാടകത്തില്‍ മറ്റാര്‍ക്കും കഴിയാത്ത ഒരു വേഷം ആ ശിശുവിന് ആടിത്തീര്‍ക്കാന്‍ ഉള്ളതുകൊണ്ടാണ്.
ഇതു തിരിച്ചറിഞ്ഞ് ആത്മവിശ്വാസത്തോടെ നമ്മളിലുള്ള കഴിവുകളെ ഉണര്‍ത്തി, നമ്മുടെ കര്‍ത്തവ്യം തിരിച്ചറിഞ്ഞ് ലോകത്തില്‍ നമ്മുടേതായ പങ്ക് നിര്‍വ്വഹിക്കണം. അപ്പോള്‍ നമ്മുടെ ജീവിതം സംതൃപ്തപൂര്ണ്ണമായിത്തീരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: