തിരുവനന്തപുരം: സര്‍ക്കാരിന്റെ പുതിയ മദ്യനയം നിലവില്‍ വന്നതോടെ പൂട്ടിയ ബാറുകളില്‍ 78 എണ്ണം ഇന്നു തുറക്കും. 7 ബാറുകള്‍ക്കും 3409 കളളുഷാപ്പുകള്ക്കുമാണ് കഴിഞ്ഞ ദിവസം വരെ അനുമതി നല്‍കിയത്. കഴിഞ്ഞ ദിവസം തന്നെ തുറന്നു പ്രവര്‍ത്തിക്കാനുള്ള നടപടികള്‍ ബാറുടമകള്‍ പൂര്‍ത്തിയാക്കിയിരുന്നു. ജൂണ്‍ 26 മുതല്‍ ഇന്നലെവരെ ലൈസന്‍സ് പുതുക്കാനായി 81 അപേക്ഷകളാണു ലഭിച്ചത്.
രാവിലെ 11 മുതല്‍ രാത്രി 11 വരെയാണു ബാറുകളുടെ പുതുക്കിയ പ്രവര്‍ത്തനസമയം. നേരത്തേ ഒന്‍പതു മുതല്‍ രാത്രി പത്തുവരെയായിരുന്നു.
പുതിയ മദ്യനയം ശനിയാഴ്ച നിലവില്‍വന്നെങ്കിലും ഒന്നാംതീയതി ഡ്രൈഡേ ആയതിനാല്‍ ബാറുകള്‍ തുറന്നില്ല. ലൈസന്‍സ് പുതുക്കിക്കിട്ടിയവര്ക്ക് ഇന്നുമുതല്‍ ബാറുകള്‍ തുറക്കാം. 2014 മാര്‍ച്ച് 31 വരെ പ്രവര്‍ത്തിച്ചിരുന്ന ത്രീസ്റ്റാര്‍ പദവിക്ക് മുകളിലുള്ള ഹോട്ടലുകള്‍ക്കാണ് ലൈസന്‍സ് പുതുക്കി നല്‍കിയത്.
കൂടുതല്‍ ബാറുകള്‍ പ്രവര്‍ത്തിക്കുന്നത് എറണാകുളത്താണ്. ഇവിടെ 21 ബാറുകള്‍ക്ക് പുതുതായി ലൈസന്‍സ് അനുവദിച്ചു. എട്ട് പഞ്ചനക്ഷത്ര ബാറുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്.
തിരുവനന്തപുരം ജില്ലയില്‍ 11 ലൈസന്‍സുകള്‍ പുതുക്കിനല്‍കി. ഇതുള്‍പ്പെടെ 17 ബാറുകള്‍ ഉണ്ട്. ആലപ്പുഴ (2), ഇടുക്കി (1), കണ്ണൂര്‍ (8), കൊല്ലം (3), കോട്ടയം (7), കോഴിക്കോട് (5), മലപ്പുറം (4), പാലക്കാട് (6), തൃശ്ശൂര്‍ (9), വയനാട് (2) എന്നിവിടങ്ങളിലാണ് പുതിയ ലൈസന്‍സ് അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: