ദമാസ്കസ്: സിറിയന്‍ തലസ്ഥാനമായ ദമാസ്കസില്‍ നടന്ന ചാവേറാക്രമണത്തില്‍ എട്ടോളം പേര് കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്. ചാവേറുകള്‍ ജനക്കൂട്ടത്തിനിടയിലേക്ക് കാറോടിച്ചു കയറ്റുകയായിരുന്നു. മൂന്നുകാറുകളിലായാണ് അക്രമികളെത്തിയത്.
ഇവരെ പിന്തുടര്ന്നെത്തിയ പോലീസിന് രണ്ടു കാറുകളേ തടയാനായുളളു. തഹ്രിര്‍ സ്ക്വയറിലേക്ക് പ്രവേശിച്ച മൂന്നാമത്തെ കാര്‍ ആള്‍ക്കൂട്ടത്തിനിടയില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അക്രമികളുടെ ആസൂത്രിത നീക്കമാണിതിനു പിന്നിലെന്ന് കരുതുന്നു. ആക്രമണത്തിന്റെ ഉത്തവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
2011-ല്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളോടെ ആരംഭിച്ച സിറിയന്‍ യുദ്ധത്തില്‍ മുന്നു ലക്ഷത്തിലധികം പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു. ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുകള്‍ പ്രകാരം ഏകദേശം 5.5 ദശലക്ഷം ആളുകള്‍ രാജ്യം വിട്ടിട്ടുണ്ട്. 6.3 ദശലക്ഷം ആഭ്യന്തര അഭയാര്‍ത്ഥികളാണ്.
ഇതുവരെ കണക്കില്ലാത്ത ചാവേര്‍ ബോംബാക്രമണങ്ങള്ക്കാണ് തലസ്ഥാനമായ ദമാസ്കസ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ കോടതി സമുച്ചയത്തിനു സമീപമുണ്ടായ ചാവേറാക്രമണത്തില്‍ 31 പേരാണ് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: