ആലപ്പുഴ: അര്‍ത്തുങ്കല്‍ തുറമുഖ നിര്‍മാണം ഉടന്‍ പുനരാരംഭിക്കാന്‍ ആവശ്യമായ സാങ്കേതിക പഠന റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള പുതുക്കിയ പദ്ധതി രേഖകള്‍ സമര്‍പ്പിക്കാതെ സംസ്ഥാനം വീഴ്ച വരുത്തുന്നു. സംസ്ഥാനത്തിന്റെ ഭാഗത്തു നിന്നുള്ള മെല്ലെപ്പോക്കാണ് പദ്ധതി വൈകാന്‍ കാരണമെന്ന കേന്ദ്ര നിലപാട് ശരിവയ്ക്കുന്ന തരത്തിലാണ് സര്‍ക്കാരിന്റെ നടപടി.
75 ശതമാനം ചെലവ് കേന്ദ്രം വഹിക്കുന്ന പദ്ധതി 2017 ജനുവരിയില്‍ പൂര്‍ത്തീകരിക്കേണ്ടതായിരുന്നു. എന്നാല്‍ 30 ശതമാനം മാത്രം പൂര്‍ത്തിയായ ഘട്ടത്തില്‍ കടലാക്രമണം ഉള്‍പ്പെടെയുള്ള പാരിസ്ഥിതിക പ്രശ്നങ്ങളെ തുടര്‍ന്ന് നിര്‍മാണം നിര്‍ത്തിവച്ചിരുന്നു.
തുടര്‍ന്ന് തുറമുഖത്തിന്റെ ഉയരം കൂട്ടുന്നതടക്കമുള്ള സാങ്കേതിക കാര്യങ്ങളില്‍ കഴിഞ്ഞ സര്‍ക്കാര്‍ ചെന്നൈ ഐഐടിയിലെ വിദഗ്ധ സംഘത്തെകൊണ്ട് പഠനം നടത്തി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ ജനുവരിയില്‍ കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഫിഷറീസ് ജോയിന്റ് കമ്മീഷണര്‍ എല്‍.ശങ്കര്‍, പദ്ധതി എപ്പോള്‍ പൂര്‍ത്തീകരിക്കാനാകുമെന്നും അനിശ്ചിതമായ കാലതാമസത്തിന് കാരണം ആരാഞ്ഞും സംസ്ഥാനത്തിന് കത്തു നല്‍കിയിരുന്നു. പൂര്‍ത്തീകരണം വൈകിയ സാഹചര്യത്തില്‍ ഇനി എപ്പോള്‍ പദ്ധതി യഥാര്‍ത്ഥ്യമാക്കുമെന്ന് ഏകദേശ ധാരണയോ പദ്ധതിയുടെ രൂപരേഖയില്‍ വന്ന മാറ്റം എത്ര അധിക ബാദ്ധ്യത സൃഷ്ടിക്കുമെന്നോ ഇതേവരെ സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചിട്ടില്ല.
ഇതിനിടെ പുതുക്കിയ പദ്ധതിക്ക് അഗീകാരം നല്‍കുന്നത് ജിയോ ടെക്നിക്കല്‍ എക്സ്പേര്‍ട്ടിന്റെ റിപ്പോര്‍ട്ട് തങ്ങള്‍ സമര്‍പ്പിച്ച ശേഷം മതിയെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടതാണ് പദ്ധതി വീണ്ടും വൈകാന്‍ കാരണമെന്ന് കെ. സി. വേണുഗോപാല്‍ എംപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: