അരൂര്‍: രൂക്ഷമായ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കടലോര നിവാസികള്‍ ആശങ്കയിലായി. കുത്തിയതോട് പഞ്ചായത്തില്‍പ്പെട്ട പള്ളിത്തോട് മേഖലയിലെ കടല്‍ തീര നിവാസികളാണ് ആശങ്കിയിലായത്.
കടല്‍ കയറ്റം മൂലം രാത്രി കാലങ്ങളില്‍ വീടുകളില്‍ കഴിയുന്നത് ഏറെ ഭീതിയിലാണ്. താല്‍ക്കാലികമായി ഒരുക്കിയ മണല്‍ വാടയും കടന്നാണ് തിരമാലകള്‍ കരയിലേക്കെത്തുന്നത്. തകര്‍ന്നു കിടക്കുന്ന സംരക്ഷണ ഭിത്തി സുരക്ഷിതമാക്കണമെന്ന് ഏറെ നാളുകളായി തീരനിവാസികള്‍ ആവശ്യപ്പെട്ടു വരികയാണ്. എന്നാല്‍ കടല്‍ ഭിത്തി നിര്‍മ്മിക്കാതെ മണല്‍ ഉപയോഗിച്ച് വാട നിര്‍മ്മിക്കുകയായിരുന്നു.
പക്ഷേ മണല്‍ വാടയും കടന്ന് കരയിലേക്കെത്തുന്ന തിരമാലകള്‍ തങ്ങളുടെ ജീവിതം തന്നെ അപായപ്പെടുത്തുന്ന രീതിയിലുള്ളതാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. രുക്ഷമായ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് ഇപ്പോള്‍ പല വീടുകളുടെയും ചുറ്റും വെള്ളം കെട്ടി കിടക്കുകയാണ്. രാത്രി കാലങ്ങളില്‍ അതി ശക്തമായ വേലിയേറ്റമാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. വരും ദിവസങ്ങളില്‍ കടലിളക്കം ഇനിയും കൂടുതല്‍ ശക്തമാകുവാനാണ് സാദ്ധ്യതയെന്ന് തീരദേശ നിവാസികള്‍ ചൂണ്ടികാട്ടുന്നു. ഇത് വന്‍ നാശം വിതക്കുമെന്ന ഭയമാണ് ജനങ്ങള്‍ക്കുള്ളത്.
എല്ലാ വര്‍ഷവും തകര്‍ന്നു കിടക്കുന്ന കടല്‍ ഭിത്തിയോട് ചേര്‍ന്ന് മണല്‍ വാട നിര്‍മ്മിക്കുകയാണ് ചെയ്യുന്നത്. എന്നിട്ടും കടല്‍ സംരക്ഷണ ഭിത്തി നിര്‍മ്മിക്കവാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറാകാത്ത് ഏറെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: