ന്യൂദല്‍ഹി: കശ്മീരില്‍ സൈന്യത്തിനെതിരായ വിഘടനവാദികളുടെ കല്ലേറില്‍ കാര്യമായ കുറവുണ്ടായതായി സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ രാജീവ് റായ് ഭട്നഗര്‍. കഴിഞ്ഞ വര്‍ഷം 1,600 കല്ലേറ് സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഈ വര്‍ഷം എഴുനൂറായി കുറഞ്ഞു. കല്ലേറ് കാരണം ഭീകരര്‍ക്കെതിരായ സൈനിക നടപടി ഉപേക്ഷിക്കേണ്ടി വന്നിട്ടില്ല.
നിരവധി സംഭവങ്ങളില്‍ സ്വയംനിയന്ത്രണത്തിന് വിധേയരാകേണ്ടി വന്നെങ്കിലും കലാപം നടത്താന്‍ അക്രമികളെ അനുവദിച്ചില്ല. കല്ലേറുകാരെ നേരിടുന്നതിലും മാറ്റം വരുത്തിയിട്ടുണ്ട്. ടിയര്‍ ഗ്യാസ്, പ്ലാസ്റ്റിക് ബുള്ളറ്റ് തുടങ്ങിയവയാണ് കൂടുതലായി ഉപയോഗിക്കുന്നത്. ഭീകരരെ വധിക്കുന്നത് കാര്യമായി വര്‍ധിച്ചു. ഇതാണ് സൈന്യത്തിനെതിരെ ആക്രമണം വര്‍ദ്ധിക്കാന്‍ കാരണം. പട്രോളിംഗ് ഡ്യൂട്ടിക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ ബുള്ളറ്റ് പ്രൂഫാക്കും, അദ്ദേഹം വ്യക്തമാക്കി.
കശ്മീരില്‍ ആദ്യമായി വിഘടനവാദികള്‍ തിരിച്ചടി നേരിടുകയാണെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷായും ചൂണ്ടിക്കാട്ടി. വിഘടനവാദികള്‍ക്കും തീവ്രവാദികള്‍ക്കും കൃത്യമായ മറുപടി സുരക്ഷാ സേന നല്‍കുന്നുണ്ട്. താഴ്വരയുടെ മുഴുവന്‍ നിയന്ത്രണം ഉടന്‍ തന്നെ സൈന്യത്തിന്റെ കയ്യിലാകും. കഴിഞ്ഞ നാലോ അഞ്ചോ മാസത്തെ സംഭവങ്ങള്‍ മാത്രം കണക്കിലെടുത്ത് കശ്മീരിനെ വിലയിരുത്താന്‍ സാധിക്കില്ല.
1989 മുതല്‍ ഈ പ്രശ്നം നേരിടുന്നുണ്ട്. കശ്മീര്‍ കൈവിട്ടുപോയെന്ന സ്ഥിതി മുന്‍ വര്‍ഷങ്ങളിലുണ്ടായിരുന്നു. എന്നാല്‍ കശ്മീര്‍ ഇപ്പോഴും ഇന്ത്യയുടെ ഭാഗമാണ്. ഇനിയെന്നും അങ്ങനെ തന്നെയായിരുക്കും. ഷാ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: