ന്യൂദല്‍ഹി: ആധാര്‍ സെന്ററുകള്‍ സെപ്തംബര്‍ ഒന്നുമുതല്‍ സര്‍ക്കാര്‍ ഓഫീസുകളിലേക്ക് മാറ്റണം. ആധാര്‍ എന്റോള്‍മെന്റും അപ്ഡേഷനും അധികൃതരുടെ നേരിട്ടുള്ള നിരീക്ഷണത്തിലാക്കാന്‍ ഉദ്ദേശിച്ചാണിത്. രാജ്യത്താകെ 25,000 ആധാര്‍ സെന്ററുകളുണ്ട്. ആഗസ്ത് 31നകം നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കത്തയച്ചു.
ജില്ലാ കലക്ടറേറ്റ്, ജില്ലാ പഞ്ചായത്ത് ഓഫീസ്, തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഓഫീസുകള്‍, ബാങ്ക്, ബ്ലോക്ക് ഓഫീസ്, താലൂക്ക് ഓഫീസ് തുടങ്ങി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴിലുള്ള ഏത് സ്ഥലത്തേക്കും സെന്ററുകള്‍ മാറ്റാമെന്ന് സിഇഒ അജയ് ഭൂഷണ് അയച്ച കത്തില്‍ പറയുന്നു. ആധാര്‍ സെന്ററുകള്‍ കണ്ടെത്താന്‍ ജനങ്ങള്‍ കഷ്ടപ്പെടുന്നുണ്ട്. അമിത ചാര്‍ജ്ജ് ഈടാക്കുന്നതായി നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. സ്വകാര്യ ഏജന്‍സികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നത് നിബന്ധനകള്‍ ലംഘിക്കാതിരിക്കാന്‍ സഹായിക്കും. ഇടപാടുകള്‍ കൃത്യമായി നിരീക്ഷിക്കാന്‍ പുതിയ സംവിധാനത്തില്‍ സാധിക്കും. ജനങ്ങള്‍ക്കും ഉപകാരപ്പെടും. അധികൃതര്‍ പറഞ്ഞു.
സര്‍ക്കാര്‍ ഓഫീസുകളുടെ പരിധിയില്‍ സംസ്ഥാനങ്ങള്‍ക്കും സ്വന്തമായി സെന്ററുകള്‍ ആരംഭിക്കാം. ഇതിനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയോഗിക്കാം. അതല്ലെങ്കില്‍ യുഐഡിഎഐയുടെ അംഗീകൃത ഏജന്‍സികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാം. മുഴുവന്‍ ബ്ലോക്ക്, താലൂക്ക് തലങ്ങളിലും മൂന്ന് സെന്ററുകള്‍ തുടക്കത്തില്‍ ആരംഭിക്കണം. ആവശ്യമനുസരിച്ച് പിന്നീട് എണ്ണം കുറക്കുകയോ കൂട്ടുകയോ വേണം. ബാങ്ക് അക്കൗണ്ട്, പാന്‍ കാര്‍ഡ്, വിവിധ സര്‍ക്കാര്‍ ക്ഷേമ പദ്ധതികള്‍ തുടങ്ങിയവക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതിന് പിന്നാലെയാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: