ഹിന്ദുധര്‍മ്മം നല്ലതായി ഏതിനേയും എന്തിനേയും ഉള്‍ക്കൊള്ളാനും തിരിച്ചറിയാന്‍ കഴിയാത്തവണ്ണം തന്നില്‍ ലയിച്ചുചേര്‍ക്കാനും ഉള്‍ക്കരുത്തുള്ള ഒന്നാണ് എന്ന് ചരിത്രം അസന്ദിഗ്ദ്ധം തെളിയിച്ചുകഴിഞ്ഞിട്ടുണ്ട്. ‘ഒന്നും എവിടെ നിന്നായാലും കൈവെടിയുന്നില്ല’- കുതോപിന വിജിഗുപ്സതേ- എന്നതാണ് അതിന്റെ സ്വഭാവം.
അതുപോലെ അതിനുള്ളില്‍ കടക്കാന്‍ അതിനൊന്നേ കതകുള്ളൂ എന്നും ആരും പറയുന്നില്ല. ധര്‍മത്തിനുള്ളില്‍ പ്രകാശിക്കാനും വെളിച്ചം നുകര്‍ന്നു പുറത്തുവരാനും പലപല വാതിലുകളുണ്ട്. എല്ലാം ഒരുപോലെ പ്രയോജനകരമാണ്. എന്നാണ് വ്യാസഭഗവാന് ശാന്തിപര്‍വത്തില്‍ പറയുന്നത്. (ബഹുദ്വാരസ്യ ധര്മസ്യ നേഹാസ്തി വിഫലക്രിയാ-ശാന്തിപര്‍വം 174-2). സഹിഷ്ണുത എല്ലാറ്റിനേയും മാനിച്ച് അംഗീകരിക്കുന്നില്ലെങ്കില്‍ ഗ്രസിഷ്ണുത എല്ലാറ്റിനേയും അംഗീകരിച്ചു സാത്മീകരിക്കുന്നു.സത്യമൊന്നാണ്, അതിനെ ജ്ഞാനികള്‍ പലവിധം വെളിപ്പെടുത്തുന്നു എന്നു യുഗങ്ങള്‍ മുന്‍പ് പ്രഖ്യാപിച്ച ഹിന്ദുധര്‍മം എല്ലാ പ്രവാചകന്മാരെയും ദേവാത്മാക്കളെയും പുണ്യാത്മക്കളേയും സിദ്ധന്മാരേയും ദൃഷ്ടാക്കളെയും അംഗീകരിച്ചു. ആകാശത്തില്‍ക്കൂടി പറക്കുന്ന പക്ഷികളുടെയും വെള്ളത്തില്‍ നീന്തി മുന്നോട്ടുപോകുന്ന മത്സ്യങ്ങളുടെയും സഞ്ചാരമാര്‍ഗ്ഗം പോലെ നാനാവിധവും എണ്ണമറ്റതുമാണ് അവരുടെ ഗതി എന്ന് ഈ മണ്ണിന്റെ മക്കള്‍ വിശ്വസിച്ചു.
അതനുസരിച്ച് സെമിറ്റിക് മതക്കാരുടെ ഏകൈക ദൈവവാദവും അപരിഷ്കൃതരുടെ അനേക ദൈവവാദവും താന്‍ തഥൈവ ഭജാമ്യഹം,’ എന്നെ സമീപിക്കുംവിധം ഞാന്‍ എത്തുന്നു എന്ന് ശ്രീകൃഷ്ണ ഭഗവാന് അരുളി.ഈ ചിന്ത ആത്മീയ മണ്ഡലത്തില്‍ മാത്രം ഒതുങ്ങിനിന്നില്ല. ഹൈന്ദവ സമൂഹത്തിന്റെ ചിരകാല വീക്ഷണമായിത്തീര്‍ന്ന അത് ഭൗതിക ശാസ്ത്രങ്ങളെ സംബന്ധിച്ചുപോലും, സത്യമായിത്തീര്‍ന്നു. ജ്യോതിശ്ശാസ്ത്രത്തില്‍ റോമില്‍നിന്നും ഗ്രീസില്‍നിന്നും പഠിക്കാന്‍ കഴിഞ്ഞ സിദ്ധാന്തങ്ങള്‍ ഭാരതം ഭ്രഷ്ട് കല്‍പ്പിക്കാതെ, മുന്‍വിധിയില്ലാതെ സ്വീകരിച്ചു- അവയ്ക്ക് റോമകസിദ്ധാന്തമെന്നും പൗലിശ സിദ്ധാന്തമെന്നും നാമകരണം ചെയ്തു. ആ സൈദ്ധാന്തികരെ, മ്ലേച്ഛന്മാരാണെങ്കില്‍പോലും നമ്മുടെ മഹര്‍ഷിമാര്‍ക്കിടയില്‍ സ്ഥാനംകൊടുത്ത് ആദരിക്കേണ്ടതാണ് എന്നുപറഞ്ഞു.
‘ഹോര’ മുതലായ വൈദേശിക പദങ്ങള്‍ അതേപടി സ്വീകരിച്ചു.ഹിന്ദു രാഷ്ട്രത്തിന്റെ ദേശീയ സവിശേഷതയായിത്തീര്‍ന്ന ഈ സ്വഭാവം കേവലം വൈചാരികമണ്ഡലത്തില്‍ മാത്രം സീമിതമായ നില്ക്കുന്നതിനു പകരം സമൂഹത്തില്‍ക്കൂടി സംക്രമിച്ചു. അത് തെളിയിക്കുന്ന പല പല ഉദാഹരണങ്ങള്‍ നമുക്ക് നമ്മുടെ പ്രാചീന സംസ്കൃതസാഹിത്യത്തില്‍ വായിക്കാന്‍ കഴിയുന്നുണ്ട്. അലക്സാണ്ടറുടെ സൈന്യാധിപന്മാരില് ഒരാളായ സെലുക്കസ് നിക്കട്ടോറിന്റെ കന്യാദാനവും ആ കന്യയുമായുള്ള ചന്ദ്രഗുപ്തമൗര്യന്റെ വിവാഹവും ചരിത്രപ്രസിദ്ധമാണല്ലൊ. ഇതുപോലെ ക്രി. മു. രണ്ടാം നൂറ്റാണ്ടില്‍ തക്ഷശിലയില്‍ ആന്തലികനെന്ന യവനരാജാവിന്റെ സഭാംഗമായ ദിയനപുത്രനായ ഹിലിഓഡോര്‍ ഗരുഡധ്വജമെന്ന പേരില്‍ വലിയൊരു സ്തൂപം നിര്‍മിച്ച് ശ്രീകൃഷ്ണഭഗവാന് സമര്‍പ്പിച്ചുകഴിഞ്ഞതിനുശേഷം താന്‍ ‘ഭാഗവത’നാണ് എന്ന് സ്വയം പ്രഖ്യാപിച്ച കഥയുമുണ്ട്.
ഹിന്ദുസ്ഥാനത്തിന്റെ ഈ സ്വഭാവമാണ് പില്ക്കാലത്ത് ശാക്യന്മാരെയും ഹൂണന്മാരേയുമെല്ലാം ഇവിടത്തെ ദേശീയ മുഖ്യധാരയില്‍ ലയിപ്പിച്ചത്. പുറത്തുനിന്നു വന്നവരെ മാത്രമല്ല, നമ്മുടെ ദേശത്തിനുള്ളില്‍ മലയോരങ്ങളിലും കാടുകള്‍ക്കുള്ളിലും താമസിച്ചുപോന്ന സമുദായങ്ങളേയും ‘ബഹുദ്വാരസ്യ’ ധര്‍മത്തിന്റെ സ്വാധീനശക്തിക്ക് സ്വാംശീകരിക്കാന്‍ കഴിഞ്ഞു. മയില്‍, എലി, കാള, പാമ്പ്, അരയന്നം, പരുന്ത്, എരുമ മുതലായ ജന്തുക്കളെ താന്താങ്ങളുടെ യുക്തിയും കാരണവും വച്ച് ഭക്തിപൂര്‍വം പൂജിച്ചുവന്ന വനജാതികളെ അവരുടെ ഭക്തിസത്തകളെ സ്വീകരിച്ചുകൊണ്ടും ഒപ്പംതന്നെ ഉദാത്തവല്‍ക്കരിച്ചുകൊണ്ടും വിശാലഹൈന്ദവസമാജത്തിന്റെ ഭാഗമാക്കിത്തീര്ക്കാന് കഴിഞ്ഞു. വനജാതികളുടെ ആ ഉപാസനാമൂര്‍ത്തികളെല്ലാം വൈദികദേവതകളുടെ ഇഷ്ടവാഹനങ്ങളായി ഉയര്‍ന്നു. അങ്ങനെ ആ വനജാതികള്‍ക്ക് തങ്ങളുടേതായ യാതൊന്നും നഷ്ടപ്പെടാതെ ഉന്നതമായ ഒരു പുതിയ ദേവലോകം കിട്ടി.
‘ഇതു പോയതുമില്ല അതു കിട്ടുകയും ചെയ്തു’ എന്ന ഭാഗ്യം അവരെ കടാക്ഷിച്ചു.ചൈതന്യവത്തായ ഈ സുന്ദരകാലഘട്ടത്തിലാണ് ഉല്‍ക്കലദേശത്തിലെ (ഒറീസ്സ) പൂരിപ്രദേശങ്ങളിലെ ഘോരവനത്തിലെ കിരാതമൂര്‍ത്തിയുടെ വൈദികവല്‍ക്കരണം നടന്നത്. അങ്ങനെ ആ ഗിരിവര്‍ഗ്ഗദൈവം ജഗന്നാഥനായി. ഭാരതരാഷ്ട്രത്തിന്റെ മൗലികൈക്യം കാത്തുരക്ഷിക്കുന്ന നാലു ഗോപുരങ്ങളിലൊന്നായ പുരിയിലെ ജഗന്നാഥസ്വാമിയായി. ആ വിഗ്രഹം നഗ്നചക്ഷുസ്സുകള്‍കൊണ്ട് നോക്കുമ്പോള്‍ അനുഭവപ്പെടുന്ന പ്രാകൃതത്വം മേല്‍പ്പറഞ്ഞ ചരിത്രസത്യമാണ് പ്രഖ്യാപിക്കുന്നത്.
ആ വിഗ്രഹം മരംകൊണ്ടുണ്ടാക്കിയതാണ്. അതുകൊണ്ട് വര്‍ഷത്തിലൊരിക്കല്‍ അതിന് ചാന്തുപുരട്ടിയോ മറ്റോ സുരക്ഷിതമാക്കി നിര്‍ത്തേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഇന്നും പേര്‍പെറ്റ തേരുത്സവം കഴിഞ്ഞ് ‘ജഗന്നാഥന് അസുഖം പിടിപ്പെടുന്നു.’ പിന്നെ പതിനഞ്ചുദിവസം ചികിത്സയാണ്. പിന്നീട് മാത്രമേ നട തുറക്കൂ. ഇതെല്ലാം ഒരുകാലത്ത് ഗിരിവര്‍ഗക്കാരുടെ ചെയ്തികളായിരുന്നു. അമ്പലവും വിഗ്രഹവും കേടുവരാതെ സൂക്ഷിക്കാന്‍ ആ ‘വാര്‍ഷിക ചികിത്സ’ ആവശ്യമായിരുന്നു. ഇന്ന് അത് ശങ്കരാചാര്യ സ്വാമികളുടെ മേല്‍നോട്ടത്തില്‍ തന്നെ നടക്കുന്നു!
(ആര്‍എസ്എസ് അഖിലേന്ത്യാ മുന്‍ ബൗദ്ധിക് പ്രമുഖ് ആര്. ഹരിയുടെ ‘ഇനി ഞാന്‍ ഉണരട്ടെ’ എന്ന പുസ്തകത്തില്‍ നിന്ന്) (തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: