‘ഗൃഹനാഥന്, സന്ന്യാസി, പുനശ്ചഗൃഹനാഥന് എന്നാല്‍ എന്നും സത്യാനേ്വഷി, എന്നും ദേശസ്നേഹി- അങ്ങനെയൊക്കെയായിരുന്നു സ്വാമി ബോധേശ്വരന്റെ പ്രവൃത്തിയും നിവൃത്തിയും അദ്ദേഹത്തില്‍ സമംസമമായി സംഗമിച്ചിരുന്നു.’ പ്രൊഫ. എസ്. ഗുപ്തന്നായര് ബോധേശ്വരനെക്കുറിച്ച് നല്കിയ ഒരു രേഖാചിത്രമാണിത്. അദ്ദേഹം തുടര്‍ന്നെഴുതി, ‘യോഗിക്ക് കര്‍മം മാത്രമേ പാടുള്ളൂ എന്നില്ല. ധ്യാനവും മാനസവും ആകാം. ഏതായാലും ഒടുവിലൊരു പത്തുമുപ്പതു കൊല്ലക്കാലം ബോധേശ്വരന്‍ പൂര്ണനിവൃത്തനായിരുന്നു. എരിഞ്ഞടങ്ങിയ അഗ്നിപര്‍വതംപോലെ’.
നെയ്യാറ്റിന്‍കരയില്‍ ജനിച്ച കേശവനാണ്, പിന്നീട് ബോധേശ്വരനായി തീര്‍ന്നത്. കൗമാരപ്രായത്തിലെ ആത്മീയ വിഷയങ്ങളില്‍ ആകൃഷ്ടനായ കേശവന് നിര്‍മ്മലാനന്ദസ്വാമികളുടെ നിര്‍ദ്ദേശപ്രകാരം കൊയിലാണ്ടി ആശ്രമത്തിലെ അന്തേവാസിയായി. അക്കാലത്ത് ആശ്രമം നടത്തികൊണ്ടിരുന്ന നീലകണ്ഠ ഭക്തന്റെ സഹായിയായി സേവനം അനുഷ്ഠിച്ചു. ഈ നീലകണ്ഠ ഭക്തനാണ് പിന്നീട് വസിഷ്ഠഗുഹയിലെ പുരുഷോത്തമാനന്ദപുരിയായി പ്രസിദ്ധനായിത്തീര്‍ന്നത്. ശ്രീരാമകൃഷ്ണാശ്രമത്തില്‍ നിന്നും വിടപറഞ്ഞ കേശവന്, പിന്നീട് ശിവഗിരിയിലെത്തി. അവിടെനിന്ന് അദ്ദേഹം ശ്രീരാമകൃഷ്ണ-വിവേകാനന്ദമാരുടെ ലീലാരംഗമായിരുന്ന ബംഗാളിലെത്തി. ബംഗാളില്‍നിന്നും കാശിയിലെത്തി, കാവിയണിഞ്ഞ് ബോധേശ്വരാനന്ദയുമായി. ബംഗാളില്‍നിന്നും കാശിയിലെത്തി, കാവിയണിഞ്ഞ് ബോധേശ്വരാനന്ദയുമായി. വീണ്ടും കേരളത്തിലെത്തിയപ്പോള്‍ സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങളില്‍ സജീവമായി പങ്കെടുത്ത ബോധേശ്വരനായി മാറി.
സ്വാതന്ത്ര്യ സമ്പാദനത്തോടൊപ്പം സനാതനധര്‍മ്മ പരിഷ്കരണങ്ങളും ബോധേശ്വരന്റെ ദൗത്യമായി തീര്‍ന്നു. അദ്ദേഹം വൈക്കം സത്യഗ്രഹത്തിലെ പോരാളികളിലൊരാളായി. സ്വാതന്ത്ര്യസമരപോരാട്ടങ്ങള്‍ക്ക് പ്രചോദനം നല്കുവാനായി അദ്ദേഹം രചിച്ച ഗീതങ്ങള്‍ പ്രതേ്യകിച്ച് ആര്ഷഗീതം, കേരളഗാനം തുടങ്ങിയവ ജനമനസ്സുകളെ ഹഠാദാകര്‍ഷിച്ചു. ശ്രീരാമമൃഷ്ണാദി ഗുരുക്കന്മാര് പഠിപ്പിച്ചിട്ടുള്ളത്. ഹിന്ദുക്കള്‍ മറക്കരുത്. ആര്ഷഗീതത്തിലൂടെ അദ്ദേഹം ഉദ്ബോധിപ്പിക്കുന്നു. സ്വാതന്ത്ര്യസമര സേനാനി, സാമൂഹ്യപരിഷക്കര്ത്താവ്, ഗാനരചയിതാവ്, പ്രസംഗകന് എന്നീ നിലകളിലെല്ലാം അറിയപ്പെടുന്നതിന് അദ്ദേഹത്തിന് പ്രചോദനമായത് വിവേകാനന്ദ വൈഖരിയായിരുന്നു. ആ സ്വാധീനം അദ്ദേഹം അന്ത്യംവരെ കാത്തുസൂക്ഷിച്ചു.
ബോധേശ്വരന്‍ 1945ല്‍ തുടങ്ങിയതാണ് സുപ്രഭാതം മാസിക. വിവേകാനന്ദസ്വാമികളുടെ മുഖചിത്രത്തോടെ ആരംഭിച്ച മാസിക രണ്ടുവര്‍ഷമേ നിലനിന്നിരുന്നുവെങ്കിലും അതിലെല്ലാം സ്വാമികളുടെ ആശയങ്ങള്‍ക്കായിരുന്നു പ്രാധാന്യം. സ്വാതന്ത്ര്യസമരത്തിന് ഊര്‍ജം പകര്‍ന്ന പോരാളിയായിരുന്ന ബോധേശ്വരനെക്കുറിച്ച് മകളും എഴുത്തുകാരിയുമായ പ്രൊഫ. ഹൃദയകുമാരി എഴുതുന്നു. ”മതവിഷയങ്ങളില്‍ പ്രതേ്യകിച്ച് വിവേകാനന്ദ വചനങ്ങളില്‍ അഭിനിവേശം വര്‍ദ്ധിച്ചതോടെ സ്കൂള്‍ പഠിപ്പില്‍ താല്പര്യം കുറഞ്ഞു. മറ്റെന്തൊക്കെയോ പഠിക്കാന്‍ വീടിനുവെളിയില്‍ കടക്കണമെന്ന ആഗ്രഹം ഏറിയും വന്നു. പതിനഞ്ചാം വയസില്‍ ശിവയോഗി ആലത്തൂര്‍ ബ്രഹ്മാനന്ദനെ കാണാന്‍ വീട്ടില്‍ പറയാതെ ഇറങ്ങിത്തിരിച്ച കേശവനെ ഒരമ്മാവന്‍ ആലപ്പുഴയില്‍ നിന്നും പിടിച്ചുകൊണ്ടുവന്നു. കുറച്ചു മാസങ്ങള്‍ക്കുശേഷം വീണ്ടും വീടുവിട്ടിറങ്ങി കൊല്ലത്തും, അവിടെനിന്ന് നിര്മ്മലാനന്ദസ്വാമിയുടെ നിര്‍ദ്ദേശപ്രകാരം കൊയിലാണ്ടി ശ്രീരാമകൃഷ്ണാശ്രമത്തിലും താമസിച്ചു. കൊയിലാണ്ടിയില്‍ കുറച്ചു മാസങ്ങള്‍ താമസിച്ചെങ്കിലും ആശ്രമക്കാര്‍ക്കും പുതിയ അന്തേവാസിക്കും തമ്മില്‍ പൊരുത്തപ്പെടാനായില്ല. അവിടെനിന്നും കേശവന് നാരായണഗുരു സ്വാമിയുടെ സവിധത്തിലെത്തി”
കേരളത്തിലെ സ്വാതന്ത്ര്യസമരത്തിന് ബോധേശ്വരന്‍ നല്കിയ സംഭാവനയെന്താണെന്നുവച്ചാല് ദേശാഭിമാന നിര്‍ഭരമായ കവിതകളും ലേഖനങ്ങളും പ്രസംഗങ്ങളുമായിരുന്നുവെന്ന് പറയാം. അദ്ദേഹത്തിന്റെ ദേശീയബോധത്തിന്റെ അടിസ്ഥാനം വിവേകാനന്ദസാഹിത്യമായിരുന്നു. ഹൃദയകുമാരി എഴുതുന്നു. ”പ്രായമേറുംതോറും ഗാന്ധിജിയോടുള്ള ബഹുമാനം അദ്ദേഹത്തില്‍ വര്ദ്ധിച്ചുവന്നെങ്കിലും ഉള്ളിന്റെയുള്ളില്‍ തിളങ്ങി നിന്നിരുന്നത് വിവേകാനന്ദനായിരുന്നു”
ഹൃദയകുമാരിയെ കൂടാതെ, ബോധേശ്വരന്റെ പുത്രിമാരായ സുഗതകുമാരി, സുജാതദേവി എന്നിവര്‍ മലയാള സാഹിത്യരംഗത്ത് പ്രസിദ്ധി നേടിയവരാണല്ലൊ. ഇവരെല്ലാം തങ്ങളുടെ രചനകളിലൂടെ ശ്രീരാമകൃഷ്ണ- വിവേകാനന്ദ സാഹിത്യത്തിനോടുള്ള അവരുടെ അനല്പമായ ആദരവ് വ്യക്തമാക്കിയിട്ടുള്ളവരാണ്.
ഒരു കപടവേദാന്തിയെപ്പറ്റി ബോധേശ്വരന്‍ പറയുകയുണ്ടായി, ‘അയാളുടെ വര്‍ത്തമാനം കേട്ടാല്‍ ബ്രഹ്മത്തിന്റെ വാലേല്‍ അല്പം പിടികിട്ടിയ മട്ടാണ്’. കുശാഗ്രമായ നിരീക്ഷണം കലര്‍ന്ന, ആലോചനാമൃതമായ വാക്കുകളുടെയും ഗീതങ്ങളുടെയും ഉടമയായിരുന്നു ബോധേശ്വരന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: