പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ഇസ്രായേലിലെ പ്രമുഖ പത്രമായ ദ മാര്‍ക്കര്‍ എഴുതി. ‘ഉണരൂ ഇസ്രായേല്‍, ലോകത്തെ ഏറ്റവും പ്രമുഖനായ പ്രധാനമന്ത്രി വരുന്നു’. മന്ത്രിസഭാ യോഗത്തില്‍ മോദിയുടെ വരവിനെ ചരിത്രപരമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിശേഷിപ്പിച്ചു. ഒരിന്ത്യന്‍ പ്രധാനമന്ത്രിയും ഇന്നുവരെ ഇസ്രായേലിന്റെ മണ്ണിലിറങ്ങിയിട്ടില്ല. ആ രാജ്യം വിലക്കിയിട്ടോ വിളിക്കാതിരുന്നിട്ടോ അല്ല.
രാജ്യതാത്പര്യത്തേക്കാള്‍ മതമൗലികവാദത്തിന്റെ അജണ്ടകളെ വോട്ടുബാങ്ക് രാഷ്ട്രീയത്തിനായി താലോലിച്ച ഭരണനേതൃത്വമായിരുന്നു കാരണക്കാര്‍. അപ്രഖ്യാപിത ഫത്വകളും മാമൂലുകളും വകവെക്കാതെ പതിറ്റാണ്ടുകളായുള്ള പതിവ് തെറ്റിച്ച് മോദിയെത്തുമ്പോള്‍ ചരിത്രപരമെന്നല്ലാതെ നെതന്യാഹു എന്ത് പറയും! ഇന്ത്യയുടെ നയതന്ത്ര ചരിത്രത്തിലെ ഏറ്റവും നാണംകെട്ട അധ്യായമാണ് ഇസ്രായേല്‍ ബന്ധത്തിലെ ഒളിച്ചുകളി. ഈ നാണക്കേടിനാകട്ടെ സ്വാതന്ത്ര്യസമരകാലത്തോളം പഴക്കമുണ്ട്. പാലസ്തീനിലെ യഹൂദരുടെ സ്വയംനിര്‍ണയാവകാശവും ചരിത്രപരമായ അവകാശവും അംഗീകരിക്കാന്‍ ഗാന്ധിജിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും തയ്യാറായിരുന്നില്ല. 1930കളില്‍ മുസ്ലിം ലീഗുമായി ഭിന്നത ശക്തമായപ്പോള്‍ മുസ്ലിം വിഭാഗത്തെ കൂടെനിര്‍ത്താന്‍ പാലസ്തീന് വിഷയം കോണ്‍ഗ്രസ് ഉപയോഗപ്പെടുത്തി.
സ്വാതന്ത്ര്യസമരത്തിന് ഊര്‍ജ്ജമാകുമെന്ന് വിശ്വസിച്ച് മതഭ്രാന്തരുടെ ഖിലാഫത്ത് പ്രക്ഷോഭത്തെ കലവറയില്ലാതെ പിന്തുണച്ചിരുന്ന ഗാന്ധിജിക്ക് പാലസ്തീന് വിഷയത്തിലും അബദ്ധം പിണഞ്ഞു. ഹിന്ദു വംശഹത്യയായിരുന്നു ഖിലാഫത്തിന്റെ ബാക്കിപത്രം. ഇംഗ്ലണ്ട് ഇംഗ്ലീഷുകാര്‍ക്കും ഫ്രാന്‍സ് ഫ്രഞ്ചുകാര്‍ക്കും അവകാശപ്പെട്ടതുപോലെ പലസ്തീന് അറബികള്‍ക്ക് അവകാശപ്പെട്ടതാണെന്ന് 1938-ല്‍ ഗാന്ധിജി പ്രഖ്യാപിച്ചു. മുസ്ലിം വര്‍ഗീയ വികാരത്താല്‍ രാജ്യം വെട്ടിമുറിക്കപ്പെട്ട് സ്വാതന്ത്ര്യം നേടിയപ്പോഴും പ്രഥമ പ്രധാനമന്ത്രി നെഹ്റു നിലപാടുകളില്‍ മാറ്റംവരുത്തിയില്ല. മുസ്ലിം സംരക്ഷകനെന്ന പ്രതിഛായ സൃഷ്ടിക്കാനും പശ്ചിമേഷ്യയിലെ അറബ്-മുസ്ലിം രാജ്യങ്ങളുടെ വിശ്വാസ്യത നേടാനും പലസ്തീന് അനുകൂല (ഇസ്രായേല്‍ വിരുദ്ധ) നിലപാട് നെഹ്റു ഉയോഗിച്ചു.
നെഹ്റു കുടുംബത്തിന്റെ അപ്രമാദിത്വത്തെ അംഗീകരിക്കാതിരുന്ന പ്രധാനമന്ത്രി നരസിംഹറാവുവിന്റെ കാലത്താണ് ഇസ്രായേലുമായി ഇന്ത്യ ഔദ്യോഗികമായി പൂര്‍ണ അര്‍ത്ഥത്തില്‍ നയതന്ത്രബന്ധം ആരംഭിക്കുന്നത്. അന്താരാഷ്ട്രതലത്തിലെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട റാവു നാല് പതിറ്റാണ്ടോളം രാജ്യം പിന്തുടര്‍ന്ന നയം തിരുത്താന്‍ തയ്യാറായി. പ്രതിരോധവും കൃഷിയുമായിരുന്നു തുടക്കത്തിലെ പ്രധാന സഹകരണ മേഖലകള്‍. ശാസ്ത്രം, സാങ്കേതികം, വിദ്യാഭ്യാസം, സുരക്ഷ, വ്യാപാരം, ഐടി, ടെലികോം തുടങ്ങി വിവിധ വിഷയങ്ങളില്‍ അടുത്തിടെയായി കൈകോര്‍ക്കുന്നു. കരാറുകള്‍ക്കും ഉടമ്പടികള്‍ക്കും അപ്പുറം ഇസ്രായേലിനെ പരസ്യമായി ആലിംഗനം ചെയ്യാന്‍ റാവുവും മടിച്ചു. ഇസ്രായേല്‍ ഉറ്റ സുഹൃത്താണെന്ന് ലോകത്തിനു മുന്നില്‍ പ്രഖ്യാപിക്കാന്‍ റാവു തയ്യാറായില്ല.
1997ലാണ് ആദ്യമായി ഇസ്രായേല്‍ പ്രസിഡണ്ട് ഇന്ത്യയിലെത്തിയത്. എന്നാല്‍ ഇസ്രായേല്‍ സന്ദര്‍ശിക്കാന്‍ ഒരു ഇന്ത്യന്‍ പ്രസിഡന്റിന് മോദിയുടെ ഭരണംവരെ കാത്തിരിക്കേണ്ടി വന്നു. 18 വര്‍ഷത്തിനുശേഷം 2015ല്‍ പ്രണബ് മുഖര്‍ജി ഇസ്രായേലിലെത്തി. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഇസ്രായേല്‍ പ്രസിഡണ്ട് റൂവന്‍ റിവ്ലിന് ഇന്ത്യ സന്ദര്‍ശിച്ചു. 2003ല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണും ഇന്ത്യയിലെത്തിയിരുന്നു. 25 വര്‍ഷത്തിനിടെ മൂന്ന് വിദേശകാര്യ മന്ത്രിമാര്‍ മാത്രമാണ് ഇസ്രായേലിലേക്ക് പോയത്. എന്‍ഡിഎ ഭരണകാലത്ത് ജസ്വന്ത് സിങ്ങും (2000) സുഷമാ സ്വരാജും (2016) യുപിഎ ഭരണകാലത്ത് എസ്.എം. കൃഷ്ണയും (2012). ആയുധക്കച്ചവടമാണ് ഇസ്രായേലിന്റെ നിലനില്പ്പില് പ്രധാനം. പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങുന്നതില്‍ ഇന്ത്യ ഇസ്രായേലിനെ കാര്യമായി ആശ്രയിക്കുന്നുമുണ്ട്. എന്നിരുന്നാലും ഇന്ത്യയുടെ പ്രതിരോധ മന്ത്രിമാര്‍ അവിടം സന്ദര്‍ശിച്ചിട്ടില്ല. നരസിംഹ റാവുവിന്റെ നയം കൂടുതല്‍ കാര്യക്ഷമമായി വാജ്പേയി സര്‍ക്കാര്‍ നടപ്പാക്കിയെങ്കിലും പത്ത് വര്‍ഷത്തെ യുപിഎ ഭരണം ഇസ്രായേല്‍ ബന്ധത്തെ വീണ്ടും പിന്നിലേക്കെറിഞ്ഞു.
സ്വതന്ത്ര പരമാധികാര ഏകീകൃത പാലസ്തീന് രാജ്യത്തിനായി നിലകൊള്ളുമെന്ന ഉറപ്പ് പലസ്തീന് പ്രസിഡണ്ട് മഹ്മൂദ് അബ്ബാസ് ഈ വര്‍ഷം മെയ് മാസത്തില്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ മോദി ആവര്‍ത്തിച്ചിരുന്നു. അതേസമയം പലസ്തീന് വിഷയമല്ല ഇസ്രായേലുമായുള്ള ഇന്ത്യയുടെ ബന്ധം നിര്‍ണയിക്കേണ്ടതെന്ന നിലപാടാണ് മോദിയുടേത്. 2015 ജൂലൈയില്‍ ഐക്യരാഷ്ട്രസഭയില്‍ ഇസ്രായേലിനെതിരായ പ്രമേയത്തില്‍നിന്ന് വിട്ടുനിന്ന് വ്യക്തമായ സന്ദേശവും ഇന്ത്യ ലോകത്തിന് നല്കി. ഇന്ത്യയുടെ തീരുമാനം ഞെട്ടിച്ചെന്ന് പാലസ്തീന് പ്രതികരിച്ചു. തങ്ങള്‍ രഹസ്യസംബന്ധക്കാരിയല്ലെന്ന് ഇന്ത്യ വ്യക്തമാക്കിയെന്നായിരുന്നു ഇസ്രായേല്‍ പ്രതിനിധി പറഞ്ഞത്. ആയുധ ഇടപാടുകളിലെ താല്പര്യമാണ് ഇന്ത്യയുടേതെന്നും ചില കേന്ദ്രങ്ങള്‍ വിലയിരുത്തി. ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രതിനിധികള്‍ പാലസ്തീന് സന്ദര്‍ശിക്കുന്ന പതിവും മോദി തിരുത്തുകയാണ്.
ഏറ്റവുമൊടുവില്‍ പ്രണബ് മുഖര്‍ജിയും സുഷമാ സ്വരാജുംവരെ ഇസ്രായേലിലെത്തിയപ്പോള്‍ പാലസ്തീന് നാഷണല്‍ അതോറിറ്റി (പിഎന്എ)യുടെ കീഴിലുള്ള വെസ്റ്റ് ബാങ്കിലെ റമള്ളയും സന്ദര്‍ശിച്ചിരുന്നു. മോദിയുടെ സന്ദര്‍ശനം ഇസ്രായേലില്‍ മാത്രമാണ്. ആദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഇസ്രായേല്‍ സന്ദര്‍ശനമെങ്കിലും വ്യക്തിപരമായി മോദിയുടെ രണ്ടാമത്തെ സന്ദര്‍ശനമാണിത്. 2006ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദി ഇസ്രായേല്‍ സന്ദര്‍ശിച്ചിരുന്നു. പ്രധാനമന്ത്രിയായ മോദിയെ ആദ്യം അഭിനന്ദിച്ചതും ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു ആയിരുന്നു.
ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്ക് ചരിത്രപരമായോ സാംസ്കാരികമായോ പാലസ്തീനിലെ അറബികളുമായി ബന്ധമില്ല. എന്നിട്ടും ഇസ്രായേലുമായുള്ള തുറന്ന ബന്ധത്തെ പാലസ്തീന്-മുസ്ലിം വിരുദ്ധമായി മുദ്രകുത്താന്‍ ഇന്ത്യയിലെ ‘സേവ് ഗാസാ’ പ്രചാരകര്‍ക്ക് സാധിച്ചു. ഇസ്ലാമികവത്കരിക്കപ്പെട്ട ഇടതുപക്ഷ സന്തതികളായ ബുദ്ധിജീവികളാണ് ഇതിന് ചുക്കാന്‍ പിടിച്ചത്. ഒരു മതേതര രാജ്യത്തിന്റെ നയതന്ത്രബന്ധം സങ്കുചിത മതതാല്പര്യവും മതമൗലികവാദത്തിന്റെ വിഷവിത്തുക്കളും നിര്‍ണയിക്കുന്ന പരിഹാസ്യമായ അവസ്ഥയുണ്ടായി. ‘റെഡ് ജിഹാദി’കളുടെ പ്രചാരണ കോലാഹലങ്ങളും ഭരണവര്‍ഗ്ഗത്തിന്റെ കീഴടങ്ങലും ഇന്ത്യയിലെ ജനങ്ങള്‍ ഇസ്രായേല്‍ വിരുദ്ധരെന്ന പൊതുകാഴ്ച്ചപ്പാട് സൃഷ്ടിച്ചു.
ഇന്ത്യയിലെ ജനങ്ങളാണ് ഇസ്രായേലിനെ ഏറ്റവുമധികം പിന്തുണക്കുന്നതെന്ന് 2009ല്‍ ആ രാജ്യത്തെ വിദേശകാര്യമന്ത്രാലയം നടത്തിയ സര്‍വ്വെ ചൂണ്ടിക്കാണിക്കുന്നു. 58 ശതമാനം ഇന്ത്യക്കാര്‍ ഇസ്രായേലിനെ പിന്തുണക്കുമ്പോള്‍ അമേരിക്കയില്‍ ഇത് 56 ശതമാനമാണ്. ഭരണപരമായി അമേരിക്ക ഇസ്രായേലിന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്നതും കൂട്ടിവായിക്കണം. കശ്മീരില്‍ പാക്ക് വിഘടനവാദികളെയും ദന്തേവാഡയില്‍ മാവോയിസ്റ്റുകളെയും അതിര്‍ത്തിയില്‍ ചൈനയെയും അഭിവാദ്യം ചെയ്യുന്ന മാര്‍ക്സിസ്റ്റ്-മൗദൂദി ലിബറലുകള്‍ക്കാണ് ഇസ്രായേല്‍ വെറുക്കപ്പെട്ടതാകുന്നത്. അന്താരാഷ്ട്രവേദികളില്‍ പാലസ്തീന് പ്രതിനിധിയെ ആദ്യം അഭിസംബോധന ചെയ്യണമെന്ന അലിഖിത നിയമം കൂടിയുണ്ട് ഇന്ത്യക്ക്.
ഇസ്രായേല്‍ പ്രധാനമന്ത്രിയെ ആദ്യം കണ്ടപ്പോള്‍ മന്മോഹന് സിംഗ് തൂണിന് പുറകിലൊളിച്ചെന്ന തമാശ രാജ്യതലസ്ഥാനത്തെ നയതന്ത്രവൃത്തങ്ങളില്‍ പ്രചാരത്തിലുണ്ട്. 2001ലെ പാര്‍ലമെന്റ് ആക്രമണത്തിനു ശേഷം യുദ്ധപ്രതീതി ഉടലെടുത്തപ്പോള്‍ ‘വാര് ബുക്ക്’ തയ്യാറാക്കാന്‍ പ്രധാനമന്ത്രിയായിരുന്ന വാജ്പേയ് സൈന്യത്തോട് ആവശ്യപ്പെട്ടിരുന്നു. കര, നാവിക, വ്യോമ സേനകള്‍ നല്കിയ ആയുധങ്ങളുടെയും മറ്റും പട്ടികയുമായി അമേരിക്ക, ഇസ്രായേല്‍, റഷ്യ എന്നീ മൂന്ന് രാജ്യങ്ങളെയാണ് അന്ന് ഇന്ത്യ സമീപിച്ചത്. ഏറ്റവും വേഗത്തിലും ക്രിയാത്മകമായും പ്രതികരിച്ചത് ഇസ്രായേലാണ്. രാജ്യത്തിന് എന്ത് ലാഭമുണ്ടാകുന്നു എന്നതു തന്നെയാണ് നയതന്ത്രബന്ധത്തില്‍ പ്രധാനം. പരമാധികാര പാലസ്തീനിനായി നിലകൊള്ളുന്നു എന്നതിനാല്‍ വിശ്വസിക്കാവുന്ന സുഹൃത്തായ ഇസ്രായേലിനെ ശത്രുപക്ഷത്ത് നിര്‍ത്തേണ്ടതില്ല. ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ മാതൃരാജ്യമായ ചൈനയെ ഇക്കാര്യത്തില്‍ മാതൃകയാക്കിയാലും തെറ്റില്ല. ഇസ്രായേല്‍-ചൈന പ്രതിരോധ ബന്ധത്തിന് ഇന്ത്യ-ഇസ്രായേല്‍ ബന്ധത്തെക്കാളും പഴക്കമുണ്ട്.
റഷ്യ കഴിഞ്ഞാല്‍ ചൈന ഏറ്റവുമധികം ആയുധങ്ങള്‍ വാങ്ങുന്നത് ഇസ്രായേലില്‍നിന്നാണ്. ഇസ്രായേലിന്റെ മൂന്നാമത്തെ വലിയ വ്യാപാര കക്ഷിയാണ് ചൈന. ആയിരത്തിലേറെ ഇസ്രായേല്‍ കമ്പനികളാണ് ചൈനയില്‍ പ്രവര്‍ത്തിക്കുന്നത്. ചൈനക്കില്ലാത്ത ഇസ്രായേല്‍ വിരുദ്ധത ഇന്ത്യക്ക് വേണമെന്ന് വാദിക്കുന്നത് ഇടതുപക്ഷത്തിന്റെ രക്തത്തിലലിഞ്ഞ ദേശവിരുദ്ധതയുടെ പ്രതിഫലനമാണ്. ഇസ്രായേലുമായി ബന്ധം പുലര്‍ത്തുന്ന ഈജിപ്ത്, ജോര്‍ദ്ദാന്‍ തുടങ്ങിയ മുസ്ലിം രാജ്യങ്ങള്‍ക്കില്ലാത്ത ‘സയണിസ്റ്റ് ഭീകരത’യുടെ ആശങ്ക ചുമക്കാന്‍ ഇന്ത്യക്കും ബാധ്യതയില്ല. ലോകത്തിലെ ഏറ്റവും മികച്ച ചാരസംഘടനയാണ് ഇസ്രായേലിന്റെ മൊസാദ്. ഭീകരവിരുദ്ധ പോരാട്ടം, പ്രതിരോധം, സുരക്ഷ, കാര്‍ഷികം, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി തുടങ്ങി വിവിധ മേഖലകളില്‍ ഇസ്രായേല്‍ ബന്ധം നാഴികക്കല്ലാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: