ന്യൂദല്‍ഹി: ചൈനയുമായി സംഘര്‍ഷാവസ്ഥ രൂക്ഷമായ സിക്കിം അതിര്‍ത്തിയിലേക്ക് ഇന്ത്യ കൂടുതല്‍ സൈനികരെ അയച്ചു. ഒരു മാസത്തോളമായി അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന ഡോക്ക ലായിലേക്കാണ് സൈനികരെ നിയോഗിച്ചത്. യുദ്ധത്തിനായുള്ള മുന്നൊരുക്കമല്ലെന്ന് സൈനിക വൃത്തങ്ങള്‍ പറയുന്നു. തോക്ക് താഴേക്ക് പിടിച്ച് ‘നോണ്‍ കോമ്പാറ്റീവ് മോഡി’ലാണ് സൈനികര്‍ നീങ്ങുന്നത്.
ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ആക്രമണോത്സുകത പ്രകടപ്പിക്കുന്നതിനാല് പ്രതിരോധം ശക്തിപ്പെടുത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. 1962ലെ യുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ സംഘര്‍ഷാവസ്ഥയാണ് ഇപ്പോഴത്തേത്. ഇന്ത്യയുടെയും ഭൂട്ടാന്റെയും ചൈനയുടെയും അതിര്‍ത്തികള്‍ സംഗമിക്കുന്ന മേഖലയോട് ചേര്‍ന്ന് ഇന്ത്യ ബങ്കറുകള്‍ നിര്‍മ്മിച്ചിരുന്നു. ഇത് തങ്ങളുടെ റോഡ് നിര്‍മ്മാണത്തിന് തടസ്സമാണെന്ന് ചൂണ്ടിക്കാട്ടി പൊളിച്ചു നീക്കാന്‍ ചൈന ആവശ്യപ്പെട്ടു.
ഇന്ത്യ വഴങ്ങാതിരുന്നതോടെ ജെസിബിയുമായെത്തി ചൈന പൊളിച്ചുനീക്കി. ഇന്ത്യ ബങ്കറുകള്‍ നിര്‍മ്മിച്ച ഭൂട്ടാന്റെ സ്ഥലം തങ്ങളുടെതെന്നാണ് ചൈനയുടെ അവകാശവാദം. എന്നാല്‍ ഇത് ഭൂട്ടാന് തള്ളി. തുടര്‍ന്ന് ചൈനയുടെ റോഡ് നിര്‍മ്മാണം ഇന്ത്യ തടഞ്ഞു. ഇരുസൈന്യവും മുഖാമുഖം വരുന്ന സ്ഥിതിയുണ്ടായി.
അതിര്‍ത്തി ലംഘിച്ച് ഇന്ത്യന്‍ സേന കടന്നുകയറ്റം നടത്തിയെന്നാരോപിച്ച് ചൈന രംഗത്തുവന്നിരുന്നു. നാഥുലാ ചുരം ചൈന അടച്ചതോടെ ഇതുവഴിയുള്ള കൈലാസ് മാനസസോരവര്‍ തീര്‍ത്ഥയാത്ര നിര്‍ത്തിവെച്ചു. 2013ല്‍ ജമ്മു കശ്മീരിലെ ലഡാക്ക് അതിര്‍ത്തിയില്‍ 21 ദിവസത്തോളം സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു.
ഇവിടെ മുപ്പത് കിലോമീറ്ററോളം കടന്നുകയറിയ ചൈനീസ് സൈന്യം പ്രദേശത്തിന് അവകാശവാദം ഉന്നയിക്കുകയായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം ഇവര്‍ പിന്മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: