കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനി പറഞ്ഞ ‘മാഡ’ത്തെക്കുറിച്ച് പോലീസ് ചോദിച്ചാല്‍ നടി മഞ്ജുവാര്യരുടെയോ റീമാ കല്ലിങ്കലിന്റെയോ പേരു പറയണമെന്ന് തനിക്ക് സമ്മര്‍ദ്ദമുണ്ടായതായി അഡ്വ. ഫെനി ബാലകൃഷ്ണന്റെ മൊഴി. ഇന്നലെ ആലുവ പോലീസ് ക്ലബിലെത്തിയാണ് ഫെനി മൊഴി നല്‍കിയത്.
പള്‍സര്‍ സുനിക്ക് ജാമ്യം എടുത്ത് നല്‍കണമെന്നാവശ്യപ്പെട്ട് ഫെനി ബാലകൃഷ്ണനെ സമീപിച്ച രണ്ടുപേരില്‍ ഒരാളെ തിരിച്ചറിഞ്ഞു. മനോജ്, രാജേഷ് എന്നിവരാണ് ഫെനിയെ സമീപിച്ചത്. പോലീസ് കാണിച്ച ഫോട്ടോയില്‍ നിന്നാണ് ഫെനി മനോജിനെ തിരിച്ചറിഞ്ഞത്. ഫെനി ആദ്യം ദിലീപിനെ വിളിച്ച് ഗൂഢാലോചനയെക്കുറിച്ച് പറയുകയായിരുന്നുവെന്നും പിന്നീട് ദിലീപ് ഫെനിയെ വിളിച്ചിരുന്നതായും മൊഴിയില്‍ പറയുന്നു. സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിതാ എസ്. നായരുടെ അഭിഭാഷകനായിരുന്നു ഫെനി ബാലകൃഷ്ണന്.
നടി ആക്രമിക്കപ്പെട്ടതിനുശേഷം പള്‍സര്‍ സുനിക്ക് കോടതിയില്‍ കീഴടങ്ങുന്നതിന് നിയമസഹായം തേടി സുനിയുടെ രണ്ട് സുഹൃത്തുക്കള്‍ തന്നെ വന്നു കണ്ടിരുന്നുവെന്നും ഇവര്‍ ഒരു മാഡത്തെക്കുറിച്ച് സംസാരിച്ചിരുന്നതായും ഫെനി നേരത്തെ പറഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫെനിയുടെ മൊഴിയെടുക്കാന്‍ പോലീസ് തീരുമാനിച്ചത്. മൊഴിയെടുപ്പ് രണ്ട് മണിക്കൂര്‍ നീണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: