വടക്കാഞ്ചേരി: ഗവഃ ബോയ്സ് ഹൈസ്കൂളിന് സമീപത്തുള്ള എസ്ബിഐ ശാഖയില്‍ ഹൈടെക് മോഡല്‍ മോഷണശ്രമം. ശനിയാഴ്ച രാത്രി 11 മണിയോടെ ബാങ്കിന്റെ ഷട്ടറിന്റെ താഴ് തകര്‍ത്ത് മോഷ്ടാവ് അകത്തു കടന്നതോടെ മാനേജരുടെ മൊബൈലിലേക്ക് അലാറം സന്ദേശം എത്തിയതോടെ ബാങ്കിന്റെ കുറഞ്ഞദൂരത്തില്‍ താമസിക്കുന്ന ജീവനക്കാരനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ജീവനക്കാരന് ബാങ്കില്‍ ചെന്ന് ബെല്ലടിച്ചപ്പോള്‍ മോഷ്ടാവ് ജീവനക്കാരനെ തള്ളിമാറ്റി രക്ഷപ്പെടുകയായിരുന്നു.
ബാങ്കിന്റെ പ്രവേശനകവാടം മുതല്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ബാങ്കിനുള്ളിലെ ഒട്ടുമിക്ക ക്യാമറകളും കറുത്ത ഒരു സ്പ്രേ ഉപയോഗിച്ച് നശിപ്പിച്ച രീതിയിലായിരുന്നു. നശിപ്പിക്കുന്നതിന് മുമ്പുള്ള മോഷ്ടാവിന്റെ മുഖംമൂടി ധരിച്ചിട്ടുള്ള ദൃശ്യം സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. സ്വര്‍ണമോ പണമോ മറ്റുരേഖകളോ നഷ്ടപ്പെട്ടിട്ടില്ല. ബാങ്കിനുള്ളില്‍ മുഖം മറക്കാനുപയോഗിച്ച വസ്തുക്കളും 2 ബാഗുകളും കമ്പിപ്പാരയും ഒരു കയറും ഉപേക്ഷിച്ചിട്ടാണ് മോഷ്ടാവ് കടന്നുകളഞ്ഞത്.
ഈ ബാങ്കില്‍ രാത്രികാല സെക്യൂരിറ്റി ജീവനക്കാര്‍ ഇല്ലാത്തതും മോഷ്ടാവിന് സൗകര്യപ്രദമായി. മണം പിടിച്ചെത്തിയ പോലീസ് നായ സമീപത്തുള്ള ഹൈസ്കൂള്‍ ഗ്രൗണ്ട് വരെ ചെന്ന് നിന്നു. വടക്കാഞ്ചേരി പോലീസ് കേസെടുത്ത് സിഐ ടി. എസ്. സിനോജിന്റെയും എസ്ഐ കെ. സി. രതീഷിന്റെയും നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: