തൃശൂര്‍: യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അന്വേഷണ സംഘം തൃശൂരിലെ പ്രമുഖ ക്ലബിലെ ജീവനക്കാരുടെ മൊഴിയെടുത്തു. മുഖ്യപ്രതി പള്‍സര്‍ സുനി, ജോര്‍ജ്ജേട്ടന്‍സ് പൂരം എന്ന ദിലീപ് സിനിമയുടെ തൃശൂരിലെ ലൊക്കേഷനില്‍ എത്തിയിരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് പ്രത്യേക സംഘം പുഴയ്ക്കലിലെ സ്ഥാപനത്തിലെത്തി മൊഴിയെടുത്തത്.
ക്ലബ് മാനേജരുടെയും രണ്ട് ജീവനക്കാരുടെയും മൊഴിയാണ് അന്വേഷണസംഘം എടുത്തത്. പള്‍സര്‍ സുനി ദിലീപിന്റെ ലൊക്കേഷനിലെത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നത് കേസില്‍ നിര്‍ണായക വഴിത്തിരിവാകുമെന്നാണ് സൂചന. തൃശൂരില്‍ ഷൂട്ടിങ്ങ് നടന്ന ജോര്‍ജേട്ടന്‍സ് പൂരം ലൊക്കേഷനില്‍ വെച്ച് ക്ലബിലെ ജീവനക്കാര്‍ എടുത്ത സെല്‍ഫിയിലാണ് പള്‍സര്‍ സുനില്‍ നില്‍ക്കുന്നതിന്റെ ദൃശ്യം ലഭിച്ചത്. 2016 നവംബര്‍ 13ന് ദിലീപും പള്‍സര്‍ സുനിയും ഒരേ ടവര്‍ ലൊക്കേഷനില്‍ ഉണ്ടായിരുന്നതിന്റെ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു.
ആക്രമണത്തിനിരയായ നടി ക്ലബിലെ ഹെല്‍ത്ത് സെന്ററില്‍ എത്താറുണ്ടായിരുന്നുവെന്ന് ജീവനക്കാര്‍ പോലിസിന് മൊഴി നല്‍കിയിട്ടുണ്ട്. ക്ലബില്‍ പോകാറുള്ള കാര്യം ആക്രമണത്തിനിരയായ നടിയുടെ കുടുംബം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേസമയം, നടിയെ ആക്രമിച്ച സംഭവത്തില്‍ അന്വേഷണം വൈകുന്നതില്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ അതൃപ്തി അറിയിച്ചു. ഗൂഢാലോചന കേസില്‍ തെളിവുണ്ടെങ്കില്‍ കേസെടുക്കണമെന്ന് ഡി.ജി.പി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: