അടിമാലി: ലോവര്‍പെരിയാര്‍ ഡാമില്‍ ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച ജനറേറ്റര്‍ ഉപയോഗിക്കാനാകാതെ തുരുമ്പെടുത്ത് നശിക്കുന്നു. ജനറേറ്റര്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതാണ് തടസങ്ങള്‍ക്ക് കാരണം. 2 വര്‍ഷം മുമ്പ് കാലവര്‍ഷക്കാലത്ത് ഡാമിന്റെ ഷട്ടറുകള്‍ സങ്കേതിക തകരാറുകളെ തുടര്‍ന്ന് തുറക്കാനാകാതെ വന്നതിനെ തുടര്‍ന്ന് അപകടകരമായ രീതിയില്‍ വെള്ളം നിറഞ്ഞ് കവിഞ്ഞിരുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്ന് വരെ സങ്കേതിക വിദഗ്ധരെ കൊണ്ടുവന്ന് മണിക്കൂറുകള്‍ നീണ്ട പ്രയത്നത്തിനൊടുവിലാണ് അന്ന് ഷട്ടര്‍ തുറന്ന് പ്രതിസന്ധി പരിഹരിക്കാനായത്.
ഇതേ സ്ഥിതി തന്നെയായിരുന്നു സമീപത്ത് തന്നെയുള്ള കല്ലാര്‍കുട്ടി ഡാമിന്റെയും അവസ്ഥ. ഷട്ടറുകള്‍ തുറക്കാനാവാതെ വന്നതോടെ ഇരു ഡാമുകളും നിറഞ്ഞ് കവിഞ്ഞത് പരിഭ്രാന്തിക്കിടയാക്കിയിരുന്നു. തുടര്‍ന്ന് ഷട്ടറുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും വൈദ്യുതി ലഭ്യത പ്രശ്നത്തില്‍ ബദല്‍ സംവിധാനമെന്ന നിലക്കുമാണ് ഇരു ഡാമുകളിലും ജനറേറ്ററുകള്‍ സ്ഥാപിയ്ക്കാന്‍ തീരുമാനിച്ചത്. രണ്ടു ജനറേറ്ററുകള്‍ എത്തിച്ചതില്‍ കല്ലാര്‍കുട്ടിയില്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ജനറേറ്റര്‍ സ്ഥാപിച്ചുവെങ്കിലും ലോവര്പെരിയാറിലെത്തിച്ച ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു നടപടിയും ചെയ്തിട്ടില്ല.
നേര്യമംഗലം പവര്‍ ഹൗസില്‍ നിന്ന് പ്രത്യേക ലൈന്‍ വലിച്ചാണ് ഡാമില്‍ വൈദ്യുതി എത്തിക്കുന്നത്. കാലവര്‍ഷക്കാലം തുടങ്ങിയ സാഹചര്യത്തില്‍ വൈദ്യുതി ലഭ്യമാകാന്‍ എന്തെങ്കിലും തടസം നേരിട്ടാല്‍ വീണ്ടും ഇതേ പ്രതിസന്ധിയാണ് ഉണ്ടാവുക. ഡാം സുരക്ഷ നിര്‍വഹിക്കേണ്ട ഡാം സേഫ്റ്റി വിഭാഗം കുറ്റകരമായ അനാസ്ഥയാണ് ഇക്കാര്യത്തില്‍ തുടരുന്നത്. ഡാം സേഫ്റ്റി വിഭാഗത്തിന് പാമ്പ്ള കത്തിപ്പാറ, വാഴത്തോപ്പ് എന്നിവിടങ്ങളിലുള്‍പ്പെടെ ഓഫീസുകളും, ഉദ്യോഗസ്ഥരും ഉണ്ടായിട്ടും ഇവര്‍ പ്രശ്ന പരിഹാരത്തിന് ശ്രമിക്കാത്തത് ദുരൂഹത ഉണ്ടാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: