തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ പുതിയ മദ്യനയം നിലവില്‍ വന്നതോടെ സംസ്ഥാനത്ത് പൂട്ടിയ 77 ബാറുകള്‍ കൂടി തുറന്നു. മുന്‍ സര്‍ക്കാരിന്റെ മദ്യനയം മൂലം പൂട്ടിയ ഭൂരിഭാഗം ബാറുകളും ഇതോടെ പ്രവര്‍ത്തിച്ചു തുടങ്ങി. 2014 മാര്‍ച്ച് 31 വരെ പ്രവര്‍ത്തിച്ചിരുന്ന ത്രീ സ്റ്റാറിനു മുകളില്‍ പദവിയുള്ള സ്റ്റാര്‍ ഹോട്ടലുകളുടെ ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കാനാണു സര്‍ക്കാര്‍ തീരുമാനിച്ചത്. ബവ്കോ ഗോഡൗണുകളില്‍നിന്നു സ്റ്റോക്കുകള്‍ ലഭിക്കാത്തതിനാല്‍ ഏതാനും ബാറുകള്‍ക്ക് ഇന്നലെ തുറക്കാന്‍ സാധിച്ചില്ല. രാവിലെ 11 മുതല്‍ രാത്രി 11 വരെയാണു ബാറുകളുടെ പുതുക്കിയ പ്രവര്‍ത്തനസമയം.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബാറുകള്‍ തുറക്കുന്നതറിഞ്ഞ് അതിരാവിലെ തന്നെ മിക്കയിടങ്ങളിലും ഉപഭോക്താക്കള്‍ തടിച്ചുകൂടിയിരുന്നു. പലയിടങ്ങളിലും ആവേശം അതിരുകടന്നപ്പോള്‍ പോലീസ് ഇടപെടല്‍ ഉണ്ടായി. കൊല്ലത്ത് ബാറിനു മുന്നില്‍ ആഹ്ലാദപ്രകടനം നടത്തിയവരെ പോലീസ് നീക്കം ചെയ്തു. നിലവില്‍ 81 ബാറുകള്‍ തുറക്കാനുള്ള അപേക്ഷയാണ് സര്‍ക്കാരിന് ലഭിച്ചത്. അതില്‍ 77 എണ്ണത്തിന് ലൈസന്‍സ് പുതുക്കി നല്കി. നാലെണ്ണത്തിന്റെ അപേക്ഷ എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിംഗിന്റെ പരിഗണനയിലാണ്.
തിരുവനന്തപുരത്ത് രണ്ടും കോട്ടയം, എറണാകുളം എന്നിവിടങ്ങളില്‍ ഓരോ ബാറുകളുമാണ് പരിഗണനയ്ക്കായി മാറ്റിവച്ചിട്ടുളളത്. നിലവില്‍ 23 ഫൈവ് സ്റ്റാര്‍ ബാറുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. ഇതോടെ മൊത്തം ബാറുകളുടെ എണ്ണം 100 ആയി. സംസ്ഥാനത്ത് 2112 കള്ളുഷാപ്പ് ലൈസന്‍സുകളും പുതുക്കി നല്കി.
ഏറ്റവും കൂടുതല്‍ ബാറുകള്‍ തുറന്നത് എറണാകുളത്തും രണ്ടാമത് തിരുവനന്തപുരത്തുമാണ്. എറണാകുളത്ത് 20 ഉും തിരുവനന്തപുരത്ത് 11 ഉും ബാറുകളാണ് പ്രവര്‍ത്തിച്ചു തുടങ്ങിയത്. ആലപ്പുഴ – 2, ഇടുക്കി – ഒന്ന്, കണ്ണൂര്‍ – 8, കൊല്ലം – 3, കോട്ടയം – 6, കോഴിക്കോട് – 5, മലപ്പുറം – 4, പാലക്കാട് – 6, തൃശൂര്‍ – 9, വയനാട ്- 2 എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ അനുവദിച്ച ബാറുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: