കോഴിക്കോട്: മുന്നണിമാറ്റ സൂചന നല്കി ജനതാദള്‍ (യു) സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാര്‍ എംപിയും കോണ്‍ഗ്രസ്സിനെതിരെ രൂക്ഷവിമര്‍ശനവുമായി മകനും ജനതാദള്‍ (യു) ദേശീയ സെക്രട്ടറിയുമായ എം.വി. ശ്രേയാംസ് കുമാറും രംഗത്ത്. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് ജോര്‍ജ്ജും മുന്‍ മന്ത്രി കെ.പി. മോഹനനും അടക്കമുള്ള നേതാക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു ഇത്. കോഴിക്കോട് ജില്ലയിലെ ജനതാദള്‍ (യു) സജീവാംഗ കണ്‍വെന്‍ഷനില്‍ വെച്ചായിരുന്നു നേതാക്കള്‍ അഭിപ്രായം തുറന്നുപറഞ്ഞത്.
ഇടതു-വലതുമുന്നണികള്‍ക്ക് ജനതാദള്‍(യു)വിനെ എഴുതിത്തള്ളനാവില്ലെന്നു പറഞ്ഞ വീരേന്ദ്രകുമാര്‍, ഇന്നു വിചാരിച്ചാലും രാഷ്ട്രീയ മാറ്റങ്ങള്‍ വരുത്താന്‍ ജെഡിയുവിനാവുമെന്നും അവകാശപ്പെട്ടു. നിയമസഭയിലും ലോക്സഭയിലും ഇപ്പോള്‍ ജെഡിയുവിന്റെ അംഗങ്ങളില്ല. എങ്കിലും രാഷ്ട്രീയമായി ഇരുമുന്നണിയ്ക്കും ജെഡിയുവിനെ പൂര്‍ണമായും തള്ളാനാവില്ല. വേണ്ടിവന്നാല്‍ മാറ്റം ഉള്‍ക്കൊള്ളാന്‍ അണികള്‍ തയ്യാറാവണമെന്നും വീരേന്ദ്രകുമാര്‍ കൂട്ടിച്ചേര്‍ത്തു.
ദേശീയ സെക്രട്ടറി എം.വി. ശ്രേയാംസ്കുമാര്‍ രൂക്ഷമായ വിമര്‍ശനമാണ് കോണ്‍ഗ്രസ്സിനെതിരെ നടത്തിയത്. നിയമസഭയിലും ലോക്സഭയിലും ഇപ്പോള്‍ ജെഡിയുവിന് അംഗങ്ങളില്ലാതാകാനുള്ള കാരണം കോണ്‍ഗ്രസ്സാണെന്ന സൂചനയാണ് ശ്രേയാംസ്കുമാര്‍ നല്‍കിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കല്പറ്റയില് കോണ്‍ഗ്രസുകാര്‍ വോട്ടുമറിച്ചു. ജയിച്ചാല്‍ പിന്നെ കോണ്‍ഗ്രസ്സിന് ആ സീറ്റ് കിട്ടില്ലെന്നതാണ് ഇതിന് കാരണം. കോണ്‍ഗ്രസിനും ജെഡിയുവിനും മാത്രം സ്വാധീനമുള്ള ബൂത്തുകളില്‍ പോലും വോട്ട് ഗണ്യമായി കുറഞ്ഞു.
ഇത്തരം ബൂത്തുകളില്‍ കോണ്‍ഗ്രസ്സ് വോട്ടുമറിച്ചു. വയനാട്ടില്‍ എ,ഐ ഗ്രൂപ്പുകാര്‍ ഗ്രൂപ്പു കളിച്ചു. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വടകരയില്‍ മത്സരിച്ചാലും ജെഡിയു ജയിക്കില്ല. ഇവിടെ നിന്ന് പാര്‍ട്ടി ജയിച്ചാല്‍ ജെഡിയുവിന്റെ സ്ഥിരം മണ്ഡലമായി വടകര മാറും എന്നതിനാലാണ് പാര്‍ട്ടിയെ തോല്‍പ്പിക്കുക. ഇത്തരം വിഷയങ്ങള്‍ മുന്നില്‍ കണ്ട് ത്രിതല പഞ്ചായത്തുകളിലെ പ്രവര്‍ത്തനം സജീവമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: