രാഷ്ട്രീയ നേതൃത്വം നിരന്തരം പ്രതിക്കൂട്ടില്‍ നിര്‍ത്തുമ്പോള്‍ മാധ്യമരംഗം ഇന്ന് എത്ര മാറിപ്പോയെന്ന് ഞാന്‍ ചിന്തിക്കാറുണ്ട്. സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച് അന്ന് താരതമ്യേന കുറഞ്ഞ ശമ്പളം ലഭിച്ചിരുന്ന മാധ്യമപ്രവര്‍ത്തനത്തിലേക്ക് ഞാന്‍ പ്രവേശിച്ചത് പേരെടുക്കണമെന്ന് മോഹിച്ചിട്ടായിരുന്നില്ല. ഇംഗ്ലീഷ് ഭാഷയോടുള്ള ഭ്രമവും പത്രപ്രവര്‍ത്തനത്തിലെ സാമൂഹ്യ സേവന സാധ്യതകളുമാണ് എന്നെ പ്രലോഭിപ്പിച്ചത്. വായന ആസക്തിയായിരുന്ന, ഇംഗ്ലീഷ് ഭാഷയിലെ പുതിയ പ്രയോഗങ്ങള്‍ ഹരം തന്നിരുന്ന എനിക്ക് ഇതിന്റെ ഉപയോഗ സാധ്യതകള്‍ അറിയണമായിരുന്നു. സ്ത്രീകള്‍ വിരളമായ അന്നത്തെ മാധ്യമരംഗത്തെ അന്വേഷണാത്മക റിപ്പോര്‍ട്ടുകളും എന്നെ ആകര്‍ഷിച്ചു. യഥാര്‍ത്ഥത്തില്‍ എഡിറ്റര്പദവിയെക്കാള് എനിക്ക് ഹരം റിപ്പോര്ട്ടിംഗ്തന്നെയായിരുന്നു.
റിപ്പോര്‍ട്ടിംഗ് ആണ് എന്നെ സമൂഹത്തോടും വ്യക്തികളോടും അടുപ്പിച്ചതും പരിചയമില്ലാത്ത പല മേഖലകളും വെട്ടിത്തുറന്നു തന്നതും. റിപ്പോര്‍ട്ടിംഗിന്റെ വിവിധ തലങ്ങളിലേക്ക് (പാരിസ്ഥിതിക, ആരോഗ്യ, വിദ്യാഭ്യാസ, വിനോദസഞ്ചാര മേഖലകള്‍)കടന്നുചെന്ന് കന്യാകുമാരി മുതല്‍ കാസര്‍കോട്ടെ ബേക്കല്‍ കോട്ട വരെ സഞ്ചരിക്കാന്‍ എനിക്ക് സാധ്യമായതും ഒരു റിപ്പോര്ട്ടറായതുകൊണ്ടാണ്. വിവിധ സമുദായങ്ങളുടെ വൈവിധ്യമാര്‍ന്ന ജീവിതങ്ങളും ആദിവാസി സംസ്കാരവും അവരുടെ പിന്നോക്കാവസ്ഥയും എല്ലാം എന്നെ അമ്പരിപ്പിച്ചു. ദല്‍ഹിയിലെ പത്രപ്രവര്‍ത്തനത്തെക്കാള്‍ ഞാന്‍ ആസ്വദിച്ചത് കേരളത്തിലെ പത്രപ്രവര്‍ത്തനമാണ്. എന്റെ ഭാഗ്യമായിരുന്നു എനിക്ക് കോട്ടയത്ത് ബ്യൂറോ ചീഫ് ആകാന്‍ സാധിച്ചതും കോട്ടയം, ഇടുക്കി, കൊല്ലം, പത്തനംതിട്ട മുതലായ മേഖലകളില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിച്ചതും. സ്വതന്ത്രചുമതലയോടെ എല്ലാത്തരം വാര്‍ത്തകളും റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ രാഷ്ട്രീയ റിപ്പോര്‍ട്ടിംഗും അതിലുള്‍പ്പെട്ടു.
പക്ഷെ എനിക്ക് ‘ഇന്ത്യന്‍ എക്സ്പ്രസി’ല്‍കൂടി പ്രശസ്തിയും അവാര്‍ഡുകളും ലഭിച്ചപ്പോള്‍ എന്റെ മുഖം മലയാളി സ്ത്രീകള്‍ക്ക് പരിചിതമാക്കിയത് ‘മലയാള മനോരമ’യുടെ വനിതാ പ്രസിദ്ധീകരണമായിരുന്നു. മുഖമില്ലാതിരുന്ന എനിക്ക് മുഖം തന്നതും സിന്ദൂരപ്പൊട്ട് എന്റെ മുഖമുദ്രയാക്കിയതും അന്നത്തെ ‘വനിത’യുടെ എഡിറ്റര്‍ ആയിരുന്ന മണര്‍കാട് മാത്യുവായിരുന്നു.
‘ഇന്ത്യന്‍ എക്സ്പ്രസ്’ വിട്ട് ഞാന്‍ ‘ഔട്ട്ലുക്ക്’ മാസികക്ക് വേണ്ടി റിപ്പോര്‍ട്ട് ചെയ്തിരുന്നപ്പോള്‍ പംക്തി എഴുതുന്നതിന് ആദ്യം എന്നെ സമീപിച്ചത് ‘ഗൃഹലക്ഷ്മി’യായിരുന്നു. ഒന്നുരണ്ട് പംക്തികള്‍ എഴുതിയശേഷമാണ് ഒരു ദിവസം മണര്‍കാട് മാത്യു എന്റെ ഫ്ലാറ്റില്‍ വന്നത്. എന്നെ പത്രപ്രവര്‍ത്തന മേഖലയില്‍ ഞാനാക്കിയത് കോട്ടയം ആയിരുന്നതിനാല്‍ എനിക്ക് കോട്ടയത്തോട് ഇന്നും ഒരു ഗൃഹാതുരത്വമുണ്ട്. മനോരമയുടെ വനിതയിലെ മിസിസ് കെ.എം. മാത്യുവിനെയും പ്രേമ മാമ്മന്‍ മാത്യുവിനെയും ഇന്ദു ബി. നായരെയും എനിക്ക് പരിചയമുണ്ടായിരുന്നു. കോട്ടയത്തുവെച്ചാണ് ഞാന്‍ ഇന്നും ആത്മബന്ധം പുലര്‍ത്തുന്ന മേരി റോയിയെ പരിചയപ്പെട്ടത്. എന്റെ വിഷമഘട്ടങ്ങളിലെല്ലാം മേരിറോയ് എന്നെ സഹായിച്ചിട്ടുണ്ട്. ഞാന്‍ കോട്ടയത്ത് കാന്‍സര്‍ ആയി കിടന്നിരുന്ന സമയം എനിക്ക് ആഹാരവും മേരി റോയ് കൊടുത്തുവിടുമായിരുന്നു.
മേരി റോയിയുടെ മകള്‍ ലോകപ്രശസ്ത എഴുത്തുകാരിയും ബുക്കര്‍ ജേതാവുമായ അരുന്ധതി റോയിയെയും ഞാന്‍ പരിചയപ്പെട്ടത് അവരുടെ വീട്ടില്‍വെച്ചാണ്. മേരി റോയ് ആണ് സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്നങ്ങളിലേക്ക് എന്റെ ശ്രദ്ധ ക്ഷണിച്ചത്. ബാലപീഡനം ഞാന്‍ അന്ന് വാര്‍ത്തയാക്കി. പില്ക്കാലത്ത് മുഖ്യമന്ത്രിയായ നായനാര്‍ പാതിരാമണല്‍ ടൂറിസം സെന്ററാക്കി മാറ്റാനുള്ള തറക്കല്ലിടല്‍ ചടങ്ങില്‍ നടത്തിയ “ബലാല്‍സംഗം, ബലാല്‍സംഗം! എന്ത് ബലാല്‍സംഗം? അമേരിക്കയില്‍ ചായ കുടിക്കുന്ന പോലെയാണ് ബലാല്‍സംഗം ചെയ്യുന്നത്. ഒരു ചായ, ഒരു ബലാല്‍സംഗം!” എന്ന പ്രസംഗം ഞാന്‍ റിപ്പോര്‍ട്ട് ചെയ്തത് ‘ഇന്ത്യന്‍ എക്സ്പ്രസി’ല്‍ ഒന്നാംപേജ് വാര്‍ത്തയായി സ്ത്രീകളുടെ പ്രതിഷേധം ക്ഷണിച്ചുവരുത്തിയത് നായനാരെ പ്രകോപിപ്പിച്ചതും മറ്റും ചരിത്രമാണ്. ഇതിലേക്ക് നയിച്ച ‘സ്റ്റോറി’ തന്നതും മേരി റോയ് ആയിരുന്നു. കേരളം കാണാനെത്തിയ ഒരു ബിബിസി ലേഖികയെ ബോട്ട്യാത്രക്കിടെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം അവര്‍ രാത്രിയില്‍ എന്റെ വീട്ടില്‍ വന്നു പറഞ്ഞത് മേരി റോയിയോടൊപ്പമായിരുന്നു. ആ ബിബിസി ലേഖിക പ്രസക്തമായ ഒരു ചോദ്യം എന്നോട് ചോദിച്ചു. “ഈ ഇംപ്രഷന്‍ ആണോ കേരളത്തെപ്പറ്റി ഞാന്‍ ബിബിസിയില്‍ കൂടി നല്‍കേണ്ടത്” എന്നായിരുന്നു അവര്‍ ചോദിച്ചത്. വിദേശവനിതകളോട് അപമര്യാദയായി പെരുമാറാനുള്ള പ്രവണത ഇന്നും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്.
അരുന്ധതിറോയിയെ കോടതിയലക്ഷ്യത്തിന് ഒരു ദിവസം തടവിനും ആയിരം രൂപ പിഴക്കും കോടതി ശിക്ഷിച്ച് അവര്‍ ജയിലില്‍നിന്നും പുറത്തുവന്നപ്പോള്‍ ഞാന്‍ ടെലിഫോണില്‍ ബന്ധപ്പെട്ടിരുന്നു. അന്നവര്‍ എന്നോട് പറഞ്ഞത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു, “തീഹാറില്‍ ഉള്ളതിനേക്കാള്‍ ക്രിമിനലുകള്‍ പുറത്താണ്. അവിടെയുള്ളവര്‍ വിചാരണത്തടവുകാരാണ്” എന്നാണ്. അരുന്ധതിയുടെ പില്ക്കാല നിലപാടുകളില്‍ പലതിനോടും എനിക്ക് വിയോജിപ്പാണെന്ന കാര്യം ഞാന്‍ മറച്ചുപിടിക്കുന്നില്ല. കാലം മാറി. പക്ഷെ സാമൂഹിക യാഥാര്‍ത്ഥ്യങ്ങള്‍ മാറുന്നില്ല. അവര്‍ പറഞ്ഞ മറ്റൊരു കാര്യം അവരുടെ ശിക്ഷ മാധ്യമസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നായിരുന്നു.”ഇവിടെ വിഷയം ഞാനല്ല, പത്രസ്വാതന്ത്ര്യമാണ്. പത്രസ്വാതന്ത്ര്യം നേടിയെടുക്കേണ്ടതും നിലനിര്‍ത്തേണ്ടതുമാണ്”- അരുന്ധതി പറഞ്ഞു. പക്ഷെ കേരളത്തില്‍ മാധ്യമസ്വാതന്ത്ര്യത്തെ മാധ്യമ മാഫിയ എന്നാണല്ലോ വിശേഷിപ്പിക്കുന്നത്!
കോട്ടയത്തോടുള്ള ഗൃഹാതുരത്വമാണ് മണര്‍കാട് മാത്യുവിന്റെ ക്ഷണം സ്വീകരിച്ച് ഞാന്‍ ‘വനിത’യില്‍ കോളമിസ്റ്റ് ആയതും അതില്‍ക്കൂടി കേരള സ്ത്രീകളുടെ മനസില്‍ ഇടം നേടിയതും. വനിതാ വായനക്കാര്‍ സ്വയം വന്ന് എന്നോട് പരിചയപ്പെട്ടിട്ട് പറയാറ് എന്റെ ക്രിയാത്മകമായ സന്ദേശം അവര്‍ക്ക് പ്രചോദനകരമായെന്നാണ്. മിനി പ്രകാശ് എന്ന ഒരു വനിതാ ചിത്രകാരി ഇക്കൂട്ടത്തില്‍പ്പെടുന്നു. ഏകദേശം 65 ചിത്രങ്ങള്‍ അവര്‍ അതുവരെ പ്രദര്‍ശിപ്പിച്ചിരുന്നു. സ്ത്രീകളുടെ വികാരവും ചിന്തകളും പ്രതിഫലിക്കുന്ന പെയിന്റിംഗുകള്‍. എന്റെ ക്രിയാത്മക ചിന്തകള്‍ വായിച്ച് വലിയ പൊട്ടുതൊട്ട ഒരു സ്ത്രീയെ വരച്ച് ‘പോസിറ്റീവ് തിങ്കിംഗ്’ എന്ന് നാമകരണം ചെയ്ത ചിത്രവും അക്കൂട്ടത്തില്പ്പെട്ടിരുന്നു. ഒരു ദിവസം ഒരമ്പലത്തില്വെച്ച് അവര്‍ എന്റെ പൊട്ട് കണ്ട് എന്നെ തിരിച്ചറിയുകയും അവര്‍ ചിത്രത്തിന്റെ വിവരം എന്നോട് പറയുകയും ചെയ്തു. പിന്നീട് അവര്‍ എന്റെ വീട്ടില്‍ വന്ന് ആ ചിത്രം എനിക്ക് തന്നു. അതിന് ഇപ്പോഴും എന്റെ സ്വീകരണമുറിയില്‍ പ്രമുഖ സ്ഥാനമുണ്ട്.
ഇന്ന് ഇവിടുത്തെ സ്ത്രീകള്‍ക്ക് ‘ഭയം’, ‘ലജ്ജ’, ‘പ്രതികരണമില്ലായ്മ’, ‘നിശബ്ദത’ മുതലായവ ഒരു ഫാഷനാണല്ലോ. ഇതില്‍നിന്ന് വ്യത്യസ്തമായ പ്രതിഛായ നല്കിയവരാണ് വിനയ എന്ന പോലീസ് കോണ്‍സ്റ്റബിളും പി.ഇ. ഉഷയും സി.കെ. ജാനുവും മറ്റും. ഇവരെപ്പറ്റിയും ഞാന്‍ എഴുതാറുണ്ട്. സ്ത്രീകളുടെ നിരാശാബോധവും വിധിക്ക് കീഴ്പ്പെടലും അതില്‍നിന്ന് വ്യത്യസ്തമായ പെണ്ണനുഭവങ്ങളെപ്പറ്റിയും ഞാന്‍ എഴുതിയത് ഇങ്ങനെയും സ്ത്രീകള്‍ വിഷമഘട്ടങ്ങളെ അതിജീവിക്കുന്നു എന്ന സന്ദേശം നല്‍കാനാണ്. ഞാന്‍ പരിചയപ്പെട്ട ടെസ്സി എന്ന വിധവ എന്നോട് പറഞ്ഞത് “ഞാന്‍ കരഞ്ഞില്ല, വെള്ള ഉടുത്തില്ല. സ്വര്‍ഗത്തിലുള്ള എന്റെ ഭര്‍ത്താവ് ആഗ്രഹിക്കുക എന്നെ സുന്ദരിയായി കാണാനാണ്” എന്നാണ്. ഭര്‍ത്താവിന്റെ മരണശേഷം അവര്‍ അദ്ദേഹത്തിന്റെ ബിസിനസ്സ് നല്ല രീതിയില്‍ കെട്ടിപ്പടുത്തു.
ഈവിധ സന്ദേശങ്ങളാകാം സ്ത്രീകളെ എന്നെ ഫോണ്‍ ചെയ്യാനും കാണാനും പ്രേരിപ്പിക്കുന്നത്. വളരെയധികം സ്ത്രീകള്‍ ഫോണില്‍ക്കൂടി അവരുടെ സങ്കടങ്ങള്‍ പങ്കുവെക്കുകയും പ്രശ്നങ്ങള്‍ പറയുകയും ചെയ്യും. സങ്കടം പങ്കുവെച്ചാല്‍ അത് പകുതിയാകും. ങശല്്യ വെമൃലറ ശെ ാശല്്യ വമഹ്ലറ എന്നാണല്ലോ ചൊല്ല്. പക്ഷെ ഇന്നത്തെ കാലത്ത് പങ്കുവെക്കാന്‍ ആളില്ലാത്തതതോ, അല്ലെങ്കില്‍ പങ്കുവെച്ചാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകളോ ആകാം നല്ല മനസ്സുണ്ടെന്ന് അവര്‍ കരുതുന്ന എന്റെ നമ്പര്‍ തേടിപ്പിടിച്ച് ഞാനുമായി സങ്കടം പങ്കുവെക്കുവാന്‍ കാരണം. പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാവുന്നതാണെങ്കില് ഞാന്‍ അതിനുള്ള വഴി നിര്‍ദ്ദേശിക്കും. ഒരു മദ്യപാനിയുടെ ഭാര്യയുടെ സങ്കടം കേട്ടപ്പോള്‍ അയാള്‍ക്ക് ‘ഡി അഡിക്ഷന്’ ചികിത്സ നല്‍കാനുള്ള വഴി ഞാന്‍ പറഞ്ഞുകൊടുത്തു. ഭര്‍ത്താവ് വിവാഹമോചിതനാകാതെ മറ്റൊരു സ്ത്രീയുമായി ജീവിക്കുന്നു എന്ന പരാതിക്ക് ഞാന്‍ വനിതാ സെല്ലിന്റെ നമ്പര്‍ കൊടുക്കുകയും വനിതാസെല്ലില്‍ വിളിച്ചുപറയുകയും ചെയ്തു. ധൈര്യമില്ലാത്ത സ്ത്രീകളോടൊപ്പം പോലീസ്സ്റ്റേഷനില്‍ പോകാനും ഞാന്‍ തയ്യാറാകാറുണ്ട്.
ഇതാണ് എന്റെ പത്രപ്രവര്‍ത്തനത്തില്‍ എനിക്ക് ഏറ്റവും സംതൃപ്തി പകര്‍ന്നുതരുന്നത്. ചിലപ്പോള്‍ ഒരു ഫോണ്‍ വിളിച്ച് “മാഡം എനിക്ക് ഡിപ്രഷന് ആണ്, അതുകൊണ്ട് വിളിച്ചതാണ്” എന്നുവരെ സ്ത്രീകള്‍ പറയും. ഇതെല്ലാം എന്റെ ജീവിതത്തെ സാര്‍ത്ഥകമാക്കുന്നു. അത് ഒരു ‘ബെയിലൈനി’നപ്പുറമാണ്, ചാനല്‍ റിപ്പോര്‍ട്ടിംഗിലെ ഒരു മിനിട്ടിനപ്പുറമാണ്.
സ്ത്രീശാക്തീകരണത്തെപ്പറ്റിയും സ്ത്രീയെ ശരീരമാക്കുന്നതിനെപ്പറ്റിയും ഇത്രയെല്ലാം എഴുതിയിട്ടും കേരളത്തില്‍ സ്ത്രീപീഡനം വര്‍ധിക്കുന്നു എന്നത് ഹൃദയഭേദകമാണ്. ഈയാഴ്ചതന്നെ ഒരു വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമവും ഒരു ബിഎസ്എഫ് ജവാന് സ്ത്രീയെ ട്രെയിനില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവവും വാര്‍ത്തയായി. ഒരു പോലീസുകാരനാണ് ബസ്സില്‍ ഒരു സ്ത്രീയെ ഉപദ്രവിച്ചത്. നിയമപാലകര്‍ പോലും നിയമം ലംഘിക്കുന്ന കാലമാണിത്. ഞാന്‍ ഈ വിഷയത്തെപ്പറ്റി എഴുതുമ്പോള്‍ എന്റെ ഒരു പുരുഷസുഹൃത്ത് പരിഹസിച്ചത് ഇത് എന്റെ വിലാപകാവ്യമാണെന്ന് പറഞ്ഞായിരുന്നു. വെറും വനരോദനം!
ഇത് പറയുമ്പോഴും സ്ത്രീകള്‍ ഇന്ന് അപമാനഭയംമൂലമുണ്ടാകുന്ന മൗനം വെടിഞ്ഞ് ട്രെയിനില്‍ ആക്രമിക്കപ്പെട്ട സ്ത്രീയെപ്പോലെ പരാതി നല്‍കാനും ആക്രമിക്കപ്പെട്ട ഒരു വിദ്യാര്‍ത്ഥിനി ചെയ്തപോലെ ശബ്ദമുയര്‍ത്താനും തുടങ്ങി എന്ന വസ്തുത ആശാവഹംതന്നെയാണ്. മറ്റുള്ളവര്‍ എന്ത് പറയുമെന്നല്ല, തന്റെ സുരക്ഷ നോക്കേണ്ടത് താന്‍തന്നെയാണെന്ന തിരിച്ചറിവും സ്ത്രീശാക്തീകരണത്തിന്റെ ഭാഗമാണ്.
ലീലാമേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: