കല്‍പ്പറ്റ: വനവാസി അവികസിത മേഖലകളിലെ കുഞ്ഞുങ്ങള്‍ക്കും അക്ഷരവിദ്യ ലഭ്യമാക്കുന്നതിന് ഡി.പി.ഇ.പി. കീഴില്‍ 1997ല്‍ ആരംഭിച്ച ഏകാധ്യാപക വിദ്യാലയങ്ങള്‍ കൊടിയ വിവേചനത്തിന്റെ ഇരകളായി. സംസ്ഥാനത്ത് കോട്ടയം ഒഴികെ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന ഏകാധ്യാപക വിദ്യാലയങ്ങളിലെ പഠിതാക്കളും അദ്ധ്യാപകരും ആണ് വിവേചനം അനുഭവിക്കുന്നത്. എയ്ഡഡ്, അണ് എയ്ഡഡ് മേഖലയിലെ എല്‍.പി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പാഠ്യ, പാഠ്യേതര വിഷയങ്ങളില്‍ ലഭിക്കുന്ന സൗകര്യങ്ങളും അവസരങ്ങളും ഏകാധ്യാപക വിദ്യാലയത്തിലെ കുട്ടികള്‍ക്ക് അന്യം.
മലപ്പുറം, വയനാട്, കാസര്‍കോട് ജില്ലകളില്‍ 10 വീതം വിദ്യാലയങ്ങളാണ് തുടങ്ങിയത്. ഇവിടങ്ങളില്‍ ഡി.പി.ഇ.പി ചുമതലപ്പെടുത്തിയത് പ്രീ ഡിഗ്രി കോഴ്സ് പൂര്‍ത്തിയാക്കിയ ചെറുപ്പക്കാരെ. ഇവര്‍ക്ക് ആന്ധ്രപ്രദേശിലെ ഋഷിവാലിയില്‍ ഒരാഴ്ചത്തെ പരിശീലനവും നല്കി. ഒന്നു മുതല്‍ നാലു വരെ ക്ലാസുകളിലെ പാഠങ്ങള്‍ എടുക്കുന്നതടക്കമായിരുന്നു പരിശീലനം.
വനത്തിലടക്കം ഒറ്റപ്പെട്ടുകിടക്കുന്നതും റോഡ്, വാഹന സൗകര്യം പേരിനുപോലും ഇല്ലാത്തതുമായ പ്രദേശങ്ങളില്‍ വിദ്യാലയങ്ങള്‍ തുറന്നു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ആയിരക്കണക്കിനു കുട്ടികളാണ് ഏകാധ്യാപക വിദ്യാലയങ്ങളിലൂടെ എല്‍.പി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. നിലവില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 350 ഏകാധ്യാപക വിദ്യാലയങ്ങളുണ്ട്. ആറായിരത്തിനടുത്തുവരും പഠിതാക്കളുടെ എണ്ണം. ആദിവാസി വിഭാഗങ്ങളില്‍പ്പെട്ടവരാണ് ഇതില്‍ ഭൂരിപക്ഷവും.
മാറുന്ന രീതികള്‍ക്കനുസരിച്ച് പഠിക്കാനും പഠിപ്പിക്കാനും ഏകാധ്യാപക വിദ്യാലയങ്ങളില്‍ സൗകര്യമില്ല. പാഠപുസ്തകങ്ങള്‍ മാത്രമാണ് വിദ്യാലയങ്ങള്‍ക്ക് ലഭിക്കുന്നത്. കംപ്യൂട്ടറും കീബോര്‍ഡും മൗസുമൊക്കെ കുട്ടികള്‍ക്ക് അപരിചിതം. കളിസ്ഥലവും കളിക്കോപ്പുകളും അവര്‍ക്കില്ല. കലാ-കായിക-ശാസ്ത്രരംഗങ്ങളില്‍ പ്രതിഭ തെളിയിക്കാന്‍ അവസരമില്ല. വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന മേളകളില്‍ ഏകാധ്യാപക വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് പങ്കാളിത്തമില്ല. വിദ്യാര്‍ഥികളേയും അവരുടെ ശേഷികളേയും ക്ലാസ്മുറിക്ക് അപ്പുറത്ത് തിരിച്ചറിയാനും പരിപോഷിപ്പിക്കാനും സംവിധാനമില്ല. വിദ്യാര്‍ഥികള്‍ക്ക് ഇണങ്ങൂന്നവിധം അധ്യാപകനെ പരുവപ്പെടുത്താനുള്ള പരിപാടികളും വിദ്യാഭ്യാസ വകുപ്പിന്റെ പക്കലില്ല. പഠന സാമഗ്രികളുടെ അഭാവത്തിനുപുറമേ മോണിറ്ററിംഗ് സംവിധാനം ഇല്ലാത്തതും ഏകാധ്യാപക വിദ്യാലയങ്ങളെ തളര്‍ത്തുകയാണ്.
യാതനകള്‍ക്ക് നടുവിലാണ് അധ്യാപകരുടെ ജീവിതം. ഗവ.എല്‍.പി സ്കൂള്‍ ഹെഡ്മാസ്റ്ററേക്കാള്‍ ജോലിഭാരം പേറുന്നുണ്ടെങ്കിലും വെറും 10,000 രൂപയാണ് ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപകന്റെ പ്രതിമാസ വേതനം. താമസസ്ഥലത്തുനിന്ന് വിദ്യാലയത്തിലേക്കും തിരിച്ചുമുള്ള യാത്രക്കൂലി കഴിച്ചാല്‍ വേതനം റേഷന്‍ വാങ്ങാന്‍ പോലും തികയില്ലെന്ന് അധ്യാപകര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: