ഇടുക്കി: വണ്ടിപ്പെരിയാറിന് സമീപം വീട്ടുകാരെ ഭീഷണിപ്പെടുത്തി മുഖം മൂടി സംഘം സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു. ടൗണിലെ പ്രകാശ് ഹോട്ടല്‍ ഉടമ പ്രകാശന് പിള്ളയുടെ വികാസ് നഗറിലെ വീട്ടിലാണ് മോഷണം.
ഇന്നലെ പുലര്‍ച്ചെ 2 മണിയോടെയാണ് സംഭവം. 3.5 പവന്റെ ആഭരണങ്ങളാണ് കവര്‍ന്നത്. വീടിന്റെ മുന്‍ഭാഗത്തെ കതക് കമ്പി പാര ഉപയോഗിച്ച് കുത്തിതുറന്നാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. ഉറങ്ങി കിടന്ന പ്രകാശന് പിള്ളയുടെ മാതാവ് ചന്ദ്രമതിയമ്മയുടെ കഴുത്തില്‍ കിടന്ന മാലയും, കൈയ്യിലെ വളയും ഊരിയെടുത്തു.
ചന്ദ്രമതിയമ്മ ബഹളം വെച്ചതോടെ മകന്റെ ഭാര്യ പത്മകുമാരി അടുത്ത മുറിയില്‍ നിന്നും പുറത്ത് ഇറങ്ങി വന്നു. ഇതോടെ ഇവരെ ആക്രമിച്ച് കഴുത്തില്‍ കിടന്ന മാലയും പൊട്ടിച്ചെടുത്തു. വീട്ടുകാര്‍ ബഹളം വെച്ചതോടെ ഇവരുടെ വീടിനു മുകളിലെ വാടകക്കാര്‍ കതക് തുറന്നതോടെ മോഷ്ടാക്കള്‍ ഓടി രക്ഷപെട്ടു. സംഭവം അറിഞ്ഞ് പോലീസ് ഉടന്‍ സ്ഥലത്ത് എത്തിയിരുന്നു.
മുഖം മൂടിധാരികളായ നാലു പേര് ഉണ്ടായിരുന്നതായാണ് വീട്ടുകാര്‍ പോലീസിന് നല്കിയ മൊഴിയില്‍ പറയുന്നത്. ഇതില്‍ 2 പേര് വീടിന് അകത്തും 2 പേര് ഹാളിനു പുറത്തുമാണ് നിന്നിരുന്നത്. കറുത്ത മുഖംമൂടിയും, കണ്ണിന്റെ ഭാഗത്ത് കാവി നിറത്തിലുള്ള ബാന്‍ഡുമാണ് ധരിച്ചിരുന്നത്. സമീപത്തെ തുണിക്കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്. സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പ്രതികളെ ഉടന്‍ പിടികൂടുമെന്നും എസ്ഐ ബ്രിജിത്ത് ലാല്‍ പറഞ്ഞു. വീട്ടുകാരെക്കുറിച്ച് വ്യക്തമായി അറിയാവുന്നവരാണ് മോഷണത്തിന് പിന്നിലെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: