കുറ്റിയാടി: പ്ലാസ്റ്റിക് കാരിബാഗുകളുടെ നിരോധനം കുറ്റിയാടി പഞ്ചായത്തില്‍ പ്രഖ്യാപനത്തിലൊതുങ്ങി. 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് സഞ്ചികളും മറ്റും ജൂണ്‍ 15 ഓടെ പൂര്‍ണ്ണമായും നിരോധിക്കുമെന്നും 15 നുശേഷം ഇവ കൈവശം വെക്കുന്നവരില്‍ നിന്ന് 4000 രൂപവരെ പിഴ ഈടാക്കുമെന്നുമായിരുന്നു പഞ്ചായത്ത് സെക്രട്ടറി ഇറക്കിയ കുറിപ്പില്‍ പറഞ്ഞത്. എന്നാല്‍ പ്രഖ്യാപനം നിലവില്‍ വന്ന് ഒരുമാസം പിന്നിട്ടിട്ടും പ്ലാസ്റ്റിക് നിരോധന നടപടികള്‍ എങ്ങുമെത്തിയില്ല. കുറ്റിയാടി ടൗണിലെ ഏതാണ്ട് എല്ലാ കടകളിലും പഴയതുപോലെ പ്ലാസ്റ്റിക് സഞ്ചികളില്‍ സാധനങ്ങള്‍ നല്‍കുന്നതും ഇവ വിറ്റഴിക്കുന്നതും നിര്‍ബാധം തുടരുകയാണ്.
മത്സ്യ, ഇറച്ചി മാര്‍ക്കറ്റുകള്‍, പച്ചക്കറി കടകള്‍,ബേക്കറികള്‍, ടെക്സ്റ്റയില്‍സുകള്‍ തുടങ്ങി ഏതാണ്ടെല്ലാ കടകളിലും ഇപ്പോഴും ഉപയോഗിക്കുന്നത് ഇത്തരം സഞ്ചികള്‍ തന്നെയാണ്.
നിരോധനം നടപ്പില്‍ വരുത്താന്‍ ഉത്തരവാദപ്പെട്ട പൊതുജനാരോഗ്യ വിഭാഗമോ, പഞ്ചായത്ത് അധികൃതരോ ആവശ്യമായ ഇടപെടല്‍ നടത്തുന്നില്ലെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരും നാട്ടുകാരും പറയുന്നത്.
സമീപ പഞ്ചായത്തുകളെല്ലാം വിജയകരമായി നടപ്പാക്കിയ പ്ലാസ്റ്റിക് നിരോധനം കുറ്റിയാടിയില്‍ പരാജയമായതോടെ മറ്റ് പഞ്ചായത്തുകളുടെ തീരുമാനത്തിനും ഗുണം ലഭിക്കാത്ത സ്ഥിതിയായി.
മഴക്കാല രോഗങ്ങളും പകര്‍ച്ചപ്പനിയും തുടരുന്നതിനിടയിലും ഭക്ഷണാവശിഷ്ടങ്ങളും അറവുമാലിന്യങ്ങളുമടക്കം പ്ലാസ്റ്റിക് സഞ്ചിയില്‍ കെട്ടി പൊതു സ്ഥലങ്ങളില്‍ തള്ളുന്നത് പതിവായിട്ടും ആരോഗ്യ വകുപ്പ് യാതൊരു നടപടിയും എടുക്കുന്നില്ല.
ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്തുനിന്നുള്ള ഇത്തരം മാലിന്യങ്ങളും തള്ളുന്നത് പുതിയബസ്സ് സ്റ്റാന്റിന് സമീപത്തെ കടകള്‍ക്ക് പിന്നിലും ഓവുചാലുകളിലും മറ്റുമാണ്.
മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കുന്നതിനും പഞ്ചായത്തും ആരോഗ്യവകുപ്പും വേണ്ടത്ര ജാഗ്രതകാട്ടുന്നില്ലെന്ന പരാതിയും വ്യാപകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: