വടകര: മണിയൂര്‍ പഞ്ചായത്തിലെ നാലുഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട പാലയാട് തുരുത്തിയിലേക്ക് നടപ്പാതയില്ലാത്തതിനാല്‍ ദുരിതത്തിലായിരിക്കുകയാണ് നാട്ടുകാര്‍. മത്സ്യതൊഴിലാളികള്‍, കര്‍ഷകര്‍, തുടങ്ങിയ സാധാരണക്കാരാണ് ഇവിടെ താമസിക്കുന്നത്.
തുരുത്തിയെ പാലയാട് പ്രദേശവുമായി ബന്ധിപ്പിക്കുന്നതിന് നടപ്പാത നിര്‍മ്മിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമാണുള്ളത്.
നാട്ടുകാര്‍ വീടുകളില്‍ നിന്നും മറ്റും ശേഖരിച്ച മുള, പലക എന്നിവ കൊണ്ട് നിര്‍മ്മിച്ച പാലത്തിലൂടെയാണ് യാത്ര ചെയ്യുന്നത്. കാലവര്‍ഷമായതോടെ മരം കൊണ്ട് നിര്‍മ്മിച്ച പാലത്തിലൂടെ യാത്ര ദുഷ്കരമായിരിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ സ്കൂളിലേക്ക് പോകുന്നത് മുതിര്‍ന്നവരുടെ സഹായത്തോടെയാണ്. കാലപ്പഴക്കം കാരണം ഏത് നിമിഷവും പാലം തകരുമെന്ന ഭീഷണിയിലാണുള്ളത്. തുരുത്തിയെ പാലയാട് പ്രദേശവുമായി ബന്ധപ്പിക്കാന്‍ എത്രയും പെട്ടെന്ന് തൂക്കുപാലം നിര്‍മ്മിക്കണമെന്നാണ് നാട്ടാകാര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: