കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കാവ്യ മാധവന്റെ വീട്ടിലും വസ്ത്രവ്യാപാര സ്ഥാപനത്തിലും റെയ്ഡ് നടത്തിയത് മെമ്മറി കാര്‍ഡ് തേടിയെന്ന് പോലീസ്. പള്‍സര്‍ സുനി ജയിലില്‍ വെച്ച് പോലീസിന് നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന.
നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം പകര്‍ത്തിയ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കാവ്യ മാധവന്റെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ ഏല്‍പ്പിച്ചെന്നാണ് പോലീസിന് പള്‍സര്‍ സുനി നല്കിയ മൊഴി. കൂട്ടുപ്രതിയായ വിജീഷാണ് ഇത് കാക്കനാട് മാവേലിപുരത്തുളള ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ എത്തിച്ചതെന്നും സുനി മൊഴി നല്‍കിയിരുന്നു. നേരത്തെ ഈ മെമ്മറി കാര്‍ഡിനും മൊബൈല്‍ ഫോണിനുമായി പോലീസ് നിരവധി തവണ തിരച്ചില്‍ നടത്തിയിരുന്നു.
പള്‍സര്‍ സുനിയുടെ മൊഴിയിലെ വസ്തുതകള്‍ പരിശോധിക്കാനാണ് പോലീസ് പരിശോധന നടത്തിയതും സിസിടിവി ദൃശ്യങ്ങള്‍ പിടിച്ചെടുത്തതും. നടിയെ പീഡിപ്പിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് അഭിഭാഷകനെ ഏല്‍പ്പിച്ചെന്നായിരുന്നു പള്‍സര്‍ സുനിയുടെ ആദ്യമൊഴി. കാവ്യ മാധവന്റെ വീട്ടില്‍ പോലീസ് ഇന്നലെ പരിശോധനയ്ക്കെത്തിയിരുന്നു. വെണ്ണലയിലെ വില്ലയിലാണ് പരിശോധനയ്ക്കെത്തിയത്. ലക്ഷ്യയില്‍ നിന്ന് സിസിടിവി ദൃശ്യങ്ങളും കമ്പ്യൂട്ടറിലെ വിവരങ്ങളും പോലീസ് ശേഖരിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധനയ്ക്കായി സിഡിറ്റിലേക്ക് അയച്ചു.
നടിയെ ആക്രമിച്ചതിനുശേഷം ഒളിവില്‍ പോകുന്നതിന് മുന്‍പാണ് പ്രതി കാക്കനാട്ടെ ഷോപ്പില്‍ എത്തിയതായി മൊഴി നല്‍കിയത്. ദിലീപ് ആലുവയിലാണെന്ന മറുപടിയാണ് ലഭിച്ചതെന്നും പള്‍സര്‍ മൊഴി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലില്‍ ദിലീപിനോടും ഇത് സംബന്ധിച്ച വിവരങ്ങള്‍ പോലീസ് ആരാഞ്ഞതായാണ് വിവരം. ദിലീപിന്റെ സിനിമയായ ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ലൊക്കേഷനില്‍ പള്‍സര്‍ സുനി എത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചു. ഇതിന്റെ ചിത്രങ്ങള്‍ പോലീസ് കണ്ടെടുത്തു. ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പോലീസിന് ഫോട്ടോ ലഭിച്ചത്.
2016 നവംബര്‍ 13ന് ഒരേ ടവറിനു കീഴില്‍ ദിലീപും പള്‍സര്‍ സുനിയും ഒന്നിച്ചുണ്ടായിരുന്നു. ഈ സമയം തൃശൂര്‍ നഗരത്തിലെ പ്രമുഖ ക്ലബ്ബില്‍ ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ചിത്രീകരണം നടക്കുന്നുണ്ടായിരുന്നു. കൈകള്‍കെട്ടി ദൂരെ മാറിനില്‍ക്കുന്ന സുനിയുടെ ചിത്രമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇവിടെനിന്ന് ക്ലബ്ബിലെ ജീവനക്കാര്‍ പകര്‍ത്തിയ സെല്‍ഫി ചിത്രങ്ങളിലാണ് പള്‍സര്‍ സുനി ഇടംപിടിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയത്. ആക്രമിക്കപ്പെട്ട നടി ഈ ക്ലബ്ബിലെ ഹെല്‍ത്ത് ക്ലബ്ബില്‍ എത്തുന്നുണ്ടായിരുന്നെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ചിത്രം ലഭിച്ചതോടെ ക്ലബ്ബിലെ ജീവനക്കാരെ വിശദമായി ചോദ്യം ചെയ്ത അന്വേഷണ സംഘം ഇവിടുത്തെ സിസിടിവി ദൃശ്യങ്ങള്‍ പകര്‍ത്തി.
പള്‍സര്‍ സുനി ജയിലില്‍നിന്നു കൊടുത്തയച്ച കത്തില്‍ ദിലീപുമായുള്ള ബന്ധം സംബന്ധിച്ച് വെളിപ്പെടുത്തലുണ്ട്. ഇതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിലാണ് അന്വേഷണ സംഘത്തിന് ചിത്രം ലഭിക്കുന്നത്. ക്ലബ്ബിലെ ജീവനക്കാരെടുത്ത മുഴുവന്‍ ചിത്രങ്ങളും പോലീസ് പരിശോധിച്ചെന്നാണു സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: