കൊച്ചി: സംസ്ഥാന പോലീസ് സേന ഒരു കൊള്ളസംഘമോ?പോലീസ് ആസ്ഥാനം കള്ളന്മാരുടെ സങ്കേതമോ? ഫയല്‍ കടത്ത്, ഗൂഢാലോചന, അനിഷ്ടക്കാരെ കേസില്‍ കുടുക്കല്‍… തുടങ്ങിയതൊക്കെയാണ് പോലീസ് സേനയില്‍ അരങ്ങേറുന്നതെന്ന് കഴിഞ്ഞ 55 ദിവസം സംസ്ഥാന പോലീസ് മോധാവിയായിരുന്ന ടി.പി. സെന്‍കുമാര്‍ വെളിപ്പെടുത്തുന്നു.
ചരിത്രത്തില്‍ മുമ്പൊന്നുമില്ലാത്ത വിധത്തിലാണ് സംസ്ഥാന പോലീസ് സേനയുടെ സ്ഥിതി.
സംസ്ഥാന പോലീസ് മേധാവിയുടെ ബാറ്റണ്‍ കൈമാറി മണിക്കൂറുകള്‍ കഴിയും മുമ്പേ സെന്‍കുമാര്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി രംഗത്ത്. പതിവു വിഴുപ്പലക്കലിനപ്പുറത്തേക്ക് ഗുരുതരമായ സ്ഥിതിയിലേക്കാണ് ഈ ആരോപണങ്ങള്‍ നീങ്ങുന്നത്. സുപ്രീംകോടതി വിധിയുമായി വീണ്ടും പോലീസ് മേധാവിയായി ചുമതലയേറ്റ സെന്‍കുമാറിനെ നിയന്ത്രിക്കാനും നിരീക്ഷിക്കാനും എന്ന മട്ടില്‍, പോലീസ് ആസ്ഥാനത്ത് എഡിജിപിയായി സര്‍ക്കാര്‍ നിയമിച്ച ടോമിന് തച്ചങ്കരിയെ കള്ളന് എന്നു വിളിക്കുന്നതിനു തുല്യമാണ് സെന്‍കുമാറിന്റെ വാക്കുകള്‍.
ഇപ്പോള്‍ പോലീസ് ആസ്ഥാനത്തിന്റെ ഭരണച്ചുമതലയുള്ള എഡിജിപി ടോമിന് തച്ചങ്കരി 18 സുപ്രധാന ഫയലുകള്‍ കടത്തിക്കൊണ്ടു പോയി എന്നാണ് രണ്ടു ദിവസം മുമ്പു വരെ പോലീസ് മേധാവിയായിരുന്ന സെന്‍കുമാര്‍ പറയുന്നത്. തച്ചങ്കരിയെക്കുറിച്ചുള്ള അഴിമതി ആരോപണങ്ങളുടെ അന്തിമറിപ്പോര്ട്ടുകള് അടങ്ങുന്നതാണ് ഈ ഫയലുകള്‍. ഇതില്‍ മൂന്നെണ്ണം സെന്‍കുമാര്‍ അന്വേഷിച്ചു സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളുടെ ഫയലാണ്.
ഈ ഫയലുകളില്‍ തുടര്‍ നടപടികള്‍ ഒഴിവാക്കാന്‍ എല്ലാം പോലീസ് ആസ്ഥാനത്തു നിന്നു തച്ചങ്കരി കടത്തി എന്നാണ് ചാനല്‍ അഭിമുഖങ്ങളില്‍ സെന്‍കുമാര്‍ ആരോപിക്കുന്നത്. ഔദ്യോഗിക രഹസ്യാന്വേഷണ ചട്ടപ്രകാരം അന്വേഷിച്ചാല്‍ ഗൂഢാലോചന പുറത്തുവരുമെന്നും ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചുണ്ടെന്നും സെന്‍കുമാര്‍ പറയുന്നു.
തച്ചങ്കരിക്കതിരെ മാത്രമല്ല മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്, ചീഫ് സെക്രട്ടറി നളിനി നെറ്റോ എന്നിവര്‍ക്കെതിരെയും ആഞ്ഞടിക്കുന്ന സെ ന്കുമാറിന്റെ വെളിപ്പെടുത്തലുകള്‍ വിവാദങ്ങള്‍ ഉയര്‍ത്തും എന്നുറപ്പ്.
വിശിഷ്ട വ്യക്തി എന്നാണ് തച്ചങ്കരിയെ സെന്‍കുമാര്‍ പരിഹസിക്കുന്നത്. പോലീസ് സേനയെക്കുറിച്ച് ഒന്നുമറിയാത്ത, ഒരു ഫയല്‍ നന്നായി എഴുതാന്‍ അറിയാത്ത ആള് എന്നും തച്ചങ്കരിയെക്കുറിച്ച് സെന്‍കുമാര്‍ പറയുന്നു. എല്ലാ സര്‍ക്കാരിലും തച്ചങ്കരിക്ക് സ്വാധീനമുണ്ട്. എല്ലാ പാര്‍ട്ടിയിലും രക്ഷാധികാരിമാരുണ്ട്. അല്ലെങ്കില്‍പ്പിന്നെ ഇന്നോളമുള്ള വകുപ്പു തല അന്വേഷണങ്ങളില്‍ നിന്ന് എങ്ങിനെ രക്ഷപെടും?. ഇയാള്‍ എങ്ങിനെ പോലീസ് ആസ്ഥാനത്ത് എഡിജിപിയായി? കടത്തിക്കൊണ്ടു പോയ ഫയലുകളില്‍ തനിക്കെതിരെ റിപ്പോര്‍ട്ടു തയാറാക്കിയ ജൂനിയര്‍ ഓഫീസര്‍മാരോട് തച്ചങ്കരി പ്രതികാര മനോഭാവത്തോടെ പെരുമാറാന്‍ സാധ്യതയുണ്ടെന്ന സൂചനയും സെന്‍കുമാര്‍ നല്കുന്നു.
നളിനി നെറ്റോ പ്രതികാര മനോഭാവത്തോടെയാണ് പെരുമാറിയതെന്നും സെന്‍കുമാര്‍ ആരോപിക്കുന്നു. തനിക്കെതിരെ റിപ്പോര്‍ട്ടുകള്‍ തയാറാക്കി. റിപ്പോര്‍ട്ടുകളില്‍ കൃത്രിമം കാണിച്ചു. ജേക്കബ് തോമസിനു ബിഗ് ഹിപ്പോക്രാറ്റ് എന്നാണ് സെന്‍കുമാര്‍ നല്കുന്ന വിശേഷണം. കര്‍ണാടകത്തില്‍ മരം വെട്ടിയിട്ട് ഇവിടെ വന്നു പരിസ്ഥിതി സ്നേഹം പ്രസംഗിക്കുകയാണ്. വിരോധമുള്ള ആളുകളെക്കുറിച്ച് ഊമക്കത്ത് അയപ്പിച്ച് കേസെടുത്ത് ഉപദ്രവിക്കുന്ന ആളാണ് ജേക്കബ് തോമസെന്നും സെന്‍കുമാര്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: