കൊച്ചി: ദേശീയ ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കിയതില്‍ കേരളത്തിന് വീഴ്ച. മുന്‍ഗണനാ വിഭാഗങ്ങളില്‍പ്പെട്ട കാര്‍ഡുടമകള്‍ക്ക് കൃത്യമായി റേഷന്‍ നല്‍കിയില്ലെങ്കില്‍ നഷ്ടപരിഹാരം കൊടുക്കണമെന്ന നിയമത്തിലെ വ്യവസ്ഥ സംസ്ഥാനം അട്ടിമറിച്ചു.
ഓരോ മാസത്തെയും റേഷന്‍ വിതരണം തൊട്ടടുത്ത മാസത്തിലേക്ക് നീണ്ടതോടെ, ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്കാണ് സംസ്ഥാനം നഷ്ടപരിഹാരം നല്‍കേണ്ടി വരിക. റേഷന്‍ മുടങ്ങിയാല്‍ പുറം മാര്‍ക്കറ്റുകളില്‍ നിന്ന് ഭക്ഷ്യധാന്യം വാങ്ങുന്നതിനാണിത്. പൊതുവിപണി വിലയുടെ 75ശതമാനമാണ് നഷ്ടപരിഹാരം. എന്നാല്‍, സംസ്ഥാനത്തെ ഒരു കാര്‍ഡുടമയ്ക്ക് പോലും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയിട്ടില്ല.
നിയമം നടപ്പാക്കിയ മാര്‍ച്ച് മുതല്‍ റേഷന്‍ വിതരണം കൃത്യമായല്ല സിവില്‍ സപ്ലൈസ് വകുപ്പ് നടത്തുന്നത്. ജൂണ്‍ മാസത്തെ റേഷന്‍ വിതരണവും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ ജൂലായ് അഞ്ചുവരെ റേഷന്‍ വിതരണ തീയതി നീട്ടി. റേഷന്‍ മുടങ്ങിയാല്‍ സമയം നീട്ടി നല്‍കാനല്ല നിയമത്തില്‍ പറയുന്നത്. ആളുകള്‍ പട്ടിണിയിലാകാതിരിക്കാന്‍ പുറത്ത് നിന്ന് അരി വാങ്ങാന്‍ പണം നല്‍കണമെന്നാണ് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന നിയമത്തിലെ വ്യവസ്ഥ.
റേഷന്‍ കിട്ടാത്ത സാഹചര്യമുണ്ടായാല്‍ ഭക്ഷ്യസുരക്ഷാ കമ്മീഷന് പരാതി നല്‍കാം. സംസ്ഥാനതല കമ്മീഷന് പുറമെ ജില്ലാതലങ്ങളില്‍ പരാതി പരിഹാര ഫോറങ്ങളും രൂപീകരിക്കണം. ഇതിന് സ്വന്തമായി ഓഫീസ് സംവിധാനമുള്‍പ്പെടെ വേണമെന്നും നിയമം വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍, പരാതി പരിഹരിക്കാന്‍ സ്ഥിരമായി ഒരു സംവിധാനം കേരളം നടപ്പാക്കിയില്ല. ഭക്ഷ്യഭദ്രത നടപ്പാക്കിയില്ലെങ്കില്‍ അരി വിഹിതം നല്‍കില്ലെന്ന് കേന്ദ്രം അറിയിച്ചപ്പോള്‍ ചില ഉദ്യോഗസ്ഥര്‍ക്ക് അധികച്ചുമതല നല്കി കമ്മീഷന് താത്കാലിക രൂപം നല്കി. എന്നാല്‍, ഈ സംവിധാനത്തില്‍ ഇതുവരെ ഒരു പരാതിയും സ്വീകരിച്ചിട്ടില്ല.
അര്‍ഹരായ ആളുകള്‍ക്ക് ഭക്ഷ്യധാന്യം സബ്സിഡി നിരക്കില്‍ കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കുക, പരാതികള്‍ പരിഹരിക്കാന്‍ അദാലത്ത് നടത്തുക, റേഷന്‍ മേഖലയിലെ തിരിമറി തടയുക തുടങ്ങിയവയായിരുന്നു കമ്മീഷന്റെ പ്രധാന ചുമതല. എന്നാല്‍, പരാതി പരിഹാരത്തിനായി ഇതുവരെ അദാലത്ത് പോലും സംഘടിപ്പിച്ചിട്ടില്ല. പരാതികള്‍ അറിയിക്കാനായി ഭക്ഷ്യസുരക്ഷാ കമ്മീഷന് ഉണ്ടെന്ന കാര്യം റേഷന്‍ കടകളില്‍ സിവില്‍ സപ്ലൈസ് വകുപ്പ് പ്രദര്‍ശിപ്പിച്ചിട്ടില്ല.
ഇതുമൂലം കാര്‍ഡുടമകള്‍ക്ക് പരാതി പരിഹാര സംവിധാനത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ല.
കേന്ദ്രത്തില്‍ നിന്ന് നല്കുന്ന ഭക്ഷ്യധാന്യം കൃത്യമായി സംഭരിക്കാത്തതും റേഷന്‍ കടകളിലെത്തിക്കാത്തതുമാണ് നഷ്ടപരിഹാരം നല്കുന്നതിലേക്ക് കാര്യങ്ങള്‍ എത്താന്‍ കാരണം. സംഭരണ ശേഷി ഉയര്‍ത്തണമെന്ന് കേന്ദ്രം പലതവണ ആവശ്യപ്പെട്ടിട്ടും സംസ്ഥാനം നടപടിയെടുത്തില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: