തിരുവനന്തപുരം: ബന്ധുക്കളാരും ഏറ്റെടുക്കാനില്ലാത്ത 77 വയസുള്ള മൈക്കിളിന് ആശ്വാസമായി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍. തിമിരം ബാധിച്ച് കാഴ്ച നഷ്ടപ്പെട്ട്, കേള്‍വി ശക്തി കുറഞ്ഞ്, ഇടത് കൈയ്ക്ക് സ്വാധീനക്കുറവുമായി ഏഴ് വര്‍ഷമായി ഭിക്ഷയാചിച്ച് കഴിഞ്ഞ മൈക്കിളിന് വിദഗ്ധ ചികിത്സയും താമസിക്കാനൊരിടവും കണ്ടെത്തി നല്കി. സൈക്യാട്രി വിഭാഗത്തിലെ ഡോക്ടര്‍മാരാണ് മൈക്കിളിന് പുതുജന്മം നല്‍കിയത്.
കുണ്ടമണ്‍കടവ് സ്വദേശിയായ മൈക്കിളിന് ഭാര്യയും 4 മക്കളുമുണ്ടായിരുന്നു. ഭാര്യയുമായി പിണങ്ങി 41 വര്‍ഷം മുമ്പാണ് മൈക്കിള്‍ തിരുവനന്തപുരം വിട്ടത്. കോട്ടയത്തെത്തിയ മൈക്കിള്‍ മണലൂറ്റുന്ന ജോലി ചെയ്താണ് ജീവിതം തള്ളി നീക്കിയത്. തുടര്‍ന്ന് വാഹനാപകടത്തില്പ്പെട്ടതിനെതുടര്ന്ന് വീണ്ടും തിരുവനന്തപുരത്തേക്ക് എത്തി. ഒന്നര വര്‍ഷം മുമ്പ് വീണ് പരിക്കേറ്റ് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഡിസ്ചാര്‍ജായ മൈക്കിനെ ഏറ്റെടുക്കാന്‍ ആളില്ലാത്തിനാല്‍ ഭിക്ഷാടനം നടത്തിവരികയായിരുന്നു. ശ്രീ ചിത്രയുടെ മുമ്പില്‍ അവശനായി കണ്ട മൈക്കിളിനെ സൈക്യാട്രി വിഭാഗം പ്രൊഫസര്‍ ഡോ. അനില്‍ കുമാറും പിജി ഡോക്ടര്‍ ജോയും ചേര്‍ന്ന് ഒപിയില്‍ അഡ്മിറ്റ് ചെയ്തു. തുടര്‍ന്ന് പോലീസിനെ അറിയിച്ചു. സന്നദ്ധ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടതിനെതുടര്‍ന്ന് ദിവ്യശാന്തി ആശ്രമം കഴിഞ്ഞ ദിവസം മൈക്കിളിനെ ഏറ്റെടുത്തു. തനിക്കിതൊരു പുതുജന്മമാണെന്നും ആരോരുമില്ലാത്ത തനിക്ക് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരോട് കടപ്പാടുണ്ടെന്ന് മൈക്കിള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: