ലണ്ടന്‍: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലി മറ്റൊരു ലോക റെക്കോഡിനരികില്‍. ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ 104 റണ്‍സ് നേടിയാല്‍ രാജ്യാന്തര ക്രിക്കറ്റില്‍ അതിവേഗം ഇരുപതിനായിരം റണ്‍സ് നേടുന്ന ബാറ്റ്സ്മാനെന്ന റെക്കോഡ് കോഹ്ലിക്ക് സ്വന്തമാകും.
ഇതിഹാസങ്ങളായ സച്ചിന് ടെന്‍ഡുല്‍ക്കറും ബ്രയാന്‍ ലാറയും പങ്കുവയ്ക്കുന്ന റെക്കോഡാണ് മായ്ക്കപ്പെടുക. സച്ചിനും ലാറയും 453 ഇന്നിങ്ങ്സിലാണ് ഇരുപതിനായിരം തികച്ച റെക്കോഡിട്ടത്. കോഹ് ലി ഇതുവരെ 415 ഇന്നിങ്ങ്സേ കളിച്ചിട്ടുള്ളൂ. 131 ടെസ്റ്റും 222 ഏകദിനങ്ങളും 62 ടി 20 മത്സരങ്ങളും കളിച്ചു. കോഹ്ലി ഇതുവരെ ടെസ്റ്റില്‍ 6613 റണ്‍സും ഏകദിനത്തില്‍ 11020 റണ്ഒസും ട്വന്റി 20യില്‍ 2263 റണ്‍സും നേടിയിട്ടുണ്ട്.
ഇതുവരെ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ രാജ്യാന്തര മത്സരങ്ങളില്‍ ഇരുപതിനായിരം റണ്‍സ് നേടിയിട്ടുണ്ട്. സച്ചിന് ടെന്‍ഡുല്‍ക്കര്‍ (34,357), രാഹുല്‍ ദ്രാവിഡ് (24,208) എന്നിവരാണിവര്‍. ഇന്ന് കോഹ്ലി 104 റണ്‍സ് നേടിയാല്‍ ഇരുപതിനായിരം റണ്‍സ് നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരവും പന്ത്രണ്ടാമത്തെ ലോക ബാറ്റ്സ്മാനുമാകും.
ഈ ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ കോഹ്ലി സച്ചിന്റെ മറ്റൊരു റെക്കോഡ് കൂടി മറികടന്നിരുന്നു. സച്ചിന് കൈവശം വച്ചിരുന്ന ഏകദിനത്തില്‍ അതിവേഗം പതിനൊന്നായിരം റണ്‍സെന്ന റെക്കോഡാണ് കോഹ്ലി മറികടന്നത്. ഈ ലോകകപ്പില്‍ കോഹ്ലി ഇതുവരെ രണ്ട് അര്‍ധ സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. പാക്കിസ്ഥാനെതിരെ 77 റണ്‍സും ഓസ്ട്രേലിയക്കെതിരെ 82 റണ്‍സും കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: