ബീജിങ്: സിക്കിമ്മില്‍ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ സൈന്യത്തെ പിന്‍വലിച്ച് ചൈന. കൂടുതല്‍ സൈന്യത്തെ വിന്യസിച്ച് ഇന്ത്യ സുരക്ഷ ശക്തമാക്കിയതിന് പിന്നാലെയാണ് ചൈന സൈന്യത്തെ പിന്‍വലിച്ചത്. 1962ലെ യുദ്ധത്തിനു ശേഷം ഇതാദ്യമായാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഇത്ര രൂക്ഷമായ സംഘര്‍ഷമുണ്ടാകുന്നത്.
ഒരു മാസത്തോളമായി അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന ഡോക്ക ലായിലേക്കാണ് സുരക്ഷ ശക്തമാക്കി ഇന്ത്യ സൈനികരെ നിയോഗിച്ചത്. യുദ്ധത്തിനായുള്ള മുന്നൊരുക്കമല്ലെന്ന് സൈനിക വൃത്തങ്ങള്‍ പറയുന്നു. തോക്ക് താഴേക്ക് പിടിച്ച് ‘നോണ്‍ കോമ്പാറ്റീവ് മോഡി’ലാണ് സൈനികര്‍ നീങ്ങുന്നത്.
അതേസമയം അതിര്‍ത്തിയില്‍ ഇന്ത്യന്‍ ഭാഗത്തേക്ക് അതിക്രമിച്ചു കയറിയ ചൈനീസ് പട്ടാളം ഇന്ത്യയുടെ രണ്ടു ബങ്കറുകള്‍ തകര്‍ത്തതും സുരക്ഷാ വിന്യാസം ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ പ്രേരിപ്പിച്ചെന്ന് കരുതുന്നു.
ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ആക്രമണോത്സുകത പ്രകടപ്പിക്കുന്നതിനാല് പ്രതിരോധം ശക്തിപ്പെടുത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഇന്ത്യയുടെയും ഭൂട്ടാന്റെയും ചൈനയുടെയും അതിര്‍ത്തികള്‍ സംഗമിക്കുന്ന മേഖലയായ ഡോക്ക ലായിലെ ലാല്‍ട്ടനില്‍ 2012 ല്‍ ഇന്ത്യ നിര്‍മിച്ച രണ്ടു ബങ്കറുകള്‍ നീക്കം ചെയ്യണമെന്ന് ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍, ഇത് ഇന്ത്യ നിരസിച്ചു.
തുടര്‍ന്ന് ഇക്കഴിഞ്ഞ ജൂണ്‍ ആറിന് രണ്ടു ചൈനീസ് ബുള്‍ഡോസറുകള്‍ ഇന്ത്യന്‍ ഭാഗത്തേക്കു കടന്നുകയറി ഇന്ത്യന്‍ ബങ്കറുകള്‍ തകര്‍ത്തു. ബങ്കറുകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലം തങ്ങളുടേതാണെന്നും, ഇന്ത്യയ്ക്കോ ഭൂട്ടാനോ ഈ മേഖലയില്‍ യാതൊരു അവകാശവുമില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ചൈനയുടെ നടപടി. തുടര്‍ന്നാണ് ഇവിടെ കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കാനുള്ള ചൈനയുടെ ശ്രമത്തെ ഇന്ത്യന്‍ സൈന്യം ചെറുത്തതും സംഘര്‍ഷം ഉടലെടുത്തതും.
അതിര്‍ത്തി ലംഘിച്ച് ഇന്ത്യന്‍ സേന കടന്നുകയറ്റം നടത്തിയെന്നാരോപിച്ച് ചൈന രംഗത്തുവന്നിരുന്നു. നാഥുലാ ചുരം ചൈന അടച്ചതോടെ ഇതുവഴിയുള്ള കൈലാസ് മാനസസോരവര്‍ തീര്‍ത്ഥയാത്ര നിര്‍ത്തിവെച്ചു. 2013ല്‍ ജമ്മു കശ്മീരിലെ ലഡാക്ക് അതിര്‍ത്തിയില്‍ 21 ദിവസത്തോളം സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു.
ഇവിടെ മുപ്പത് കിലോമീറ്ററോളം കടന്നുകയറിയ ചൈനീസ് സൈന്യം പ്രദേശത്തിന് അവകാശവാദം ഉന്നയിക്കുകയായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം ഇവര്‍ പിന്മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: