ന്യൂദല്‍ഹി: അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍, ഹരിത ട്രിബ്യൂണല്‍ എന്നിവ അടക്കം 19 കേന്ദ്രട്രിബ്യൂണലുകളുടെ ഘടനയില്‍ മാറ്റംവരുത്തി കേന്ദ്രവിജ്ഞാപനം. ട്രിബ്യൂണലുകളുടെ ചെയര്‍പേഴ്സണ്‍, അംഗങ്ങള്‍ എന്നിവരുടെ യോഗ്യതാ മാനദണ്ഡങ്ങളും ധനമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. ഹരിത ട്രിബ്യൂണലിന്റെ ചെയര്‍പേഴ്സണ്‍ സുപ്രീംകോടതി ജഡ്ജിയായി പ്രവര്‍ത്തിച്ച വ്യക്തി വേണമെന്ന നിബന്ധനയും മാറ്റിയിട്ടുണ്ട്.
രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ട്രിബ്യൂണലുകളുടെ ഏകീകരണം ധനബില്ലില്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ നേരത്തെ പാസാക്കിയിരുന്നു. കേന്ദ്ര ഇന്‍ഡസ്ട്രീയല്‍ ട്രിബ്യൂണല്‍ അടക്കം നിരവധി ട്രിബ്യൂണലുകളുടെ സംയോജനവും ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. അടുത്ത ഘട്ടമെന്ന നിലയില്‍ ട്രിബ്യൂണല്‍ പ്രവര്‍ത്തന ഘടനയിലെ പരിഷ്ക്കാരത്തിന്റെ ഭാഗമായി എല്ലാ ട്രിബ്യൂണല്‍ ചെയര്‍പേഴ്സണ്‍മാരുടേയും അംഗങ്ങളുടേയും പ്രവര്‍ത്തന കാലാവധി മൂന്നുവര്‍ഷമായി കുറച്ചിട്ടുണ്ട്.
അഞ്ചുവര്‍ഷമായിരുന്നു ട്രിബ്യൂണലുകളിലെ ചെയര്‍പേഴ്സണ്‍, അംഗങ്ങള്‍ എന്നിവരുടെ കാലാവധി. പരിസ്ഥിതി വിഷയങ്ങളില്‍ അഞ്ചുവര്‍ഷത്തെ പരിചയവും അഭിഭാഷക വൃത്തിയില്‍ 25 വര്‍ഷവും തികച്ചവര്‍ക്ക് ഹരിത ട്രിബ്യൂണല്‍ ചെയര്‍പേഴ്സണ്‍ ആവാമെന്ന് പുതിയ ഭേദഗതി വ്യക്തമാക്കുന്നു.
ചെയര്‍പേഴ്സണ്‍ 70വയസ്സും അംഗങ്ങള്‍ക്ക് 67 വയസ്സും പരിധിയുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍വ്വീസില്‍ ഇരുപത് വര്‍ഷത്തെ പ്രവൃത്തിപരിചയവും അഞ്ചുവര്‍ഷം പരിസ്ഥിതി വിഷയങ്ങള്‍ കൈകാര്യം ചെയ്ത പരിചയവുമുള്ളവര്‍ക്ക് ട്രിബ്യൂണല്‍ അംഗവുമാകാം.
ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണല്‍, കടംവീണ്ടെടുക്കല് ട്രിബ്യൂണല്‍ എന്നിവയുടെ ചെയര്‍പേഴ്സണ്‍മാര്‍ക്ക് 2.25 ലക്ഷം രൂപയും മറ്റെല്ലാ ചെയര്‍പേഴ്സണ്‍മാര്‍ക്കും രണ്ടര ലക്ഷം രൂപയുമാണ് മാസശമ്പളം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: