തിരുവനന്തപുരം: സ്വകാര്യ ആശുപത്രി ലോബികളെ സഹായിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ പനി നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കാത്തതെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം വി മുരളീധരന്. കുത്തകകള്‍ക്ക് ചൂട്ടുപിടിക്കുന്ന സര്‍ക്കാരായി പിണറായി സര്‍ക്കാര്‍ മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പനിമരണം വ്യാപകമാകുന്നതില്‍ പ്രതിഷേധിച്ച് ആരോഗ്യമന്ത്രി കെ കെ ഷൈലജയുടെ വസതിയിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാശ്രയ വിദ്യാഭ്യാസ മാനേജ്മെന്റുകള്‍ ആവശ്യപ്പെട്ടതിലുമധികം ഫീസ് നിശ്ചയിച്ച് നല്കിയതും സ്വകാര്യ ആശുപത്രി ലോബികളെ സഹായിക്കാനാണ്. ഈ കൊളളയുടെ പങ്ക് പറ്റുന്നവരായി മന്ത്രിമാര്‍ മാറിയെന്നും അദ്ദേഹം പറഞ്ഞു.
വികസിത കേരളം എന്ന് മേനി പറയുന്ന നാട് ഇന്ന് പനിമരണത്തിന് മുന്നില്‍ പകച്ചു നില്‍ക്കുകയാണ്. സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ ശമ്പള വര്‍ദ്ധനവിനായി നടത്തുന്ന സമരത്തെ അവഗണിക്കുന്നതും ആശുപത്രി ലോബികളെ സഹായിക്കാനാണ്. 50 കിടക്കകളുള്ള ആശുപത്രികളിലെ നഴ്സുമാര്‍ക്ക് 20,000 രൂപ മിനിമം വേതനം ഉറപ്പാക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ നിയമം കൊണ്ടുവന്നിട്ടുണ്ട്.
ഇത് ഉടന്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുമുണ്ട്. എന്നിട്ടും കേരളം മാത്രം ഇത് നടപ്പാക്കാത്തത് സ്വകാര്യ ആശുപത്രികളുമായുള്ള ഒത്തുകളിയാണ്.
കേരളത്തില്‍ പനിമരണം കൂടുന്നതിന് ആരോഗ്യമന്ത്രി മാത്രമല്ല ഉത്തരവാദി. തദ്ദേശഭരണ മന്ത്രിക്കും ഇതില്‍ തുല്യ ഉത്തരവാദിത്തമാണുള്ളത്. തിരുവനന്തപുരത്തെ പനിമരണത്തിന് കെകെ ഷൈലജയ്ക്കും ഡോ കെടി ജലീലിനുമൊപ്പം മേയര്‍ വികെ പ്രശാന്തിനും ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മ്യൂസിയം ജംഗ്ഷനില്‍ നിന്ന് തുടങ്ങിയ മാര്‍ച്ചിന് ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ എസ് സുരേഷ്, സംസ്ഥാന വക്താവ് അഡ്വ ജെആര്‍ പത്മകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പാപ്പനംകോട് സജി, ബിജു ബി നായര്‍, ജില്ലാ ഉപാദ്ധ്യക്ഷന്‍ പൂന്തുറ ശ്രീകുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: